Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts
അറബിക്കോണകം!!

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളുടെ റൂം രാജീവ്ഗാന്ധി മരിച്ചതിന്‍റെ പിറ്റേന്നത്തെ ഓള്‍ ഇന്ത്യാ റേഡിയോ പോലെയായിരുന്നു! ആകെ മൂകം. റൂമിലേക്ക് കയറിയാല്‍ അപ്പൊ കരച്ചില്‍ വരും. മുറിയുടെ ഓരോ മുക്കിലും മൂലയിലും പോലും ദുഃഖം തളം കെട്ടിക്കിടക്കുന്നു. ടി.വി ഫുള്‍ ടൈം മ്യൂട്ടിലാണ്! ആ കട്ടില്‍; ഒഴിഞ്ഞു കിടക്കുന്ന രൂപേഷിന്‍റെ ആ കട്ടില്‍- അത് കാണുന്നതാണ് ഏറെ വിഷമം. പൊട്ടിക്കാതെ കട്ടിലിന്‍റെ പുറത്ത് അലക്ഷ്യമായിട്ടിരിക്കുന്ന ഒരു ഫുള്‍ പാക്കറ്റ് ജട്ടി ദുഖത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിച്ചു! ആശിച്ച് വാങ്ങിയിട്ട് അതിലൊന്ന് പോലും ഇട്ട് നിര്‍വൃതിയടയാന്‍ ദൈവം അവന് സമയം അനുവദിച്ചില്ല! ഒരുപക്ഷെ എല്ലാം ആ ജട്ടിപ്പാക്കറ്റിന്‍റെ എരണക്കേടാവും. അത് വാങ്ങിക്കൊണ്ട് വന്നതിനു ശേഷമാണ് എല്ലാം സംഭവിച്ചത്. ഐശ്വര്യം കേട്ട സാധനം. അല്ലെങ്കിലും ഈ ജട്ടി കണ്ടു പിടിച്ചവനെയൊക്കെ തല്ലിക്കൊല്ലണം. കിളിയെ പിടിച്ച് കൂട്ടിലടയ്ക്കുന്നതിനു തത്തുല്യമായ തെറ്റല്ലേ അത്!!!
ഇടയ്ക്കിടെ ബാലു ദുഖത്തിന്‍റെ പേരും പറഞ്ഞ് കള്ള് കുപ്പി തുറക്കേം അടയ്ക്കേം ചെയ്യുന്നതൊഴികെ രണ്ടു ദിവസമായി റൂമില്‍ കാര്യമായ വയ്പ്പും കുടിയുമൊന്നുമില്ല. അതുകൊണ്ട് തന്നെ രണ്ടു ദിവസം മുന്നേ വരെ മല്‍ഗോവ മാങ്ങ പോലെയിരുന്ന ഞങ്ങള്‍ ഇപ്പോള്‍ ഉപ്പിലിട്ട മാങ്ങ പോലായി.! ‘വെള്ളിയും ശനിയും അവധിയായിപ്പോയതാണ് പ്രശ്നം. ഇനി ഇന്നേ രണ്ടിലൊന്ന് അറിയാന്‍ പറ്റൂ’ എന്ന് മനോജ്, പുറത്ത് ആരോടോ പറയുന്നത് ശ്രദ്ധിക്കുന്നതിനിടയിലാണ് ഫോണ്‍ റിംഗ് ചെയ്തത്. ഫോണ്‍ എടുത്ത് ചെവിയിലോട്ട് വച്ച്, ലോ- വോള്‍ട്ടേജില്‍ ഞാന്‍ ഒരു ‘ഹലോ....’ പറഞ്ഞു. പ്രതീക്ഷിച്ച മറുഹലോ കിട്ടിയില്ലെന്ന് മാത്രവുമല്ല, ഹൈ വോള്‍ട്ടേജില്‍ ഒരു തെറി ഫോണില്‍ നിന്നും ചെവിയിലൂടെ ബ്രെയിനിലേക്ക് പാഞ്ഞു! ശെടാ! ഇതാരിത്? രാവിലെ ഹലോയ്ക്ക് പകരം ഔട്ട് ഓഫ് സിലബസ് വാക്ക് പറയുന്നേ? നമ്പര്‍ ഒന്നുകൂടി നോക്കി. കമ്പനിയുടെ PRO ആണ്. അപ്പൊ വിളിച്ച വാക്ക് ഔട്ട് ഓഫ് സിലബസല്ല.! കര്‍ണ്ണപടത്തെ പ്രകമ്പനം കൊള്ളിച്ച ആ മുട്ടന്‍ തെറി ഞാന്‍ കേട്ടതേയില്ല എന്ന മട്ടില്‍ ചോദിച്ചു – “അല്ല, എന്തായി സാര്‍?”
“എന്താവാന്‍? ജയിലിലേക്ക് വിട്ടിട്ടില്ല; സ്റ്റേഷനില്‍ തന്നായിരുന്നു; വിട്ടു. വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോ...”
“ഹോ...! ഭാഗ്യം.”
“ഭാഗ്യോ..? എടാ നാറികളെ, നീയൊക്കെ ഇതിനാണോടാ നാട്ടീന്ന് കുറ്റീം പറിച്ചോണ്ട് ദുബായിലേക്ക് വന്നത്? പട്ടാപ്പകല്‍, കണ്ട കാട്ടറബിയുടെയൊക്കെ മുണ്ട് അഴിച്ചെടുക്കാന്‍? അതും ട്രെയിനിനകത്ത് ഇത്രേം ആളുകളുടെ മുന്നേ വച്ച്.....”
“സാര്‍, അത്... ആക്ച്വലി സംഭവിച്ചത്....”
“സംഭവിച്ചത് ഒന്നേയുള്ളൂ... നിന്‍റെയൊക്കെ കൂട്ടുകാരന്‍റെ പേരില്‍ ഇപ്പൊ കേസ് ഒന്നല്ല; രണ്ടാ രണ്ട്!”
“രണ്ടാ?”
“ഓ.... പാവം; ഒന്നും അറിഞ്ഞൂടാ... പരസ്യമായിട്ട് അറബിയുടെ മുണ്ട് പൊക്കിയതും, കള്ള് കുടിച്ച് കണ്ട പെണ്ണുങ്ങളുടെ മുതുകത്ത് ഉമ്മ വച്ചതും!”
“സെന്‍റീശ്വരാ..... ന്നുള്ള എന്‍റെ റിയാക്ഷന്‍ പോലും കേള്‍ക്കാന്‍ തയാറാകാതെ PRO എന്ന് പേരായ ആ ഭൂലോക നാറി ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു.
ദുബായ് പോലീസിനും കേരളാ പോലീസിനെ പോലെ കിട്ടിയവനെ കള്ളനാക്കുന്ന ‘ക്രിയേറ്റിവിറ്റി’ ഉണ്ടെന്ന്‍ ഇപ്പൊ ഏകദേശം വ്യക്തമായി. അല്ലെങ്കില്‍, വെറുമൊരു ‘മുണ്ട്’ കേസില്‍ പിടിക്കപ്പെട്ട രൂപേഷിന്‍റെ തലയില്‍ ഒരു ‘തുണ്ട്’ കേസും കൂടി വച്ച് കെട്ടി സ്ത്രീപീഡനത്തിന്‍റെ അധികച്ചുമതല കൂടി നല്‍കില്ലായിരുന്നല്ലോ!
കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ തുണികള്‍ വാരി വലിച്ചിട്ട് ഞങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് കത്തിച്ചു. കാര്‍ ഷെയ്ഖ് സയ്ദ് റോഡിനെ ചുംബിച്ച് ഒഴുകി നീങ്ങി. പെട്ടെന്നാണ് അത് കണ്ണില്‍ പെട്ടത്. രാജവെമ്പാലയുടെ മുട്ട എന്‍ലാര്‍ജ് ചെയ്തത് പോലെ മാള്‍ ഓഫ് ദി എമിറേറ്റ്സിലെ മെട്രോ സ്റ്റേഷന്‍! ഈ മെട്രോ സ്റ്റേഷനില്‍ ഒന്ന് കയറിപ്പോയതുകൊണ്ടാണ് പാവം രൂപേഷിന് ഇപ്പൊ പോലീസ് സ്റ്റേഷനില്‍ നില്ക്കേണ്ടി വന്നത്......
