കര്‍ട്ടന്‍ റെയ്സര്‍ !


എന്‍റെ ഹൈസ്കൂള്‍ ടൈമില്‍ സ്കൂളിലെ സെന്‍സേഷന്‍സ്‌ ആയിരുന്നു മാലിനി ടീച്ചറും അജയനും പിന്നെ വിജയനും. ബിന്ദു ടീച്ചര്‍ പ്രസവത്തിന് അവധിയില്‍ പോയപ്പോള്‍ ഉണ്ടായ വിടവ് അടയ്ക്കാന്‍ വന്ന സുന്ദരിയും, മധുരഭാഷിണിയും, 25 കാരിയും, അവിവാഹിതയുമായ മാലിനി ടീച്ചര്‍ എഴുതാത്ത ഇന്‍ലന്‍റ് പോലെയായിരുന്നു – ഫ്രഷ്‌.!!


തന്‍റെ ഇലക്ട്രോമാഗ്നറ്റിക്‌ പുഞ്ചിരി കൊണ്ട്, പ്രായപൂര്‍ത്തി ആവാന്‍ ആലോചന തുടങ്ങിയ ഏഴാം ക്ലാസ്സുകാരനെ മുതല്‍ പെന്‍ഷനാവാന്‍ കാത്തിരിക്കുന്ന പ്രിന്‍സിപ്പാള്‍ ‘കടുവ’ വേലായുധന്‍ സാറിനെ വരെ മഫ്വ (Malini Fans and Welfare Association – MAFWA) യിലെ അംഗങ്ങള്‍ ആക്കാന്‍ ടീച്ചര്‍ക്ക് വേണ്ടി വന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമായിരുന്നു എന്ന രഹസ്യം സ്കൂളിലെ കൊടിമരത്തിന് പോലും സുപരിചിതമാണ്. അതുകൊണ്ട് തന്നെ, ക്ലാസ്സില്‍ കയറാതെ സാവിത്രി ചേച്ചിയുടെ കഞ്ഞിപ്പുരയില്‍ പുക കൊള്ളാന്‍ പോകുന്ന പഹയന്മാര്‍ പലരും മാലിനി ടീച്ചറുടെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്നേ തന്നെ ഭക്ഷണം കണ്ട പട്ടിയുടെ കൂട്ട് ചിറിയും നക്കിത്തുടച്ച്‌ ക്ലാസ്സിലേക്ക് റീലോഡെഡ് ആയിത്തുടങ്ങി. പ്യൂണ്‍ കുമാറണ്ണന്‍ ഒരിക്കല്‍ വായിച്ച നോട്ടീസ്‌ തന്നെ വീണ്ടും വീണ്ടും ക്ലാസ്സില്‍ കൊണ്ട് വന്നുകൊണ്ടിരുന്നതിനു പിന്നിലെ ടെക്നിക്കല്‍ ഏററിനും കാരണം- ക്ലാസ്സില്‍ ബയോളജി പഠിപ്പിക്കുന്ന മാലിനി ടീച്ചറില്‍ നിന്നും പ്രസരണം ചെയ്യപ്പെട്ടിരുന്ന പേരറിയാത്ത ഏതോ ഒരു വൈറസ്‌ തന്നെയായിരുന്നു.!


‘പരട്ട ബ്രദേഴ്സ്’ എന്ന ഫെയിം നേടിയ, സ്കൂളിലെ ഇരട്ട ബ്രദേഴ്സായിരുന്നു അജയനും വിജയനും. കാഴ്ച്ചക്ക് രണ്ടു പേരും ഒന്ന് തന്നെ. നീളും വീതിയും ഒക്കെ സിമട്രിക്കല്‍..! പക്ഷെ കളര്‍ കോമ്പിനേഷന്‍ നോക്കിയാല്‍ ഇങ്ക്ജെറ്റ്‌ പ്രിന്‍ററിനുള്ളില്‍ വച്ച കാട്രിഡ്‌ജുകള്‍ പോലെ.. ഒന്നില്‍ കളറും ഒന്നില്‍ ബ്ലാക്കും!! പക്ഷേ എന്ത് കാര്യത്തിലും വിക്രമനെയും മുത്തുവിനെയും പോലെ രണ്ടും ഒറ്റക്കെട്ടാണ്. അതിനി ശാര്‍ക്കര ഭരണിക്ക് ചേച്ചിമാരെ ട്യൂണ്‍ ചെയ്യാനായാലും, ക്ലാസ്സിലെ പെണ്‍പിള്ളാരോട് ‘ഗുണ്ടാ ആക്റ്റ്’ കാണിക്കാനായാലും, സ്വന്തം അച്ഛനെ ഇരുട്ടടി അടിക്കാനായാലും അവരുടെ ഒരുമ അവര്‍ തെളിയിച്ചളയും!


