ഭാഗ്യദോഷി

മൊബൈല്‍ പോക്കറ്റില്‍ കിടന്ന് വിറച്ചു, പേടിച്ചെന്ന പോലെ. പതുക്കെ കയ്യിട്ട് അവന്‍ ഫോണ്‍ പുറത്തെടുത്തു. പരിചയമുള്ള നമ്പര്‍ ആയിരുന്നതിനാല്‍ അവന്‍റെ വിരല്‍ ആ പച്ച ബട്ടണില്‍ തന്നെ അമര്‍ന്നു. പ്രതീക്ഷിച്ച ആളോ, ശബ്ദമോ ആയിരുന്നില്ലെങ്കിലും, പെട്ടെന്ന് ആളെ അവനു മനസ്സിലായി. അങ്ങേ തലയ്ക്കല്‍- അതവളായിരുന്നു. ഒരു ചെറിയ വിവാഹ ചിന്ത,-( അഭ്യര്‍ഥന എന്നോ ആലോചനയെന്നോ അതിനെ പറയാന്‍ വയ്യ. അതിനും വേണ്ടി ഒന്നും ഉണ്ടായിരുന്നില്ല) അവളെപ്പറ്റി അങ്ങനെ ചിന്തിക്കാന്‍ അവന് കാരണങ്ങള്‍ ഏറെയായിരുന്നു: ഒരുപാട് നാളത്തെ പരിചയം, അവളുടെ സല്‍സ്വഭാവം, ഒരു കുടുംബം എങ്ങനെ നടത്തിക്കൊണ്ട് പോകാമെന്ന് ന്നന്നായറിയാമായിരുന്നവള്‍, പോരാത്തതിന് ഒരുപാട് ജീവിത പ്രശ്നങ്ങളെ വിജയകരമായി നേരിട്ട് ജീവിക്കുന്നവള്‍, അങ്ങനെയൊരുപാടൊരുപാട്.......................

അവളുടെ ശബ്ദം മറ്റു ചിന്തകളില്‍ നിന്നും അവനെ ഉണര്‍ത്തി. " എന്താ ഞാനീ കേട്ടെ......?, അങ്ങനാണോ എന്നെ കണ്ടേക്കണേ......?"- അവന്‍റെ 'ആ ചിന്ത' മറ്റാരിലൂടെയോ അവള്‍ അറിഞ്ഞിരിക്കുന്നു. അവളുടെ എല്ലാ പ്രശ്നങ്ങളെയും മനസ്സിലാക്കി അവളെ സ്വീകരിക്കാന്‍ മറ്റൊരു നല്ല മനുഷ്യന്‍ തയാറായിരിക്കുന്ന കാര്യം അറിഞ്ഞിരുന്നിട്ടും അങ്ങനെ ചിന്തിക്കരുതായിരുന്നു അവന്‍. എന്നാലും, അവന് അവളോട്‌ ഉണ്ടായിരുന്നത് ഒരു ഭ്രാന്ത് ആയിരുന്നില്ല. അവനെ ഭ്രാന്ത് പിടിപ്പിച്ചത് അവള്‍ പിന്നെ പറഞ്ഞ വാക്കുകളായിരുന്നു. അവന്‍ എല്ലാ പെണ്‍പിള്ളേരെയും അങ്ങനാണത്രെ കണ്ടിരുന്നത്‌. ഒരുനാള്‍, ഒരു വിശേഷ ദിവസം അവന്‍ അവളാല്‍ നിരീക്ഷിക്കപ്പെട്ടപ്പോള്‍ അന്ന് അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളോട് അവന്‍ അങ്ങനാണത്രെ പെരുമാറിയിരുന്നത്. അവന്‍ അവരെ 'ആക്രാന്തത്തോടെ' നോക്കിയിരുന്നെന്ന്....... അവന്‍റെ കണ്ണുകളില്‍ അവള്‍ അന്ന് ഒരു 'വൃത്തികെട്ടവനെ' കണ്ടെന്ന്....... പാവം അവള്‍ അറിഞ്ഞിരുന്നില്ല അവര്‍, ആ പെണ്‍കുട്ടികള്‍... അവന്‍റെ പ്രിയ വിദ്യാര്‍ഥിനികളായിരുന്നെന്ന്..... ഒരിടവേളക്ക് ശേഷം, വീണ്ടും കണ്ട സന്തോഷം പങ്ക് വയ്ക്കുകയായിരുന്നു അവരെന്ന്.....

അവനെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു അവളുടെ 'കണ്ടെത്തലുകള്‍'. ഒരു ചിരിയിലൊളിപ്പിച്ച സങ്കടം മാത്രമേ അവന് മറുപടി പറയാന്‍ ഉണ്ടായുള്ളൂ. അവള്‍ അറിഞ്ഞില്ല, അവന്‍റെ നെഞ്ച് പിടഞ്ഞു പോയെന്ന്. തെറ്റിധരിക്കപ്പെട്ടവന്‍റെ മനസ്സ് ഉമിത്തീയെക്കാള്‍ നീറുമെന്ന്. അതും അവന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, ആരാധിച്ചിരുന്ന ഒരു വ്യക്തിത്വത്തിനാല്‍. എന്നിട്ടുമെന്തോ ശരികള്‍ നിരത്തി അവളെ തിരുത്താന്‍ അവന്‍ മെനക്കെട്ടില്ല. പിന്നെയൊന്നും അവളോട്‌ സംസാരിക്കാന്‍ അവന്‍റെ മനസ്സ് അവനെ അനുവദിച്ചില്ല. നിശ്ചയിക്കപ്പെടാന്‍ പോകുന്ന വിവാഹത്തിന്‍റെ ലഹരിയിലായിരുന്ന അവള്‍ക്ക് നല്ലത് വരാനായി മൗനമായി പ്രാര്‍ത്ഥിച്ചതെയുള്ളൂ.....

പിന്നീട് ഇതെല്ലാമറിഞ്ഞ, അവന്‍ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന, അവന്‍ ‍വളരെയധികം ബഹുമാനിക്കുന്ന, ഒരുപക്ഷെ അവനെ ഏറ്റവുമധികം മനസ്സിലാക്കിയ, അവന്‍റെ ചേച്ചി അവനോടു പറഞ്ഞു...... "പോട്ടെ മോനെ..... അവള്‍ക്ക് അതിനുള്ള ഭാഗ്യം ഇല്ല".

ആ വാക്കുകള്‍ അവന്‍റെ മനസ്സില്‍ മുഴങ്ങിയാതിനാലാവണം, മുന്നിലിരുന്ന തലപൊട്ടിയ ബിയര്‍ ബോട്ടില്‍ ചുണ്ടോടു ചേര്‍ത്ത് അതില്‍ ശേഷിച്ച അവസാന നുരയും ഊറിയെടുത്തവന്‍ സ്വയം പറഞ്ഞു......
"അവള്‍ക്ക് അതിനുള്ള ഭാഗ്യം ഇല്ല.- ഭാഗ്യദോഷി".......

ഹര്‍ത്താല്‍

അറിയില്ലെനിക്കിന്നും ഹര്‍ത്താലെന്നീപ്പദത്തി-
ന്നാരംഭമെവിടെയെങ്ങനെയെന്ന്.....
കേരളത്തിന്‍ പരമ്മോന്നത നീതിദേവത
തന്‍ 'അലക്ഷ്യ' ശാപമേല്‍ക്കാതിരിക്കാന്‍
ബന്ത്, തന്‍ പേരങ്ങ് മാറിയെടുത്തതോ?
മലയാള നാടിന്നരുമയാം രാഷ്ട്രീയ ശീലര്‍ ‍,
പാര്‍ട്ടിതന്‍ പേരുകള്‍ ചാനലില്‍ മുഴക്കാന്‍
മാര്‍ഗ്ഗമായോന്നിനെ കൂട്ട് പിടിച്ചതോ?

ഒന്നറിയുമിന്നീയതിവേഗ ജീവിതത്തിന്നറുതി-
യില്ലാപ്പോക്കില്ലൊരവധി വേണം- ജനത്തിന്.
ബിസ്സിയാം 'ഹസ്സി'നെ രാത്രിക്കിടക്കയിലല്ലാതെ,
പകല്‍ വെളിച്ചത്തിലൊരുനോക്ക് കാണണം- ഭാര്യക്ക്.
തങ്ങളുടെ കല്ല്യാണ നാളുകളിലാല്ലാതെ,
സ്നേഹിക്കാനാകാത്ത പത്നിയെ, നന്നായൊന്നറിയണം- ഹസ്സിന്
ദിവസത്തില്‍ മുക്കാലും പഠനവും ട്യൂഷനും, വേണ-
മൊരുപകല്‍ രക്ഷകര്‍ത്താക്കളോടുമൊത്ത് - മക്കള്‍ക്ക്‌.

കലണ്ടറച്ചടിച്ചിറക്കും പ്രസ്സില്‍ നിന്നാരോ
പാര്‍ട്ടി ഓഫീസ് തേടിയെത്തുന്നു.
ലിസ്റ്റ് വേണം!, വരും വര്‍ഷത്തിലിപ്പാര്‍ട്ടി തന്‍
ആഭിമുഖ്യത്തില്‍ ജനിക്കും ഹര്‍ത്താലിന്‍ ലിസ്റ്റ്!!
ഓര്‍ഡര്‍ നേരത്തെ നല്‍കണം, പണ്ടേപ്പോല്‍
അത്രീസിയല്ലത്രേ 'ചുവപ്പ് മഷി' കയ്യിലെത്താന്‍!

എന്‍ മനസ്സില്‍ തോന്നുന്നതൊന്നു പറയാം,
അതി വിദൂരമല്ലെന്നറിയുകയിവിടിനി
ഹര്‍ത്താലേ! നിന്നെ തുരത്താനായൊരു ഹര്‍ത്താല്‍!!!!!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