ഫ്ലാഷ് ബാക്ക്.........
മേനോന്‍ നഗറില്‍ വന്നിട്ട് മേനോനെ കണ്ടില്ല എന്ന് പറഞ്ഞ പോലെയായിരുന്നു ദുബായില്‍ വന്ന് മൂന്നര വര്‍ഷം കഴിഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍! ‘അതായിട്ടിനി എന്തിനു കുറക്കണം’ എന്ന ചിന്തയാണ് ഞങ്ങളെ ഗ്ലോബല്‍ വില്ലേജില്‍ എത്തിച്ചത്.
വ്യാഴാഴ്ച്ച: വൈകുന്നേരം 7 മണി, ഗ്ലോബല്‍ വില്ലേജ്.
ഇത്രയും സുന്ദരിപ്പെണ്‍പിള്ളാരെ ഇതിനു മുന്‍പ് ഇങ്ങനെ ഒരുമിച്ചു കണ്ടത് ആറ്റിങ്ങലിലെ ഒരു ഫെയ്മസ് ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാളിന്‍റെ കല്യാണത്തിന് വീഡിയോ ക്യാമറയ്ക്ക് ലൈറ്റടിക്കാന്‍ പോയപ്പോഴാണ്! അലങ്കാര്‍ ബേക്കറിയിലെ കണ്ണാടിക്കൂടിനകത്ത് അടുക്കി വച്ചിരിക്കുന്ന അലുവാ കഷണങ്ങള്‍ പോലെ, പുറമേ നല്ല ഫിനിഷിംഗ് ഉള്ള അവറ്റകള്‍ സ്വാഭാവികമായും ഞങ്ങളുടെ വായില്‍ വെള്ളപ്പൊക്കമുണ്ടാക്കി!
പെട്ടെന്നായിരുന്നു അത്! ‘അത്തള പുത്തള തവളാച്ചീ... ചുക്കുമ്മേലിരിക്കുന്ന ചൂളാപ്പ്.... മറിയം വന്നു വിളക്കൂതി... ഫൂ..ഫൂ..ഫൂ..!’ അവിടെയുണ്ടായിരുന്ന ആളുകളില്‍ മലയാളികള്‍ മാത്രം സ്റ്റ്ക്കായി. ഒരുമാതിരി ആക്കിക്കൊണ്ടുള്ള അവരുടെയെല്ലാപേരുടെയും ചിരിയും നോട്ടവും എന്നെ കേന്ദ്രീകരിച്ചല്ലേ എന്നെനിക്ക് തോന്നി. അല്ലല്ല, തോന്നലല്ല അതെന്നെ തന്നെയായിരുന്നു. N73 ചതിച്ചതാ.! അതെന്‍റെ റിംഗ് ടോണായിരുന്നു. ഏതായാലും തവളാച്ചിയെ വീണ്ടും കരയാന്‍ അനുവദിച്ചില്ല! ധൃതിയില്‍ കോള്‍ റിസീവ് ചെയ്തു. മറു വശത്തു നിന്നും രൂപേഷിന്‍റെ ശബ്ദം കേട്ട ഞാന്‍ തിരിഞ്ഞു നോക്കി.ഇത്രേം നേരം ഒപ്പം ഉണ്ടായിരുന്നവരില്‍ രൂപേഷിനെ മാത്രം കാണാനില്ല!
“എടാ നീ എവിടാടാ രൂപേഷേ?”
“ഓ... എനിക്ക് മടുത്തെടെയ്... ഞാനിങ്ങ് ഗേറ്റിന് പുറത്തിറങ്ങി. വേഗം വാ... പോകാം...”
ഇത്രേം നേരം പട്ടിക്ക് ബ്രെഡ് കിട്ടിയ പോലെ കണ്ട പെണ്‍പിള്ളാരെയൊക്കെ ഒന്നൊഴിയാതെ നോക്കി രസിച്ച് അന്ന നട നടന്ന ചെക്കനാ. ദേ.. ഇപ്പൊ ഒക്കെ മടുത്തെന്ന്. അല്ലെങ്കിലും ഒരു ബിയര്‍ അകത്ത് ചെന്നാല്‍ പിന്നെ രൂപേഷിന്‍റെ സ്വഭാവം പത്തുപതിനഞ്ച് വര്‍ഷം മുന്നത്തെ ISRO യുടെ റോക്കറ്റ് വിക്ഷേപണം പോലെയാണ്! എങ്ങനെയൊക്കെ എപ്പോഴൊക്കെ എങ്ങോട്ടൊക്കെ തിരിയുമെന്ന് പടച്ചോന് പോലും പിടി കിട്ടില്ല! ഏതായാലും രൂപേഷിന് മടുത്ത സ്ഥിതിക്ക് പൊയ്ക്കളയാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ പുറത്തിറങ്ങുമ്പോഴും, ഗേറ്റിന് പുറത്തു നിന്ന് രൂപേഷ് ചില ഫിലിപ്പൈന്‍ മെയ്ഡ് അലുവകളുടെ ടേസ്റ്റ് നോക്കുന്നുണ്ടായിരുന്നു! ഞങ്ങളെകണ്ടതും “ഇവിടെയാകെ ബോറ്. എനിക്കിപ്പം എമിറേറ്റ്‌സ് മാളില്‍ പോണം” എന്നായി രൂപേഷ്. വിട്ടു വണ്ടി എമിറേറ്റ്‌സ് മാളിലേക്ക്. പക്ഷെ അവിടെയെത്തിയപ്പോള്‍ രൂപേഷിന്‍റെ തീരുമാനം വീണ്ടും മാറി.
“എടാ നമ്മളിത് വരെ മെട്രോ ട്രെയിനില്‍ കേറീലല്ലോ..? പോയാലോ..?” – എന്നായി പുതിയ ആവശ്യം.
ഞങ്ങള്‍ ടിക്കറ്റെടുത്ത് മുകളിലെ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. കാരക്കുറ്റി മുക്കിലെ കുമാരന്‍ കണ്ട്രാക്കിന്‍റെ രണ്ടാമത്തെ മോന്‍ ഷിബുവിന്‍റെ ഫെയ്സ്കട്ടുള്ള ദുബായ് മെട്രോയുടെ ട്രെയിനുകള്‍ മുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് താഴെ റോഡില്‍ നിന്നും, വണ്ടിയിലിരുന്നും ഒക്കെയേ കണ്ടിരുന്നുള്ളൂ എന്നതിനാല്‍ ആകാംഷ ഭയങ്കരമായിരുന്നു. നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്. ട്രെയിന്‍ വരുന്നുണ്ടെന്ന അറിയിപ്പ് വന്നതും രൂപേഷ് മുന്നിലെക്കൊന്ന്‍ ആഞ്ഞു നിന്നു. ട്രെയിന്‍ കണ്ടതും അവന്‍ ട്രെയിനിന് നേരേ കൈ കാണിച്ചു.! ചുറ്റിനും ഉള്ളവര്‍ ചിരിച്ചുകൊണ്ട് അവനെ നോക്കുന്നുണ്ട്. ഞങ്ങള്‍ അവനെ പിന്നിലേക്ക് വലിച്ചു നോക്കി. പക്ഷെ അവന്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നിലേക്ക് പോയി വീണ്ടും ട്രെയിനിന് നേരെ കൈ വീശി കാണിച്ചു. എന്നിട്ട് ചുറ്റിനുമുള്ള ആളുകളെ പുച്ഛത്തോടെ ഒന്ന് നോക്കി. ട്രെയിന്‍ നിര്‍ത്തിയതും എല്ലാരും ചാടിക്കേറി. രൂപേഷിന്‍റെ മുഖത്ത് അധികം വന്ന പുച്ഛം ഇപ്പോഴും അങ്ങിങ്ങ് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് ഞാന്‍ കാര്യം തിരക്കി.