അങ്ങനെയിരിക്കെയാണ് സ്കൂളിലെ മഫ്വാ അംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പരന്നത്. മാലിനി ടീച്ചറും ഫിസിക്സ് കുര്യാക്കോസ് സാറും തമ്മില്‍ പ്രേമം.! കേട്ടവര്‍ കട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കുര്യാക്കോസ് സാര്‍- നാല്പ്പതിനടുത്ത പ്രായം, രണ്ടു പിള്ളാരുടെ തന്ത, ഫോളോ ചെയ്യുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍, ധരിക്കുന്നത് ഖദര്‍ ഷര്‍ട്ടും മുണ്ടും. അങ്ങനെയുള്ള കുര്യാക്കോസ് സാര്‍ ഇത്തരത്തില്‍ ഒരു വൃത്തികെട് കാണിക്കുകയോ? ഒരിക്കലുമില്ല എന്ന് ഒരു പക്ഷം. എത്ര ഒഴിഞ്ഞ ടൂത്ത്‌പേസ്റ്റ് ട്യൂബ് ആയാലും ഞെക്കേണ്ട രീതിയില്‍ ഞെക്കിപ്പിഴിഞ്ഞെടുത്താല്‍ ഒരു നേരമൊക്കെ പല്ല് തേക്കാം എന്ന ‘ഇംപോസിബിള്‍ ഈസ്‌ നത്തിംഗ്’ ലൈനില്‍ മറുപക്ഷം...


വാട്ടെവര്‍ ഇറ്റീസ്..... മാലിനി ടീച്ചറും കുര്യാക്കോസാറും തമ്മില്‍ എന്തോ ഒരു ‘ലത്’ ഉണ്ടായിരുന്നു എന്നത് ക്രമേണ എല്ലാവര്‍ക്കും മനസ്സിലായി. സ്കൂളില്‍ ബി.ബി.സി. പണി നടത്തുന്ന ആരുടെയോ വായില്‍ നിന്നും ഉത്ഭവിച്ച്, മിനിറ്റുകള്‍ക്കുള്ളില്‍ ക്ലാസ്‌റൂമുകളിലും സ്റ്റാഫ്‌ റൂമിലും ഫ്ലാഷ് ചെയ്യപ്പെട്ട ആ ഹോട്ട്ന്യൂസ് ചിറയിന്‍കീഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്‌ലറ്റിന്‍റെ ഡോര്‍ തുറന്ന് മാലിനി ടീച്ചറും പുറകേ കുര്യാക്കോസാറും ഇറങ്ങി വന്നത്രെ!! ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഹോട്ട് ന്യൂസ് തിരുത്തിക്കൊണ്ട് പ്രിന്‍സി കടുവ വക സ്പെഷ്യല്‍ നോട്ടീസ്‌ എല്ലാ ക്ലാസ്സിലും എത്തി. ടോയ്‌ലറ്റിലെ പൈപ്പിന്‍റെ ലീക്ക്‌ മാറ്റാന്‍ വന്ന പ്ലംബര്‍ സാബു, ഉള്ളില്‍ ലീക്ക്‌ ചെക്ക് ചെയ്യുന്നത് അറിയാതെ ടോയ്‌ലറ്റില്‍ ചെന്ന് കേറിയ മാലിനി ടീച്ചര്‍ ഉള്ളില്‍ സാബുവിനെ കണ്ട് നാണിച്ച് പുറത്തിറങ്ങുകയായിരുന്നു എന്നും, ടീച്ചറിന് പിന്നാലെ പുറത്തേക്കിറങ്ങിയ സാബുവിനെ കണ്ട ആരോ അത് കുര്യാക്കോസാറായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമായിരുന്നു തിരുത്ത്. പക്ഷേ അജയന്‍റെയും വിജയന്‍റെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. അവര്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. കുര്യാക്കോസാറിനെ സസ്പെന്‍ഡ്‌ ചെയ്തില്ലെങ്കില്‍ ശക്തമായ സമര മുറകളുമായി മുന്നോട്ടു പോകുമെന്ന് കടുവയെ ഭീഷണിപ്പെടുത്തി.! പക്ഷേ ഒന്നും ഏല്‍ക്കുന്നില്ലെന്ന് കണ്ട ട്വിന്‍സ്‌ സന്ദര്‍ഭോചിതമായി കുര്യാക്കോസാറിന്‍റെ പേരില്‍ ചില മാറ്റങ്ങള്‍ വരുത്തി മുദ്രാവാക്യ രൂപത്തില്‍ അണികളെ നോക്കി ആഞ്ഞുചൊല്ലി. കേട്ട് നിന്ന അണികള്‍ അതേറ്റുചൊല്ലി – “കക്കൂസ് സാറേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാം..."!


