ക്രാഷ്‌ ലാന്റ്‌ 1 -പ്രേതവിമാനം!



2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ്‌ മാര്‍ട്ടിനും കോ-പൈലറ്റ്‌ പാംപോസും പ്രീ ഫ്ലൈറ്റ്‌ ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ്‌ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം വായുവിലേക്ക് പറന്നുയര്‍ന്നു.

എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന്‍ ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു!

ഏഥന്‍സ്:
സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു.

അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്.
1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്‍റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല?
2. ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ്‌ ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ്‌ സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് ഓട്ടോ പൈലറ്റ്‌ സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്!

ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.

വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി!

പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്......
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