“എന്താടാ രൂപേഷേ മുഖം വല്ലാതെ?”
“അല്ലെടാ എല്ലാം കള്ള നായിന്‍റെ മക്കളാ... ഒരുത്തനും വണ്ടിക്ക് കൈ കാണിക്കാന്‍ വയ്യ; എന്നിട്ട് നമ്മള് കഷ്ട്ടപ്പെട്ട് കൈ കാണിച്ച് വണ്ടി നിര്‍ത്തിയപ്പൊ എല്ലാം കൂടി ചാടിക്കേറിയത് കണ്ടില്ലേ..? നാണമില്ലാത്ത വര്‍ഗ്ഗങ്ങള്‍.... അലവലാതികള്‍... പ്ഫൂ...!”
ചിരി വന്നെങ്കിലും രൂപേഷിന്‍റെ രോഷപ്രകടനത്തോട് അങ്ങനെ പ്രതികരിക്കാന്‍ തോന്നീല. ഞങ്ങള്‍ ബാക്കിയുള്ളവര്‍ പരസ്പരം നോക്കി ഉള്ളുകൊണ്ട് ചിരിച്ചു!
കൈ കാണിക്കാന്‍ ആളില്ലാഞ്ഞിട്ടും മെട്രോ വണ്ടി അടുത്ത സ്റ്റേഷനിലും നിര്‍ത്തി ! വീണ്ടും ആളുകള്‍ കുറേ ഇറങ്ങി; കുറേ കേറി. കയറിയവരുടെ കൂട്ടത്തില്‍ നിന്നും ഒരു അറബിക്കുപ്പായം നടന്നു വന്ന് രൂപേഷിന്‍റെ അടുത്ത് നിന്നു! സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, കുപ്പായം ഒറ്റയ്ക്കല്ല സവാരിക്ക് ഇറങ്ങിയത് എന്ന്. ഉള്ളില്‍ ആളുണ്ട്.! അയാള്‍ ഞങ്ങളെയെല്ലാപേരെയും വല്ലാത്ത അസ്വസ്ഥതയോടെ നോക്കുന്നുണ്ടായിരുന്നു. മുഖം കണ്ടപ്പോള്‍- ‘വെളുത്ത് സുന്ദരന്മാരായ നമ്മുടെ അറബികള്‍ക്ക് ഇയാള്‍ നല്ലൊരു അപവാദമല്ലേ..’ എന്ന് ഉള്ളുകൊണ്ട് ചോദിച്ചു പോയി.!
“എടാ ഇയാളെ കണ്ടിട്ട് ഒരു കള്ള ലക്ഷണമില്ലേ?” – രൂപേഷിന്‍റെ ഈ സംശയം സാവധാനം ഞങ്ങളെ എല്ലാപേരെയും പിടികൂടി. അറബിക്കുപ്പായക്കാരനെ അടിമുടി പരിശോധനയ്ക്ക് വിധേയനാക്കിക്കൊണ്ടിരുന്ന രൂപേഷിന്‍റെ റഡാറില്‍ പെട്ടെന്നാണ് അത് പതിച്ചത്! യുറീക്കാ യുറീക്കാ.... എന്നതിന് പകരം ഫെയ്ക്കാ.. ഫെയ്ക്കാ.. എന്ന വാക്ക് അവന്‍റെ വായില്‍ നിന്നും പുറന്തള്ളപ്പെട്ടു!
“എന്തുവാടാ നിനക്ക്?” – ഞാന്‍
“എടാ.. ഇവന്‍ ഒറിജിനല്‍ അറബിയല്ല; ഫെയ്ക്കാ... ഇതേതോ കൂതറ ബംഗാളിയാണ്. അറബിക്കുപ്പായോം ഇട്ട് മോട്ടിക്കാന്‍ ഇറങ്ങിയെക്കുവാ...”
“അത് നിനക്കെങ്ങനെ മനസ്സിലായി?”
“എടാ കോപ്പേ മുണ്ടി നോക്ക് മുണ്ടി നോക്ക്!”
“എനിക്കൊന്നും വയ്യ; മിണ്ടാന്‍ ചെന്നിട്ട് ഇനി അങ്ങേര് ഒറിജിനല്‍ അറബിയാണെങ്കിലോ? തെറി വിളിച്ചാല്‍ തിരിച്ച് വിളിക്കാന്‍ പോലും പറ്റൂല”
“യ്യൂ...! അതല്ല; ഉടുതുണി.... ഉടുതുണീ...!” സ്വരം താഴ്ത്തി, പല്ലിറുക്കി രൂപേഷ് പറഞ്ഞു.
മൈ ഗോഡ്! മനസ്സിലായി. റാംജീറാവു സ്പീക്കിംഗ്, മുകേഷ്, ഇന്നസെന്‍റ്... ഒക്കെ ഒരു മിന്നല്‍ പോലെ പാഞ്ഞു. സംഗതി പിടികിട്ടി. എന്‍റെ ഉടുതുണിക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു! പുതിയ പാന്‍റ്സാണ് സൈസും കറക്റ്റല്ല; ബെല്‍റ്റ് ഇട്ടാലും നല്ല ലൂസാ..! സാധനം ഊരി താഴെ പോയി; അതുറപ്പാ. അല്ലെങ്കില്‍ രൂപേഷ് ഇങ്ങനെ ഒരു സിഗ്നല്‍ തരില്ല. ചുറ്റിനും പെണ്ണുങ്ങളാണ്. ഒന്നുമേ സംഭവിച്ചിട്ടില്ല എന്ന ഭാവേന എല്ലാപേരെയും പരതി നോക്കിക്കൊണ്ട് ഞാന്‍ കാല്‍മുട്ട് മടക്കി താഴെ വീണു കിടക്കുന്ന പാന്‍റ് വലിച്ച് പഴയ സ്ഥലത്ത് റീഫിറ്റ് ചെയ്യാനായി കൈ നീട്ടി. ഠിം! ഒന്നുമില്ല; കയ്യില്‍ ഒന്നും തടഞ്ഞില്ല. ഈശ്വരാ ഇനി വഴിയിലെങ്ങാനും ഊരിപ്പോയോ!? ഒടുക്കം രണ്ടും കല്‍പ്പിച്ച് ഞാന്‍ എന്‍റെ താഴ്വാരത്തേക്ക് ഒന്ന് നോക്കി! അത്ഭുതമായിരിക്കുന്നു! എല്ലാം വച്ചിടത്ത് തന്നെയുണ്ട്. പാന്‍റും ബെല്‍റ്റും എല്ലാം....! അപ്പോഴും മനോജും റംഷീദും ട്രെയിനിനുള്ളില്‍ ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞ് ദേഷ്യത്തോടെ രൂപേഷിനെ നോക്കി. അവന്‍ വീണ്ടും കണ്ണ്‍ പാതിയടച്ച് പല്ലിറുക്കി പറഞ്ഞു- “മുണ്ട്.. മുണ്ട്.. ഉടുതുണി.. ഉടുമുണ്ട്..”!
ശോ! ആകെ കണ്‍ഫ്യൂഷനായല്ലോ. ഞാന്‍ അല്‍പ്പം കൂടി രൂപേഷിനോട് ചേര്‍ന്ന് നിന്ന് പറഞ്ഞു- “എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആളെ മക്കാറാക്കാതെ തെളിച്ച് പറയെടാ പട്ടീ..!”
“ഹോ! അപ്പൊ നിനക്കിതുവരെ മനസ്സിലായില്ലാ? എടാ നീ ആ അറബിക്കുപ്പായക്കാരന്‍റെ കുപ്പായത്തിന്‍റെ താഴേക്ക് നോക്കിയേ...”