ഹൈസ്കൂളില്‍ കാണിക്കാന്‍ പറ്റാവുന്ന കുരത്തക്കേടുകളുടെ മാക്സിമവും +2 വും കാണിച്ച് വിലസുകയായിരുന്ന അജയ-വിജയന്മാര്‍ക്ക് കുര്യാക്കോസ് സാര്‍ ശത്രുവായത് പെട്ടെന്നായിരുന്നു. അതിനു കാരണമായത്‌ സിനിമാനടി വാണീ വിശ്വനാഥും!! സ്കൂളില്‍ ഒരു ഫങ്ഷന്‍ ഉത്ഘാടനം ചെയ്യാന്‍ വന്ന ആയമ്മ വന്ന കാര്യം ഉത്ഘാടിച്ച് തിരികെ പോയി രണ്ടാം ദിവസമാണ് കൊണ്ട്രവേസിക്ക് തുടക്കമായത്. വീട്ടില്‍ ക്യാമറ ഉള്ളവര്‍ക്ക് അത് കൊണ്ട് വന്ന് ഇനോഗറേഷന്‍റെ ഫോട്ടോ എടുക്കാന്‍ അവസരം നല്‍കപ്പെട്ടത് അക്കാലത്തെ സൂപ്പര്‍ലോട്ടോയെക്കാളും വലിയ ബമ്പറായിരുന്നു പിള്ളേര്‍ക്ക്.


രണ്ടാം ദിനം ക്ലാസിലെത്തിയ ഞങ്ങള്‍ കണ്ടത് അടൂര്‍ സംവിധാനം ചെയ്ത ജെയിംസ്‌ബോണ്ട്‌ പടം പോലെ വ്യത്യസ്തമായ ഒരു കാഴ്ച്ച. ടൈറ്റ്ജീന്‍സും ഷര്‍ട്ടും ഇട്ട് ഉത്ഘാടനത്തിന് വന്ന നടിയുടെ പ്രസക്ത ഭാഗങ്ങളുടെ നെടുകെയും കുറുകെയും ഖണ്ഡിച്ച ചിത്രങ്ങള്‍ ആരോ ‘ആരോ’ ഇട്ടു മാര്‍ക്ക് ചെയ്ത് ബോര്‍ഡില്‍ ഒട്ടിച്ചിരിക്കുന്നു. വിവരമറിഞ്ഞ് കുര്യാക്കോസാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങി. ഫോട്ടോയിലെ ‘പ്രസക്ത’ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ‘മല’, ‘പൂരി’ എന്നിങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സംഗതി കണ്ടയുടന്‍ കുര്യാക്കോസാര്‍ ചോദിച്ചു –“അജയനും വിജയനും എവിടെ.......?”
കാര്യം സിംപിളായിരുന്നു. എഴുത്തില്‍ ഇത്രേം അക്ഷരത്തെറ്റ് വരുത്തുന്ന ഒരേ ഒരു കുട്ടിയേ ഉള്ളൂ സ്കൂളില്‍- അജയന്‍.! ചത്തത് ചാക്കോയെങ്കില്‍ പെട്ടത് കേരളാ പോലീസല്ലേ? പിന്നെ വിജയനെ കുറിച്ച് പ്രത്യേകിച്ച് ആലോചിക്കേണ്ടിയും വന്നില്ല. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. സമ്മതിക്കാതെ തരമില്ല. അത്ര സ്ട്രോങ്ങ്‌ എവിഡന്‍സ് അല്ലെ. പിന്നെല്ലാം പെട്ടെന്നായിരുന്നു. വിത്തിന്‍ ഹാഫ്‌ ആന്‍ അവര്‍, ടി.സി റെഡി. ലവനും മറ്റവനും സ്കൂളില്‍ നിന്നും ഔട്ട്‌.!


പരട്ടകള്‍ പോയതോടെ നികേഷ്‌കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍ പോലെയായി സ്കൂള്‍. പക്ഷെ അത് വേനല്‍മഴയാക്കി കുര്യാക്കോസ്-മാലിനി ബന്ധം വളര്‍ന്നു പന്തലിച്ച് കാടുപിടിച്ചു.! ഫിസിക്സും ബയോളജിയും പരസ്യമായിത്തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങി. രാവിലെ ‘ശിശിര’ത്തില്‍ തുടങ്ങുന്ന ശൃംഗാരം വൈകിട്ട് ‘ഗ്രീഷ്മ’ത്തിലാണ് അവസാനിക്കുക. ശിശിരം ബസ്സില്‍ കേറുന്ന കുര്യാക്കോസാര്‍ പിന്നില്‍ ഇരിക്കില്ല. മുന്നില്‍ ഡ്രൈവര്‍ ചെട്ടിയാരുടെ അടുത്ത് പോയി നില്‍ക്കും. അതിനു പുറകിലാണ് മാലിനി ടീച്ചറുടെ സീറ്റ്‌. കാമുകിയെ അങ്ങേയറ്റം ഇംപ്രസ്സ് ചെയ്യാനായി ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്‌ കുര്യച്ചന്‍ ഒരു ശീലമാക്കി. ഇടയ്ക്ക് സാര്‍ തന്നെ ചെട്ടിയാര്‍ക്ക് ഗിയറും ഇട്ടു കൊടുക്കും!! ഗിയര്ബോക്സിനുള്ളില്‍ തൃശൂര്‍ പൂരത്തിന്‍റെ ഡിജിറ്റല്‍ ഓഡിയോ കേള്‍പ്പിച്ച് റോഡില്‍ നിന്നും ഉയര്‍ന്നു ചാടി ശിശിരം മുന്നോട്ട് കുതിക്കുമ്പോള്‍ മാലിനി ടീച്ചര്‍ ഒഴികെ ബാക്കി പാസഞ്ചേഴ്സ് കൊടുങ്ങല്ലൂര്‍ ഭരണിയുടെ പവര്‍ ഡി.വി.ഡി. ഓണ്‍ ആക്കും. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് ബസ്സിന്‍റെ പിന്നില്‍ നിന്നും നാല് കഴുകന്‍ കണ്ണുകള്‍ കുര്യാക്കോസാറിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു- അജയന്‍റെയും വിജയന്‍റെയും.


