മരണപ്പക്ഷി

22/05/2010- മറ്റൊരു നശിച്ച ദിവസം കൂടി പത്ത്രത്താളുകളെയും, ടി.വി ചാനലുകളേയും വിഴുങ്ങിയിരിക്കുന്നു. ദുരന്തം എന്ന വാക്കിന്ഏറ്റവുമധികം ആവശ്യക്കരുണ്ടായ ദിനം. മലയാളിയുടെ മാറിയ മുഖത്തിനു ചുക്കാന്‍ പിടിച്ച അറബി നാട്ടിലേക്ക് ലോകത്തിന്‍റെ ശ്രദ്ധ ക്ഷണിച്ച ദുബായ് യുടെ വിരിമാറില്‍ നിന്നും പറന്നുയര്‍ന്ന ഇന്ത്യയുടെ തന്നെ എക്സ്പ്രസ്സ്‌ പക്ഷി നിശ്ചിത ആകാശ ദൂരവും താണ്ടി നിലം തൊട്ടെങ്കിലും യാത്ര അവസാനിപ്പിച്ചത് 158 മനുഷ്യ ജീവനുകള്‍ അപഹരിച്ചുകൊണ്ടാണ്.


എന്നൊക്കെയോ കണ്ടുതീര്‍ത്ത സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ പ്രവാസിയുടെ മേലങ്കിയെടുത്തണിഞ്ഞവര്‍, കുട്ടികളുടെ അവധിക്കാലം പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കാന്‍ പോയി വന്നവര്‍. പ്രായത്തിന്റെ നല്ലൊരു ഭാഗവും അപഹരിച്ച ഗള്‍ഫ്‌ ജീവിതത്തോട്, യാതൊരു പരിഭവവുമില്ലാതെ എന്നെന്നേക്കുമായി വിട ചൊല്ലി സ്വന്തം കുടുംബത്തോടൊപ്പം ശേഷിച്ച കാലം ജീവിച്ചുതീര്‍ക്കാന്‍ ആഗ്രഹിച്ചു, ബാക്കിവന്ന സമ്പാദ്യവുമായി തിരികെ വന്നവര്‍, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷങ്ങളിലെക്കും ആഘോഷങ്ങളിലെക്കും ഇറങ്ങിച്ചെല്ലാന്‍ കാത്തിരുന്നവര്‍.... അവരറിഞ്ഞില്ല... തങ്ങളെ നാട്ടിലെത്തിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത വൈമാനികന്‍ അല്‍പ്പ നേരത്തേക്കെങ്കിലും തന്റെ ഉദ്യമം മറന്നു പോകുമെന്ന്, അവരറിഞ്ഞില്ല... തങ്ങളെയും വഹിച്ചു വന്ന എയര്‍ ഇന്ത്യന്‍ പക്ഷി ടേബിള്‍ടോപ്‌ റണ്‍വേയും, സേഫ്സോണും കടന്നു 200 അടിയോളം താഴെ ഒരു ഗര്‍ത്തത്തിലേക്ക് പതിക്കുമെന്ന്, അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിക്ക് ഭക്ഷണമാകുമെന്ന്...

താഴേക്ക്‌ പതിച്ച ആഘാതത്തില്‍ നടുവൊടിഞ്ഞ പക്ഷിയുടെ മുറിവിലൂടെ ഒഴുകിയെത്തിയ പകല്‍ വെളിച്ചം തങ്ങള്‍ക്കു സമ്മാനിച്ചത്‌ ഒരു രണ്ടാം ജന്മമാണ് എന്ന് വിശ്വസിക്കാനാകാതെ എട്ടു മനുഷ്യജന്മങ്ങള്‍. അവരെ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെല്ലാം ഒരു പുകമറയില്‍ എരിഞ്ഞടങ്ങി. നാല് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 23 കുട്ടികള്‍... വരും ജീവിത വഴിയില്‍ എന്തെല്ലാമോക്കെയോ നേടിയെടുക്കെണ്ടിയിരുന്ന, നാളെയുടെ അവകാശികള്‍ ആകേണ്ടിയിരുന്ന 23 പിഞ്ചുകുഞ്ഞുങ്ങള്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം സമ്മാനിച്ച അസഹനീയമായ വേദന.

ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത, വിടരും മുന്‍പേ വാടിപ്പോകേണ്ടി വന്ന ആ കുഞ്ഞു സഹോദരങ്ങള്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയോടെ.....

അവരുടെ അന്ത്യ നിദ്രയില്‍ തൊഴുകൈകളോടെ.....

ഇനിയൊരിക്കലും ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ത്ഥനയോടെ......

3 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വിധി എന്തൊക്കെയാ തീരുമാനിച്ചിരിക്കുന്നത് എന്ന് ആരുകണ്ടു?

ആളവന്‍താന്‍ said...
This comment has been removed by the author.
Sulfikar Manalvayal said...

മരിച്ചവരുടെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്ന് കൊണ്ട്.
ഞാനും കൂടെ കൂടുന്നു.
ഒരുപാട് പ്രാര്‍ഥനകളോടെ.

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