രൂപേഷ് പറഞ്ഞ സ്പോട്ടിലേക്ക് നോക്കിയ എന്‍റെയും അന്തം കൈവിട്ടു പോയി! അറബിയുടെ കുപ്പായത്തിന്‍റെയുള്ളില്‍ നിന്നും ഒരു കള്ളിമുണ്ടിന്‍റെ തല പുറത്തേക്ക് നീണ്ടു കിടക്കുന്നു! ഇത് ബംഗാളികള്‍ മാത്രം ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കള്ളിമുണ്ടാണ് എന്നാണ് രൂപേഷിന്‍റെ വാദം.
“നീ നോക്കിക്കോ ഞാന്‍ അവന്‍റെ കള്ളം ഇപ്പൊ പുറത്താക്കിത്തരാം” - എന്നും പറഞ്ഞ് രൂപേഷ് മെല്ലെ നീണ്ടു കിടന്ന മുണ്ടിന്‍റെ തല കയ്യിലെടുത്തു! എന്തോ വീരകൃത്യം ചെയ്യാന്‍ പോകുന്ന പോലെ എന്നെയും മനോജിനെയും റംഷീദിനെയും നോക്കിക്കൊണ്ട്, ജനറേറ്റര്‍ സ്റ്റാര്‍ട്ട് ചെയ്യാനായി ചരട് വലിക്കുന്ന ‘ലൈറ്റ് & സൗണ്ട്’ ജീവനക്കാരനെപ്പോലെ സര്‍വ്വശക്തിയും എടുത്ത് ഒരൊറ്റവലി!
‘പടച്ചതമ്പുരാനെ....’ എന്നായിരുന്നിരിക്കണം, അറബിഭാഷയിലെ അത്തരത്തില്‍ പെട്ട ഒരു നിലവിളിയായിരുന്നു പിന്നീട് ട്രെയിനിനുള്ളില്‍ കേട്ടത്. കുപ്പായത്തിനുള്ളിലെ, അറബിയുടെ മദര്‍ബോര്‍ഡ് പൊതിഞ്ഞതിന്‍റെ ബാക്കിപത്രമായിരുന്നു രൂപേഷിന്‍റെ കയ്യില്‍ ഇരുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകാന്‍ ആ രോദനം ധാരാളമായിരുന്നു! മുണ്ടഴിഞ്ഞില്ല എന്ന് മാത്രവുമല്ല അറബിയുടെ മദര്‍ബോര്‍ഡിന് കാര്യമായ ക്ഷതവുമേറ്റു! പാവം അറബി സ്ലോ മോഷനില്‍ തിരിഞ്ഞ് രൂപേഷിനെ ദയനീയമായി നോക്കി. ‘മുണ്ടെവിടെയോ ഉടക്കി’ എന്ന ഭാവത്തില്‍ രൂപേഷ് എന്നെ നോക്കി. “അയാളുടെ കള്ളം പുറത്താക്കും എന്ന് പറഞ്ഞിട്ട് അയാളുടെ കണ്ണാണല്ലോടാ സാമദ്രോഹീ നീ പുറത്താക്കിയത്” – എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവനെ തിരിച്ചും നോക്കി!
ആളുകളെല്ലാം അന്തം വിട്ടു നില്‍ക്കുന്നു. അല്‍പ്പസമയം നിലച്ചുപോയ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലായതോടെ അറബിക്ക് അനക്കം വച്ചു! കളി കാര്യായി. അയാള്‍ പോലീസിനെ വിളിച്ചു.! അടുത്ത സ്റ്റേഷനില്‍ രൂപേഷിനെ റിസീവ് ചെയ്യാന്‍ ദുബായ് പോലീസ് ഉണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടറബി എന്തൊക്കെയോ അറബിയില്‍ പോലീസിനോട് പറയുകയും തന്‍റെ ‘തിരുവസ്ത്ര’ത്തിന്‍റെ വാല്‍ഭാഗം ഇടയ്ക്കിടെ പോക്കിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു! രൂപേഷാണെങ്കില്‍ ‘എന്നെ ഇപ്പൊ തൂക്കിക്കൊല്ലോല്ലോ ദൈവമേ...’ എന്ന കണ്ടീഷനില്‍ നില്‍ക്കുന്നു. ഒടുക്കം അത് സംഭവിച്ചു. ദുബായ് പോലീസിന്‍റെ കൈ രൂപേഷിനെ പിടികൂടി! പിന്നെ കേട്ടത് അകന്നകന്നു പോകുന്ന രൂപേഷിന്‍റെ നിലവിളിയായിരുന്നു. “എന്‍റെ പൊന്ന് പോലീസേ... എന്നെ ഒന്നും ചെയ്യല്ലേ... അറബികളും കോണാന്‍ ഉടുക്കും എന്ന് എനിക്കറിയത്തില്ലായിരുന്നേ...!” എന്ന നിലവിളി!
...................................................................
കാര്‍ നിന്നു. പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ തന്നെ രൂപേഷ് നില്ക്കുന്നുണ്ട്. സങ്കടത്തെക്കാള്‍ കൂടുതല്‍ ചമ്മലായിരുന്നു അവന്‍റെ മുഖത്ത്.
“എടാ നിന്നെയവര്‍ പെണ്ണ് കേസിലും കുടിക്കിയല്ലെടാ..” എന്ന ചോദ്യത്തിന് വളിച്ച ചിരിയോടെ അവന്‍ മറുപടി പറഞ്ഞു.
“കള്ളക്കേസല്ലടാ.... ഗ്ലോബല്‍ വില്ലേജില്‍ വച്ച് ഒരു സംഭവമുണ്ടായി. നിങ്ങള്‍ക്കറിയാല്ലോ കള്ള് കുടിച്ചാ എനിക്ക് കൊച്ചുങ്ങളെ കണ്ടാല്‍ ഉമ്മ വയ്ക്കണം. അന്നിതേപോലെ ഒരു കൊച്ചിനെ ഉമ്മ വയ്ക്കാന്‍ ചെന്നതാ. പക്ഷെ കൊച്ച് തള്ളേടെ തോളത്തായിരുന്നെടാ. ഞാന്‍ ഉമ്മ വയ്ക്കാന്‍ ചെന്നതും കൊച്ച് മാറിക്കളഞ്ഞു. ഉമ്മ, കൊച്ചിന് പകരം അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.! അവര്‍ പ്രശ്നമുണ്ടാക്കീല. പക്ഷെ അവിടെയുണ്ടായിരുന്ന പോലീസുകാരന്‍, ഞാന്‍ കള്ള് കുടിച്ചിട്ടുണ്ട് എന്നും പറഞ്ഞ് എന്നെ പിടിച്ച് പുറത്താക്കി. അങ്ങനെയാ ഞാന്‍ നിന്നെ വിളിച്ചിട്ട് നമുക്ക് പോകാം എന്ന് പറഞ്ഞത്.
“എന്നിട്ട് ഇവര്‍ എങ്ങനെ അറിഞ്ഞു ആ കാര്യം?”
“അതാടാ ഭയങ്കര ഇരുട്ടടിയായത്. പണ്ടാരടങ്ങാന്‍ ആ പോലീസുകാരന്‍ ഈ സ്റ്റേഷനിലെ വലിയ പുലിയാടാ.! പാമ്പ് കടിക്കാനായിട്ട് ആ കാട്ടറബി അയാളുടെ അളിയനും!!!
Labels:
നര്‍മ്മം
കോസ്റ്റ്യൂം ഡിസൈനിംഗ്!