കുര്യാക്കോസാറിനെ തറപറ്റിക്കാന്‍ ഒരവസരം കാത്തിരുന്ന പരട്ടകള്‍ ശിശിരത്തില്‍ കണ്ട വണ്‍മാന്‍ഷോയ്ക്ക് അനുസരിച്ച് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. രണ്ട് സേഫ്റ്റിപിന്നുകളും കുറച്ചു ചരടുമായി പിറ്റേന്ന് ശിശിരത്തില്‍ ആദ്യം കേറിയ യാത്രക്കാര്‍ അവരായിരുന്നു. ചരട് കൃത്യം രണ്ടായി മുറിച്ച്, രണ്ടിന്‍റെയും ഓരോ തലകളില്‍ സേഫ്റ്റി പിന്നുകളും കെട്ടിയുറപ്പിച്ചു. അതിനുശേഷം മുകളിലെ, കൈ പിടിക്കാനുള്ള കമ്പികളില്‍ ചുറ്റി രണ്ട്‌ ചരടുകളുടെയും ഓരോ തല വണ്ടിയുടെ മുന്നിലേക്ക്‌ കൊണ്ട് ചെന്ന് ഏകദേശം ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തിനു കുറച്ച് പുറകിലായി കെട്ടിവച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ തിരികെ പിന്‍സീറ്റില്‍ വന്നിരുന്ന് പരസ്പരം നോക്കി ചിരിച്ചു – കൊലച്ചിരി.



അല്‍പ്പസമയത്തിനുള്ളില്‍ ചെട്ടിയാരും കിളിയും കണ്ട്രാക്കും വന്നു വണ്ടിയെടുത്തു. വഴിയില്‍ നിന്നും മാലിനി ടീച്ചര്‍ കയറി തന്‍റെ സ്ഥിരം സീറ്റില്‍ ഭാരമിരക്കി വച്ചു. ഒടുവില്‍ ആ നിമിഷം വന്നെത്തി. കുര്യാക്കോസാറും ശിശിരത്തില്‍ കയറി. ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റിലീസിന്‍റെ തലേന്ന് ഒറ്റയ്ക്ക് കണ്ട ലാല്‍ ആരാധകന്‍റേതു പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സന്തോഷം പരട്ടകളുടെ മുഖത്ത് അലയടിച്ചു. കേറിയപാടെ കാമുകിയെ ഒന്നിരുത്തി നോക്കിയിട്ട് സാര്‍ ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. സാര്‍ ബിസിയായെന്ന് മനസ്സിലാക്കിയ പരട്ടകള്‍ മെല്ലെ മുന്നില്‍ ചെന്ന് റെഡിയാക്കി വച്ചിരുന്ന ചരടുകള്‍ അഴിച്ച്, നേരെ താഴെ നിന്ന കുര്യാക്കോസാറിന്‍റെ താഴ്ത്തിയിട്ടിരുന്ന ഖദര്‍ മുണ്ടിന്‍റെ കരകളുടെ ഇരു വശത്തും പിന്ന് കുത്തി.! ‘ഇവന്മാര്‍ ഇതെന്ത് ചെയ്യുന്നെടാ’ എന്ന മട്ടില്‍ നോക്കിയ മാലിനി ടീച്ചറെയും ബാക്കി യാത്രക്കാരെയും സാക്ഷി നിര്‍ത്തി പിന്‍സീറ്റില്‍ തിരികെയെത്തിയ പരട്ടകള്‍ ഒരു ചെറുപുഞ്ചിരിയോടെ ചരടുകളുടെ മറുതല വലിക്കാന്‍ തുടങ്ങി. കര്‍ട്ടന്‍റെ ഇടതും വലതും ഒരേ അളവില്‍ ഉയര്‍ന്നു! കാണികള്‍ സ്റ്റേജിനുള്‍വശം ആവേശപൂര്‍വ്വം നോക്കിയിരിക്കെ കര്‍ട്ടന്‍ അതിന്‍റെ മാക്സിമം ഉയരം കീഴടക്കിയിരുന്നു. ഒരു ഇലാസ്റ്റിക്കും, ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം പൊഖ്‌റാനില്‍ നിന്നും കൊണ്ടുവന്ന ഒരിത്തിരി തുണിയും.!! മണലരിപ്പ എത്രയോ ഭേദം...! വെള്ളമയില്‍ പീലി വിടര്‍ത്തി ആടുന്നത് കണ്ട യാത്രക്കാര്‍ക്ക് അതൊരു പുതിയ അനുഭവമായി. മാലിനി ടീച്ചര്‍ക്കും....



പിന്നാമ്പുറത്ത് കടുത്ത ശൈത്യം അനുഭവപ്പെട്ട് തിരിഞ്ഞ കുര്യാക്കോസാര്‍ മനസ്സിലാക്കി – താന്‍ ബാക്ക്സ്റ്റേജിലാണെന്ന്. ഒടുക്കം ഒരു വിധം എല്ലാംകൂടി വലിച്ചു പറിച്ച് കര്‍ട്ടനിട്ടുകൊണ്ട് വളിച്ച ചിരിയുമായി സാര്‍ തന്‍റെ വ്യൂവേഴ്സിനെ ഒന്ന് നോക്കി. അതാ അങ്ങ് പുറകില്‍, തങ്ങള്‍ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് കൈകളില്‍ ചരടുകളുടെ മറുതലയുമായി അജയനും വിജയനും!!!

പ്രൈവസീ ആക്റ്റ് !


"കൊല്ലും..! നിന്നെ ഞാന്‍ കൊല്ലും....!"

"ങേ..! എന്ത് പറ്റി? ഗുരുതരമാണോ പ്രശ്നം? കൊതുകോ, അതോ മൂട്ടയോ?"

"ഹും... രണ്ടുമല്ല പട്ടി....!"

"എന്തോന്ന്?"

"ഹാ.. രാവിലെ മുതല്‍ പുറത്തു പട്ടികള്‍..... നാണമില്ലാത്തവ...."

"ഓഹോഹോ... പിടികിട്ടീ... “കന്നിമാസം വന്നു ചേര്‍ന്നാല്‍....” എന്ന് പാടിത്തുടങ്ങിയോ പട്ടികള്‍?"

"ശോ! സോംഗ് സീക്വന്‍സ് മാത്രല്ലല്ലോ ഇതിപ്പൊ ആക്ഷന്‍ സീക്വന്‍സും കൂടിയല്ലേ? അതാ..!"

"പുവര്‍ ഡോഗ്സ്. പണി കിട്ടിയതാ."
"പണിയാ? എവിടുന്ന്‍? ആരുടേന്ന്?"
"ഉം.. ഈ പാണ്ടവന്മാര്‍ക്ക്‌ ഒരു ചേട്ടനുണ്ടല്ലോ. അയാളാ പണി കൊടുത്തത്."

"അയ്യേ, ആര്? യുധിഷ്ഠിരനോ? അതും ഒരു പട്ടിയെ..?"

"ഛെ! അതല്ല; പുള്ളിക്കാരന്‍ വേണോന്ന് വച്ച് ചെയ്തതല്ല. ശപിച്ചു പോയതാ. അമ്മാതിരി തെമ്മാടിത്തരമല്ലേ ആ പട്ടി കാണിച്ചേ. ഇനി യുധിഷ്ഠിരനല്ല, ആരായാലും ശപിച്ചു പോകും."
"അതെന്താ?"
"ങാ.. കേട്ടോ........."
******************************************************************************

പേര് കൊണ്ട് പാണ്ഡു എന്നായിരുന്നെങ്കിലും ഏതോ മുനി നല്‍കിയ സൊയമ്പന്‍ ശാപം കാരണം ജീവിതത്തില്‍ മിസ്റ്റര്‍. ഷണ്ഡു ആയി ജീവിക്കേണ്ടി വന്ന പാണ്ഡവ പിതാശ്രീ.! കാര്യമില്ലെന്നറിഞ്ഞിട്ടും വിശ്രമവേളകള്‍ ആനന്ദകരമാക്കാനായി സുന്ദരികളും സുശീലകളും സുമുഖികളുമായ രണ്ടു ഭാര്യമാരെ അദ്ദേഹം സ്വന്തമാക്കി. കുന്തിയും, മാദ്രിയും. വോള്‍വോ ഡബിള്‍ഡെക്കറിന്‍റെ ഡ്രൈവറിനെപ്പോലെ ജീവിതം അനായാസമായി മുന്നോട്ടു നീക്കിയ പാണ്ഡുവിന്‍റെ ഹാര്‍ട്ടില്‍ ആസിഡ് ഒഴിച്ച്‌ ഓട്ട വീഴ്ത്തിക്കൊണ്ടാണ് കുന്തി ഒരുദിവസം അത് ചോദിച്ചത്.

“ചേട്ടോ.... കുറേയായി. കുഞ്ഞിക്കാലില്ല, കുഞ്ഞിക്കാല്‍...”