ആയിലാട്ടുകോണത്തെ ജയദേവന്‍ - മിന്മിനി കപ്പിള്‍സിന്‍റെ ഏക പുത്രനാണ് ജമിനി. പേരിലെ പോലെ തന്നെ കാഴ്ചയിലും പാതി അച്ഛനെയും ബാക്കി പകുതി അമ്മയെയും പകുത്ത് കിട്ടിയ രൂപം! പഠിത്തമൊക്കെ ലോവര്‍ പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് കുടിയിലേക്കും വലിയിലേക്കും എബോട്ടേന്‍ അടിച്ചത് കൊണ്ട്, 'പറ' എന്നെഴുതിക്കാണിച്ചാലും 'തറ' എന്നവന്‍ വായിക്കുന്നത് സ്വഭാവം അങ്ങനെയായതു കൊണ്ടല്ല എന്ന് ജമിനിയുടെ പ്രൊഡ്യൂസര്‍മാര്‍ക്കും നന്നായറിയാം! നിര്‍ത്തിയ പഠനം തുടരാന്‍ ആദ്യ കാലമൊക്കെ അവര്‍ മകനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അത് കേള്‍ക്കുമ്പോള്‍ എക്സ്പ്രസ്സ് ട്രെയിനിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ റെഡ് സിഗ്നല്‍ കണ്ടപോലെയൊരു അസ്വസ്ഥഭാവം മുഖത്ത് മിന്നിച്ച് അവന്‍ രക്ഷപെട്ട് പോകുകയായിരുന്നു പതിവ്.! ടീനേജ് അതിന്റെ മുറ്റ് ടൈമില്‍ ആവുക കൂടി ചെയ്തതോടെ ജമിനി ഒരു പബ്ലിക് നൂയിസന്‍സ് ആയി മാറി. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള ഇടവഴിയില്‍ പോയി നിന്ന് പഠിക്കാന്‍ പോകുന്ന പെണ്‍പിള്ളാരെ സ്ക്യാന്‍ ചെയ്ത് നിര്‍വൃതിയടയലാണ് പ്രധാന ഹോബി! ആയതിനാല്‍ ജമിനിയെ ദൂരെ കാണുമ്പോഴേ ടി.ജി രവിയെ കണ്ട നായികമാരെ പോലെ പെണ്‍പിള്ളേര്‍ കവചകുണ്ഡലങ്ങള്‍ ഒക്കെ കര്‍ട്ടനിട്ട് സേഫ്റ്റി എന്‍ഷുവര്‍ ചെയ്യും!! സ്കൂള്‍ കോളേജ് കുമാരികള്‍ മാത്രമല്ല അന്നാട്ടിലെ മിക്കവാറും സ്ത്രീകളും ജമിനിയുടെ കണ്ണുകള്‍ നല്ല ഒന്നാംതരം ലേഡീ ബോഡീ സ്ക്യാനറുകള്‍ ആണെന്ന് പലപ്പോഴായി അനുഭവസ്ഥരാണ്! ഒടുക്കം ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ജമിനിക്ക് ഇരയായവര്‍, വീട്ടുകാരുടെ സഹായത്തോടെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് ജമിനിയുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. തങ്ങള്‍ എന്നോ നടത്തിയെ ഒരു 'അറ്റംപ്റ്റ്' ഇങ്ങനെ ആയിപ്പോയത്തില്‍ ഖേദമുണ്ടെന്നും ഇനി മകന്റെയടുത്ത് നിന്നും ഇങ്ങനെയൊരു അറ്റംപ്റ്റ് ഉണ്ടാകാതെ നോക്കിക്കൊള്ളാം എന്നും പറഞ്ഞ് ജയദേവനും മിന്മിനിയും നാട്ടുക്കൂട്ടത്തെ പിരിച്ചു വിട്ടു!
അന്ന് രാത്രി ജയദേവന്‍ ഒരു കടുത്ത തീരുമാനമെടുത്തു. മകനെ നാട് കടത്താന്‍! കേട്ടപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ജമിനിക്ക് മനസ്സിലായി, തന്നെ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത് വല്യച്ചന്റെ മകന്‍ ഉല്ലാസ് ആണെന്ന്. അതും സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായ അയാള്‍ക്ക് സഹായത്തിന്!!! പാടത്ത് പിച്ച് വെട്ടി ക്രിക്കറ്റ് കളിച്ചോണ്ടിരുന്നവനെ ഐ.പി.എല്ല് കാര് വീട്ടില്‍ വന്നു കൂട്ടിക്കൊണ്ടു പോയപോലെയായി ജമിനിയുടെ കാര്യം! പിറ്റേന്ന് തന്നെ ജയദേവന്‍ ഉല്ലാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജമിനിയെ അയാള്‍ക്ക് ഹാന്‍ഡ്‌ഓവര്‍ ചെയ്തു! അപ്പോഴേക്കും ജമിനിയുടെ മനസ്സില്‍ നിന്നും, കണ്ടു പഴകിയ അയിലാട്ടുകോണം ക്വീന്‍സിന്റെ ബോഡീ പാര്‍ട്സ് മാഞ്ഞു തുടങ്ങിയിരുന്നു. പകരം, നാളെ മുതല്‍ തന്റെ കണ്ണിനെ കുളിരണിയിക്കാന്‍ തയാറായി നില്‍ക്കുന്ന താരസുന്ദരിമാരുടെ ഫിഗര്‍ ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്തു!!
അന്‍റാര്‍ട്ടിക്കയില്‍ കൊണ്ടിറക്കി വിട്ട ഒട്ടകത്തെപ്പോലെയായിരുന്നു പിറ്റേന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ ജമിനി! എങ്ങോട്ട് തിരിയണം, എന്ത് ചെയ്യണം, ആരെ നോക്കണം എന്നറിയാതെ അവന്‍ കണ്‍ഫ്യൂഷനായി.
സന്തോഷം ഓവര്‍ഫ്ലോ ചെയ്യുന്നതിനിടെയാണ് തലേന്ന് ഉല്ലാസ് തനിക്ക് നല്‍കിയ ഉപദേശം ജമിനി ഓര്‍ത്തത് - "ഡാ ജമിനീ നിന്റെ സ്വഭാവം നന്നായറിയാവുന്നത് കൊണ്ട് പറയുവാ, നീ എന്റെ അസിസ്റ്റ്ന്റ് ആണ്. അതായത് അസിസ്റ്റ്ന്റ് കോസ്റ്റ്യൂം ഡിസൈനര്‍. നമ്മള്‍ ലൊക്കേഷനിലേക്ക് പോകുന്നത് സിനിമാക്കാരെ തുണി ഉടുപ്പിക്കാനാണ്; അല്ലാതെ തുണി പറിക്കാനല്ല.!"
"ഓ... കോപ്പാ...." - ഒരാത്മഗതത്തിലൂടെ ജമിനി അതിന് മറുപടി നല്‍കി.
ബാക്ക്ഗ്രൗണ്ടില്‍ 'ആക്ഷന്‍' എന്ന് കേട്ടതും ജമിനിയുടെ റിയാക്ഷന്‍ എല്ലാം കട്ടായതും ഒരുമിച്ചായിരുന്നു. തുറന്നിരുന്ന വായ്ക്കുള്ളിലെ നാവ് മാത്രം ഒന്നനങ്ങി!-"ഇതാരാടാ ഈ കെടക്കുന്ന ഭാഗ്യവാന്‍? സെവന്‍റീസ് കളിക്കാന്‍ കട്ടയടുക്കിയ പോലല്ലേ അവന്റെ മേത്ത് പെമ്പിള്ളേര് കേറി കെടക്കണത്"!!
"ഇതാണ് നായകന്‍. പുതുമുഖമാ. സോംഗ് ഷൂട്ട് ചെയ്യുവാ"
"പുതിയ മുഖമായിട്ടിവന്‍ ഇങ്ങനെ; ഇവന്റെ മുഖം ഒന്ന് പഴകി വരുമ്പോഴേക്കും എന്തായിരിക്കും ഇവന്റെയൊക്കെ ഒരു ടൈം?!!!" - ജമിനി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
ലൊക്കേഷനിലെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ അടുത്തായുള്ള രണ്ടു തെങ്ങുകളില്‍ കയറുകൊണ്ട് കെട്ടിയിരുന്ന ഒരു ഫ്ലക്സ് ബാനര്‍ ജമിനി കണ്ടു. വായിക്കാന്‍ പറ്റുന്നില്ലെങ്കിലും അതില്‍ മൂന്നിടത്തായി എന്തൊക്കെയോ എഴുതിയിരിക്കുന്നു എന്ന് ജമിനിക്ക് മനസ്സിലായി. അതിപ്രകാരമായിരുന്നു-'മുതുകാടിന്റെ മേജിക് ഷോ.... നിങ്ങള്‍ കണ്ടിരിക്കേണ്ടത്.... ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു....'
"കോസ്റ്റ്യൂമിന്റെ പണിയൊക്കെ നടക്കുന്നത് ഈ വീട്ടിലാ" എന്നും പറഞ്ഞ് ഉല്ലാസ് വീടിന്റെ വാതില്‍ തള്ളിത്തുറന്നു.
"ഇതെന്താ സ്വര്‍ഗ്ഗത്തിന്റെ സെറ്റിട്ടിരിക്കുന്നതും ഈ വീട്ടിലാണോ?"
"ഏയ്.. സെറ്റിട്ടതൊന്നുമല്ല, ഇത് നമ്മുടെ പ്രൊഡ്യൂസര്‍ സിഗരറ്റ് വലിക്കുന്നതാ. വലിച്ചു വലിച്ച് മൊത്തം പോകയായി!!"
വീടിനുള്ളില്‍ ഉല്ലാസിന്റെ മറ്റ് പണിക്കാര്‍ തകൃതിയായ പണിയിലാണ്. തുണിയെടുക്കുന്നു, മുറിക്കുന്നു, തയ്ക്കുന്നു. വീണ്ടും തുണിയെടുക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് മുറിക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് തയ്ക്കുന്നു!
"അല്ല, ഉല്ലാസേ... അപ്പൊ ഇതിന് പ്രത്യേകിച്ച് അളവൊന്നും എടുക്കണ്ടേ?"
"ഓ.. എന്തളവ്? അവന്മാര് ചെയ്യുന്നത് ഐറ്റം ഡാന്‍സറുടെ ഡ്രസ്സാ.. അതിലിപ്പോ ഇമ്മിണി കുറഞ്ഞാലും ആരും ഒന്നും പറയില്ല. കഴിഞ്ഞ പടത്തിലെ ഗ്ലാമര്‍ നായികയ്ക്ക് ബ്ലൗസ് അടിക്കാന്‍ വാങ്ങിയ തുണിയില് മെച്ചം പിടിച്ച് ഞാന്‍ എന്റെ കൊച്ചിന് രണ്ട് പാവാട തയ്ച്ചു, പിന്നാ....! എടാ അവറ്റകള്‍ക്ക് ബ്ലൗസ് എന്ന പേരില്‍ രണ്ട് കഷണം തുണിയും ഇത്തിരി നൂലും കൊടുത്താ മതി. ഭയങ്കര കോ-ഓപ്പറേറ്റിവാ!"
ഇതൊക്കെ കേട്ട്, എനിക്കെന്താ നേരത്തേ ഇങ്ങോട്ട് വരാന്‍ തോന്നാത്തെ എന്ന രീതിയില്‍ 'ശോ' ന്നൊരു ശബ്ദം നിരാശയും ഉമിനീരും സമം ചേര്‍ന്ന് ജമിനിയുടെ വായില്‍ നിന്നും തെറിച്ച്പുറത്തേക്ക് വീണു!
"അല്ല, അപ്പൊ എന്റെ ജോലി എന്താ?" - ജമിനി റീ ലോഡഡ്....
"നീ ആദ്യം തുണിയൊക്കെ തേച്ചുമിനുക്കി പഠിക്ക്" എന്നും പറഞ്ഞ് ഒരു പൊതി എടുത്ത് ഉല്ലാസ് ജമിനിയ്ക്ക് കൊടുത്തു.
"ഇത് നായികയ്ക്ക് പാട്ട് സീനിലിടാനുള്ള പാന്‍റാ..."
"ഈശ്വരാ നായികയുടെതോ? എന്നിട്ട് നായിക എവിടെ?"
"ആ കുട്ടി ഇപ്പൊ എത്തും. തമിഴത്തിയാ. അപ്പോഴേക്കും നീ സാധനം റെഡി ആക്കി വയ്ക്ക്"
"സാധനോ?"!!
"ഹാ ഡ്രസ്സ് ശരിയാക്കാന്‍" - പാക്കറ്റ് ജമിനിയെ ഏല്‍പ്പിച്ച് ഉല്ലാസ് ബാക്കി ജോലിക്കാരുടെ അടുത്തേക്ക് പോയി.
പാക്കറ്റ് തുറന്ന്, തിളങ്ങുന്ന തരം തുണിയില്‍ തയ്ച്ച കുഴല് പോലത്തെ പാന്‍റ് പുറത്തെടുത്ത്കൊണ്ട് ജമിനി അഭിമാനപൂര്‍വ്വം സ്വയം പറഞ്ഞു -"നായികയുടെ പാന്‍റ്! ഭഗവാനെ നീ വലിയവനാണെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ഇത്രേം വലിയവനായിരിക്കും എന്ന് ഞാന്‍ കരുതീല. എന്റെ കയ്യില്‍ നായികയുടെ പാന്‍റ്"!!!
ഇസ്തിരി പെട്ടിയുടെ ടു-പിന്‍ പ്ലഗ്ഗ് പോയിന്‍റുമായി ബന്ധപ്പെട്ടു. പ്ലഗ്ഗില്‍ നിന്നും കേബിള്‍ വഴി ഒഴുകിയിറങ്ങിയ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേര്‍ന്ന് ഇസ്തിരിപ്പെട്ടിയുടെ പിന്‍ ഭാഗം വല്ലാതങ്ങ് ഹോട്ടാക്കി!!! ജമിനി നായികയുടെ പാന്റിന് മുകളിലൂടെ പലവട്ടം ഇസ്തിരി ഓടിച്ചു. പെട്ടെന്നാണ് അടുത്ത മുറിയില്‍ നിന്നും ചില സ്ത്രീ ശബ്ദങ്ങള്‍ ജമിനിയുടെ ചെവിയെ ഡ്രില്ല് ചെയ്ത് കയറിയത്. ശബ്ദത്തിന്റെ പ്രക്ഷേപണ കേന്ദ്രത്തിലേക്ക് ജമിനി ഒന്ന് എത്തി നോക്കി. നേരത്തേ നായകനുമായി സെവന്‍റീസ് കളിച്ചോണ്ടിരുന്ന പീസുകള്‍ വളഞ്ഞിരുന്ന്‍ തമാശ പറയുകയാണ്. ജമിനിയിലെ കലാകാരന്‍ ഉണര്‍ന്നു. അവന്‍ സ്ക്യാനാര്‍ ഓണാക്കി. കൃഷ്ണമണികള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഫോക്കസ്ഡായി. കണ്ണുകളിലൂടെ ജമിനിക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം ചോര്‍ത്തിക്കളഞ്ഞുകൊണ്ടാണ് മൂക്കിലൂടെ ആ രൂക്ഷഗന്ധം എത്തിയത്. ഗന്ധത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തിയ ജമിനി ഞെട്ടി. തെച്ചുകൊണ്ടിരുന്ന പാന്റില്‍ നിന്നും ഇസ്തിരിപ്പെട്ടി എടുത്തു മാറ്റിയില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന ദുഃഖസത്യം ജമിനി മനസ്സിലാക്കി. നായികയുടെ പാന്റിന്റെ രൂപം ആകെ മാറി.
"പാന്റ് പോയിട്ട് ഇനി ഇതൊരു നിക്കര്‍ ആയിട്ടുകൂടി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഉല്ലാസോ, മറ്റു പണിക്കാരോ, സിനിമാക്കാരോ ഇപ്പൊ അറിഞ്ഞാല്‍ പ്രശ്നമാണ്. ഇല്ല, ഇതിനൊരു പരിഹാരം കാണണം. എന്റെ കഴിവ് നാലാളെ അറിയിക്കാന്‍ കിട്ടിയ ഈ അവസരം പാഴാക്കിക്കൂട"
ജോലിക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി. ജമിനിയെ മാത്രം പിന്നീട് കുറെ നേരത്തേക്ക് ആരും കണ്ടില്ല.