പക്ഷെ,- ‘ഡാര്‍ലിംഗ്, അയാം ഹെല്‍പ്പ്ലസ്സ്’ എന്ന് പറഞ്ഞ് പാണ്ഡു ഊരി..!
പക്ഷെ അതൊന്നും കുന്തിയെ തളര്‍ത്തിയില്ല. കളി കുന്തിയോട്... സുരസേന പുത്രിയും, കുന്തീഭോജന്‍റെ വളര്‍ത്തു പുത്രിയും, സാക്ഷാല്‍ ശ്രീമാന്‍ ശ്രീകൃഷ്ണന്‍റെ അമ്മായിയുമായ കുന്തിയോടെയ്‌....!

പെട്ടെന്നാണ് കുന്തി അതോര്‍ത്തത്.... തനിക്ക് ചെറുപ്പത്തില്‍, ശാപവും വരവും മാത്രം ഡീല്‍ ചെയ്യാറുള്ള ദി വണ്‍ ആന്‍ഡ്‌ ഒണ്‍ലി ദുര്‍വാസാവ് നല്‍കിയ ആ ‘ഒണ്‍സ് ഇന്‍ എ ലൈഫ് ടൈം’ വരം..!! ഒരശരീരി പോലെ അത് മുഴങ്ങി.

“മകളേ കുന്തീ..... ദേവകളെ ഇംപ്രസ് ചെയ്താല്‍ ഓസിന് നിനക്ക് കാര്യം സാധിക്കാം. നിനക്ക് സന്താന സൗഭാഗ്യത്തിനുള്ള വഴി അത് മാത്രമായിരിക്കും...!!”

കുന്തിയുടെ ഉള്ളില്‍ എന്തോ ഒന്ന് പുകഞ്ഞു. ചിന്തകള്‍ വീണ്ടും പഴയ കാലത്തേക്ക് തിരിഞ്ഞു നടന്നു.

“അങ്ങനെയാവുമ്പോള്‍ എന്‍റെ ഫസ്റ്റ് ഹബ്ബി സൂര്യനല്ലേ?” – കുന്തി ആലോചിച്ചു.......
ദുര്‍വാസാവിന്‍റെ വരം കളിപ്പീരാണോ എന്ന്‍ ടെസ്റ്റ്‌ ചെയ്യാനായി സൂര്യനെ
ഇംപ്രസ് ചെയ്തതും, ഇംപ്രസ് ചെയ്ത് ഇംപ്രസ് ചെയ്ത് കളി കാര്യമായതും, ഒടുക്കം ‘ബുള്ളറ്റ്‌ പ്രൂഫ്‌’ ബോഡിയുള്ള കര്‍ണ്ണന് ജന്മം നല്‍കിയതും, കുട്ട കൊണ്ട് ഹൗസ്ബോട്ട് പണിത് കര്‍ണ്ണനെ നീറ്റിലിറക്കിയതും എല്ലാം....!


പിന്നെ അമാന്തിച്ചില്ല. യമധര്‍മ്മനില്‍ തന്നെ തുടങ്ങി കുന്തി. ഫലമോ.... യുദ്ധമുറകളില്‍ ആരുടെയും കാലനായി തീര്‍ന്ന യുധിഷ്ഠിരന്‍. രണ്ടാമത്തെ ചാന്‍സ്‌ കുന്തി വായൂ ദേവന് നല്‍കി. ഒരു കൊടുങ്കാറ്റു മാത്രമേ കുന്തിക്ക് ഓര്‍മ്മയുള്ളൂ. അങ്ങനെ ഭീമനെ കിട്ടി..! തുടര്‍ന്ന് ഇന്ദ്രനെ സോപ്പിട്ട് അര്‍ജുനനെയും കൂടി സ്വന്തമാക്കി കുന്തി 'അക്രമം' മതിയാക്കി.


ഇത്രയുമായപ്പോള്‍ മാദ്രിയ്ക്ക് ഒരു ‘മാതിരി’.... അസുഖം കുന്തിയില്‍ നിന്നും കോ-വൈഫ്‌ ആയ മാദ്രിയിലേക്ക് ‘കോപ്പി-പേസ്റ്റ്’ ചെയ്യപ്പെട്ടു. “എന്നാലും വീട്ടുകാര്‍ എനിക്ക് വാങ്ങിത്തന്ന ബലൂണ്‍ ഓട്ട വീണതായിപ്പോയല്ലോ” എന്ന രീതിയില്‍ മാദ്രി ഒരിക്കല്‍ കൂടി പാണ്ഡുവിനെ അടിമുടി നോക്കി. വെടിയുണ്ട തീര്‍ന്നു പോയ ഷൂട്ടിംഗ് താരത്തെ പോലെ ഒന്നും ചെയ്യാനാകാതെ പാണ്ഡു തിരിച്ചും നോക്കി.! വൈകിയില്ല, മാദ്രിയും കുന്തിയുടെ അതേ റൂട്ട്മാപ്പിലൂടെ തന്നെ വച്ച് പിടിച്ചു. അശ്വനീ ദേവകളെ പ്രീതിപ്പെടുത്തിയ മാദ്രി പിന്നീട് ഒരുപാട് പേരെ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല. ആദ്യ ഇന്നിംഗ്സില്‍ തന്നെ ‘ഡബിള്‍’ സ്കോര്‍ ചെയ്തുകൊണ്ട് നകുലനെയും, സഹദേവനെയും റിലീസ്‌ ചെയ്തു, മാദ്രി...!


വാട്ടെവര്‍ ഇറ്റീസ്.... വീരന്മാരായി തന്നെ പാണ്ഡവന്മാര്‍ വളര്‍ന്നു. പാഞ്ചാലീ സ്വയംവരം വന്‍ മാര്‍ജിനില്‍ വിജയിച്ച അര്‍ജുനന്‍ പാഞ്ചാലിയുടെ പേറ്റന്‍റ് സ്വന്തമാക്കി. കിട്ടിയ പേറ്റന്‍റുമായി വീട്ടിലെത്തിയ അര്‍ജ്ജുനന്‍ അമ്മയോട് വിളിച്ചു പറഞ്ഞു- “മമ്മീ... ഞാനൊരു കിടിലന്‍ ഐറ്റം കൊണ്ടന്നിട്ടുണ്ട്....”


“ഓ.... ചക്കപ്പഴമാന്നോടാ? എനിക്കിന്ന് വേണ്ട. ഉപവാസമാ... നിങ്ങള്‍ അഞ്ചു പേരും കൂടി വെട്ടിപ്പറിച്ച് തിന്നോളിനെടാ മക്കളെ.!” – എന്നത്തെയും പോലെ, അര്‍ജ്ജുനന്‍ ഫുഡ്‌ കൊണ്ട് വന്നതാണെന്ന് കരുതി കുന്തി വിളിച്ചു പറഞ്ഞു.


അര്‍ജ്ജുനന്‍ ഞെട്ടി.! ഈശ്വരാ ചക്കപ്പഴമോ? ഈ ചക്കയിലാണെങ്കില്‍ ആകെ ഒരൊറ്റ ചുളയെ ഉള്ളൂ. ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോഴേക്കും ചക്കപ്പഴം തിന്നാന്‍ ആര്‍ത്തി മൂത്ത് ഗ്രഹണി പിടിച്ച മറ്റു പാണ്ഡവന്മാര്‍ ഓടിക്കിതച്ച് മുറ്റത്തെത്തി. ചക്കപ്പഴം പ്രതീക്ഷിച്ചു വന്നപ്പോള്‍ മുന്നിലിരിക്കുന്ന മട്ടന്‍ ബിരിയാണി കണ്ട്, നാലും നാലും എട്ട് കണ്ണുകള്‍ പുറത്തേക്ക് തള്ളി.! ഒടുവില്‍ അര്‍ജുനന് ‘ഷെയര്‍മാര്‍ക്കറ്റിങ്ങിന്’ സമ്മതിക്കേണ്ടി വന്നു. കുന്തിയുടെ പ്രത്യേക റിക്വസ്റ്റ് പ്രകാരം പാഞ്ചാലിയും ‘ഓവര്‍ടൈം’ ചെയ്യാന്‍ സമ്മതിച്ചു, വിത്ത്‌ എ കണ്ടീഷന്‍ - ഒരു നേരം ഒരാള്‍..!


അങ്ങനെ റോയല്‍റ്റിയോടുകൂടി അര്‍ജുനനും ‘ഗെറ്റ് വണ്‍ ഫ്രീ’ കാറ്റഗറിയില്‍ ബാക്കി നാല് പേരും പാഞ്ചാലീസ് ബാങ്കില്‍ അക്കൌണ്ട് തുടങ്ങി. ക്യാഷ്‌ വിഡ്രോ ചെയ്യാനുള്ളവര്‍ ATM കൗണ്ടറിനുള്ളില്‍ കയറുമ്പോള്‍ ഇട്ടിരിക്കുന്ന ചെരുപ്പ് അഴിച്ച്‌ പുറത്തു വയ്ക്കും. കൗണ്ടറില്‍ ‘ഇടപാട്‌’ നടക്കുന്നു എന്നതിന്‍റെ സൂചനയാണ് അത്.! അപ്പൊ മറ്റ് ഇടപാട്കാര്‍ക്ക് ഉള്ളിലേക്ക് പ്രവേശനം ഇല്ല. അതാണ്‌ അലിഖിത നിയമം...!


ഒരുദിവസം, അര്‍ജുനനും ബാച്ചിനും പ്രാക്ടീസ്‌ നടത്താന്‍ കറങ്ങുന്ന കിളിയെ കിട്ടാത്തതിനാല്‍ കറങ്ങുന്ന കോഴിയെ വാങ്ങാനായി ഭീമ-നകുല-സഹദേവന്മാര്‍ തന്തൂരിക്കടയില്‍ പോയിരിക്കുന്ന അവസരം.... ബോറടിച്ച അര്‍ജുനന്‍ ഒരു ‘വിഡ്രോവല്‍’ തരപ്പെടുമോ എന്നറിയാന്‍ ATM കൗണ്ടറിലേക്ക് ഒന്ന് പാളി നോക്കി. ഭാഗ്യം! പാദരക്ഷകള്‍ ഒന്നുമില്ല. അപ്പൊ ATM ഫ്രീ..! പിന്നെ വൈകിച്ചില്ല, അര്‍ജ്ജു വിട്ടടിച്ച് ചെന്നു. ചെരിപ്പഴിച്ച് സിഗ്നല്‍ ഓണാക്കി വച്ചിട്ട് അകത്ത് കയറി. ഉള്ളിലേക്ക് കയറിച്ചെന്ന അര്‍ജ്ജുനന്‍ ഉള്ളില്‍ നടക്കുന്ന ‘ATM ലൂട്ടിംഗ്’ കണ്ട് അക്കൊണ്ട് ഫ്രീസായ പോലെ നിന്ന് പോയി.! യുധിഷ്ഠിരേട്ടന്‍ അകത്ത്.......... അണ്‍ എക്സ്പെക്ട്ടാഡായി കൗണ്ടറിനുള്ളില്‍ അര്‍ജ്ജുനനെ കണ്ട്, “അപൂര്‍വ്വ” സ്ഥിതിയിലായിരുന്ന യുധിഷ്ഠിരന്‍ വളരെ പണിപ്പെട്ട് “പൂര്‍വ്വ” സ്ഥിതിയിലായി.

“ജ്യേഷ്ഠാ... ക്ഷമിക്കണം. കൗണ്ടറില്‍ ആരുമില്ലെന്ന് കരുതി... എന്‍റെ വിസാ കാര്‍ഡില്‍ നിന്ന് കുറച്ച് ക്യാഷ്‌ വിഡ്രോ ചെയ്യാന്‍ വന്നതാ...” – അര്‍ജ്ജുനന്‍ ക്ഷമാപണം നടത്തി.

“പൊയ്ക്കോണം അവിടുന്ന്. എന്‍റെ മാസ്റ്റര്‍ കാര്‍ഡ്‌ തിരിച്ചെടുത്തിട്ട് മതി നിന്‍റെ വിസാ കാര്‍ഡ്‌ ഇന്‍സേര്‍ട്ട് ചെയ്യാന്‍....! നിനക്ക് കണ്ണില്ലേ? ഞാന്‍ എന്‍റെ ചെരുപ്പ് പുറത്തു വച്ചിരിക്കുന്നത് നീ കണ്ടില്ലേ?”- യുധിഷ്ഠിരന്‍റെ രക്തം തിളച്ച് പുക വരാന്‍ തുടങ്ങി.

“ജ്യേഷ്ഠാ... സത്യമായും പുറത്തു ചെരുപ്പ് ഉണ്ടായിരുന്നില്ല.”- അര്‍ജ്ജുനന്‍ വീണ്ടും ന്യായം നിരത്തി.

“ഇല്ലെന്നോ? ഞാന്‍ ചെരുപ്പ് പുറത്തു വച്ചിരുന്നതാണല്ലോ..” – യുധിഷ്ഠിരന്‍ അര്‍ജ്ജുനനെയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്ത് അര്‍ജ്ജുനന്‍റെ പാദരക്ഷകള്‍ മാത്രം.! ചുറ്റിനും അന്വേഷിച്ചു.. ഒടുക്കം ഒരു ശ്വാനന്‍ തന്‍റെ ചെരുപ്പുകള്‍ കടിച്ചു പറിക്കുന്നത് കണ്ട യുധിഷ്ഠിരന് കണ്ട്രോള്‍ പോയി. അദ്ദേഹം പട്ടിയെ ശപിച്ചു.

“എന്‍റെ പ്രൈവസി പുറത്താക്കി എന്നെ നാണം കെടുത്തിയ ശ്വാനാ.... നീനക്കും നിന്‍റെ വംശത്തിനും ഒരിക്കലും പ്രൈവസിയോടെ ഇണ ചേരാന്‍ പറ്റാത്ത അവസ്ഥ വന്നു ഭവിക്കട്ടെ....!”
******************************************************************************


"ഓഹോ അപ്പൊ ഇതാണല്ലേ പട്ടികളുടെ ഈ അവസ്ഥയ്ക്ക് കാരണം..."

"അതെ, ഇതാണ് എന്ന് പറയപ്പെടുന്നു."

"അല്ല.. എനിക്കൊരു സംശയം..."

"എന്താ അത്?"

"നമ്മുടെ ഈ ഷക്കീലയേയും, മറിയയേയും ഒക്കെ ശപിച്ചതാരാ???!!!!!!!!"




---------------------------------------------------------------------------------
നന്ദി:
മാണിക്യമ്മ പേരിനും, മറ്റു സഹായങ്ങള്‍ക്കും.

എല്ലാവര്ക്കും റംസാന്‍ ആശംസകള്‍.!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