ഒടുവില്‍ നായികയെത്തി. ചെയ്ഞ്ച് ചെയ്യാനുള്ള ഡ്രസ്സ് ചോദിച്ച് തമിഴത്തി നടിയുടെ തമിഴത്തി ഹെല്‍പ്പര്‍ എത്തി. ഉല്ലാസ് ജമിനിയെ വിളിച്ചു. ജമിനി ഒരു പാക്കറ്റ് കൊണ്ട് വന്നു തമിഴത്തിക്ക് കൊടുത്തു. എന്നിട്ട് ഉല്ലാസിനെ നോക്കി അഭിമാനവും അഹങ്കാരവും നിറഞ്ഞ ഒരു ചിരിയും പാസ്സാക്കി.
ഷോട്ട് റെഡിയാക്കി, നായിക പുറത്തു വരുന്നതും കാത്ത് നിന്ന സംവിധായകനും, ക്യാമറാമാനും, മറ്റ് ക്രൂ അംഗങ്ങളും, പ്രൊഡ്യൂസറും, ഷൂട്ടിംഗ് കാണാന്‍ വന്ന നാട്ടുകാരും, കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്റിലെ ജമിനി ഒഴികെയുള്ള ബാക്കിയുള്ളവരും പുറത്തു വന്ന നായികാ രൂപത്തെ കണ്ട് ഒരു നിമിഷം ഫ്രീസായി.! കറുത്ത് തിളക്കമുള്ള പാന്റ് വെളുത്ത പാന്‍റായി! മാത്രവുമല്ല, നടിയുടെയും പാന്റിന്റെയും മര്‍മ്മപ്രധാന ഭാഗത്ത് ഒരു ഡയലോഗും! -'നിങ്ങള്‍ കണ്ടിരിക്കേണ്ടത്' തന്നെ ഇത്ര ആവേശത്തോടെ നോക്കി നില്‍ക്കുന്ന ആളുകളെ കണ്ട തമിഴത്തി നായിക തന്റെ അംഗ ലാവണ്യം എല്ലാവരെയും നന്നായി കാണിക്കാന്‍ ഒന്ന് തിരിഞ്ഞു നിന്നു. അത്ഭുതം!! പിന്നാമ്പുറത്തുമുണ്ട് ഡയലോഗ്. -'ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു' അതും കൂടി വായിച്ചു കഴിഞ്ഞതും ഉല്ലാസ് ഉറക്കെ വിളിച്ചു പറഞ്ഞു -"സതീശാ... രമേശാ... ഗണേശാ... സംഗതി കയ്യീന്ന് പോയി മക്കളേ.... കയ്യില് കിട്ടിയ സാധനങ്ങളും എടുത്തോണ്ട് ഓടിക്കോടാ...."
തന്റെ കൊളീഗ്സ് ഓടുന്നതുകണ്ട്, 'ഇവന്മാര്‍ക്കിതെന്തു പറ്റി' എന്ന മുഖഭാവത്തോടെ ജമിനിയും പുറകെ ഓടി. അപ്പോഴും ലൊക്കേഷനിലെ വീടിനോട് ചേര്‍ന്നുള്ള രണ്ടു തെങ്ങുകളില്‍ കെട്ടിയിരുന്ന നാല് പ്ലാസ്റ്റിക് കയറുകളുടെ മറുതലകള്‍ കാറ്റത്താടുന്നുണ്ടായിരുന്നു!!!
Labels:
നര്‍മ്മം
മീറ്റി, ഈറ്റി, ചാറ്റി. പക്ഷേ വെളുക്കാന്‍ തേച്ചത്...!

ആരോടും അനുവാദം ചോദിക്കാന്‍ മെനക്കെട്ടില്ല, വാതില്‍ തള്ളിത്തുറന്ന് അങ്ങ് ചെന്നു! ആറേഴു പേരുണ്ട്, ഒരാളിന് ഒരാള്‍ എന്ന കണക്കില്‍! കസേരയില്‍ ഇരുത്തിയിട്ടാണ് പണിയെടുക്കുന്നത്. ഇരിക്കുന്നവരില്‍ ചിലരുടെ ശരീരം ഏതാണ്ട് കഴുത്തു വരെയും ചിലരുടേത് നെഞ്ചിനു ജസ്റ്റ് മുകളില്‍ വരെയും മൂടിയിട്ടുണ്ട്. എന്നെ കണ്ട പാടെ പണിയെടുക്കുന്നവരില്‍ ഒരുവന്‍ ഞെട്ടിത്തിരിഞ്ഞ് വല്ലാത്ത ഒരു നോട്ടം,വിത്ത് എ ക്വസ്റ്റ്യന്‍. ബാക്കിയുള്ളവര്‍ മൈന്‍ഡ് ചെയ്യുന്നില്ല.അവര്‍ പണി നിര്‍ത്താതെയെടുക്കുകയാണ്.!!
"എന്താ...?"
"അല്ല, ഈ കറുത്തതൊക്കെ ഒന്ന് മാറ്റണം" - മൊബൈല്‍ ഫോണ്‍ വച്ചിരുന്ന കൈ ഒന്ന് പൊക്കി ഞാന്‍ മറുപടി പറഞ്ഞു.
"അതിനു ബോഡി മാറ്റേണ്ടി വരും"
"പഹവാനേ...! എന്തിന്????"
"മൊബൈല്‍ ഫോണിന്റെ കറുത്ത ബോഡി മാറ്റാനല്ലേ.. അപ്പുറത്താ മൊബൈല്‍ റിപ്പയറിംഗ്"
"ശോ... ഞാനങ്ങു പേടിച്ചു പോയല്ലോ ചങ്ങാതീ... അതേയ് ബ്യൂട്ടീ പാര്‍ലറും, മൊബൈല്‍ ഷാപ്പും കണ്ടാല്‍ തിരിച്ചറിയാനുള്ള സാമാന്യ ബോധം എനിക്കുണ്ട് കേട്ടാ.... ഞാന്‍ ചോദിച്ചത് എന്റെ മുഖത്തെ കറുപ്പ് മാറ്റി തരാമോ എന്നാ...!"
എന്തോ കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ട ഭാവത്തില്‍ ബ്യൂട്ടീഷന്‍ വീണ്ടും വീണ്ടും എന്നെ നോക്കി.
"ഉം... ഇരിക്കണം; ഇതൊന്നു തീര്‍ന്നോട്ടെ!"
അല്‍പ്പം സമയം കൊണ്ട് തന്നെ, എനിക്കും മുന്നേ വെളുക്കാന്‍ വന്നവന്റെ മുഖവും പോക്കറ്റും ഒരുപോലെ വെളുപ്പിച്ച് ബ്യൂട്ടീഷന്‍ എനിക്ക് സീറ്റ് അനുവദിച്ചു. ഉമിക്കരിയെ പാല്‍പ്പൊടിയാക്കുന്ന ഇന്ദ്രജാലം നേരിട്ട് അനുഭവിക്കാന്‍ കസേരയിലേക്ക് കേറിയിരുന്ന എന്‍റെ മുഖത്ത് നന്നായി ഒന്ന് നോക്കിയിട്ട് ബ്യൂട്ടീഷന്‍ തുടര്‍ന്നു..
"സാര്‍ ഇതെന്തു ചെയ്യണമെന്നാ പറഞ്ഞത്!?"
"നല്ലോണം വെളുപ്പിക്കണം!!"
"ഇത്... അല്ലെ? സാര്‍ ,കോലത്തിന് പുള്ളി കുത്തിയാലും കോലം കോലം തന്നെയല്ലേ സാര്‍!!"
അത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല. അഹങ്കാരി!!
"അതേയ്... ഓസല്ലല്ലോ... കാശ് തന്നിട്ടല്ലേ... ഇയാള് ഇയാളുടെ പണി അങ്ങ് ചെയ്താ മതി"
"സാര്‍ അങ്ങനെയാണെങ്കില്‍ നമുക്ക് ഈ തൊലി അങ്ങ് ചെത്തിക്കളഞ്ഞാലോ!!"
ദേണ്ട്രാ... അവന്‍ വീണ്ടും ഒരുമാതിരി!
"ഹലോ... ഇയാള് വല്ലാതങ്ങ് കേറാതെ. ജോലി തൊടങ്ങ്"
"എന്താ സാര്‍, മുഖമൊക്കെ വെളുപ്പിച്ചിട്ട് നാട്ടില്‍ പോകുവാണോ?"
"അല്ല"
"പിന്നെ, പെണ്ണ് കെട്ടാനാവും ല്ലേ...?"
"അല്ല, തന്റെ അമ്മായി അമ്മയുടെ നൂലുകെട്ടിന് പോവാന്‍.. ഒന്ന് പോടേയ്"
അത് ഏറ്റു. അയാള്‍ക്ക് അമ്മായിഅമ്മ ഒരു വീക്നസ് ആയിരുന്നു എന്ന് തോന്നുന്നു. ബ്യൂട്ടീഷന്റെ കുശലാന്വേഷണം അവിടെ തീര്‍ന്നു. അയാള്‍ പെട്ടെന്ന് കര്‍മ്മനിരതനായി രൂപാന്തരം പ്രാപിച്ചു! അടുത്തിരുന്ന ഡപ്പകളിലോക്കെ കൈയിട്ട് എന്താണ്ടോക്കെയോ തോണ്ടിയെടുത്ത് കയ്യില്‍ വച്ച് മൊത്തത്തില്‍ ഒന്ന് മ്ലാമ്പി എന്‍റെ മോന്തായത്തിലെ മുക്കുകളിലും ജങ്ങ്ഷനുകളിലും പേസ്റ്റ് ചെയ്തു.
"ഇതെന്താ സാര്‍ ഇങ്ങനെ.. സാര്‍ വായടക്കു സാര്‍" - ബ്യൂട്ടീഷന്‍ വീണ്ടും തുടങ്ങി.
" എടൊ താന്‍ എന്നെ കൊല്ലുവോ?"
"എന്താ സാര്‍"
"കോപ്പ്! എന്‍റെ മൂക്കിലൂടെ ശ്വാസം പോകുന്നില്ലടോ"
"അയ്യോ അതെന്തു പറ്റി?"
"എനിക്കെങ്ങനെ അറിയാം? സത്യം പറ താന്‍ എന്താ എന്നെ ചെയ്തത്? ഡോക്റ്റര്‍മാര്‍ മരുന്ന് മാറി കുത്തി വയ്ക്കുന്ന പോലെ താന്‍ എനിക്ക് മരുന്ന് മാറിയാണോടോ തേച്ചത്?"
"ഓ... സോറീ സാര്‍. പായ്ക്കിട്ടത് മൂക്കിന്‍റെ തൊളയിലും കൂടി ആയിപ്പോയതാ.!ഇപ്പൊ ശരിയാക്കിത്തരാം"
"ഉം.. ഉം... തന്റെ പായ്ക്കും തന്റെ പോക്കും അത്ര നല്ല രീതിയിലല്ലല്ലോടെയ്"
"സാര്‍ ഇനി അഞ്ചു മിനിട്ട് തലയും മുഖവും ചൂടാക്കാനായി ചൂളയില്‍ വയ്ക്കണം!"
"ചൂളയോ! ചൂളയില്‍ വയ്ക്കാന്‍ എന്‍റെ ശരീരം എന്തുവാടോ ഇഷ്ട്ടികയോ?"
"അല്ല സാര്‍, അതാണ് തല മാത്രം വയ്ക്കാന്‍ പറഞ്ഞത്"!! - ബ്ലും!!!
ഇത്രേം പറഞ്ഞ് ബ്യൂട്ടീഷന്‍ എന്‍റെ തല പിടിച്ച് ഹെല്‍മറ്റ് പോലെയുള്ള എന്തോ ഒന്നിനുള്ളില്‍ വച്ച് സ്വിച്ചിട്ടു.
"ടോ.. ഇന്ന് ഉച്ചയ്ക്ക് തനിക്ക് ഊണിനു എന്തുവാടോ കറി?"
"സാമ്പാറും മീന്‍ കറിയും. എന്താ സാര്‍?"
"അല്ല, തനിക്ക് എന്‍റെ തല കൂട്ടി ഊണ് കഴിക്കാന്‍ വല്ല പ്ലാനും ഉണ്ടോ എന്നറിയാന്‍ ചോദിച്ചതാ!"
ഒന്നിരുത്തി മൂളിയിട്ട് ബ്യൂട്ടീഷന്‍ ഒരു തുണി കൊണ്ട് എന്‍റെ തലയും തലയെ ചൂടാക്കുന്ന മെഷീനും മൊത്തത്തില്‍ മൂടി വച്ച്, അഞ്ചു മിനിട്ട് അനങ്ങാതിരിക്കാന്‍ ആജ്ഞാപിച്ചു.!
ഏതാണ്ട് ഒരു മിനിറ്റ് ആയപ്പോള്‍ തന്നെ ആകെ ചൂട്, പുക, ഒരു തരം വൃത്തികെട്ട മണം!
"എടൊ ഇത് കല്‍ക്കരി കൊണ്ടാണോ വര്‍ക്ക് ചെയ്യുന്നത്? എന്താടോ ഇങ്ങനെ പുക വരുന്നെ?"
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ് അങ്ങനെ ഇരിക്കണം"
"ഓ..."
ഒരു മിനിട്ട് കൂടി കഴിഞ്ഞു. പുതപ്പിനടിയില്‍ ഞാന്‍ ചക്രശ്വാസം വലിക്കാന്‍ തുടങ്ങി. മുഖം വെളുപ്പിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു... പിന്നെ വെറുത്തു എന്നാലും ബ്യൂട്ടീഷനെ ഇഷ്ട്ടപ്പെടാന്‍ ഞാന്‍ വാഴക്കോടനല്ലല്ലോ!!!
"എടോ ഇത് ഭയങ്കര ചൂടായി. എനിക്ക് പറ്റുന്നില്ല"
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ് അങ്ങനെ ഇരിക്കണം!"
"ഓ..."
വീണ്ടും മിനിറ്റ് ഒന്നുകൂടി കഴിഞ്ഞു,. ബ്യൂട്ടീഷനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ പറഞ്ഞിരിക്കുന്ന ആ അഞ്ചു മിനിറ്റ് എന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന ചിന്ത എന്നെ അതില്‍ നിന്നെല്ലാം പിന്‍തിരിപ്പിച്ചു.
നാല് മിനിറ്റായി...
"എടോ ഇനി വയ്യ; മതി. എനിക്ക് ഈ നാല് മിനിറ്റിന്റെ നിറം മതി" - ഞാന്‍ കെഞ്ചി നോക്കി.
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ് അങ്ങനെ ഇരിക്കണം!"
"ഓ..."
പിന്നെല്ലാം പെട്ടന്നായിരുന്നു. പുകയാണോ വെടിയാണോ ആദ്യം വന്നതെന്ന് ഓര്‍മ്മയില്ല. ബ്യൂട്ടി പാര്‍ലര്‍ നിറയെ കാര്‍ബണും, അതിന്റെ മോനോക്സൈഡും മോളോക്സൈഡും അവരുടെ കൂട്ടുകാരും മാത്രമായി.! എങ്ങും ചുമ, കൊര, കാറല്‍, തികട്ടിത്തുപ്പല്‍ തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ ഡിജിറ്റല്‍ ശബ്ദവിന്യാസങ്ങള്‍ മാത്രം.!!
ഒടുക്കം ഏതാണ്ടൊക്കെ ഒന്ന് തെളിയാന്‍ തുടങ്ങി. ബ്യൂട്ടീഷന്‍ ദുഷ്ട്ടന്‍ ഓടിക്കെതച്ചു വന്ന് എന്‍റെ തലയാകുന്ന റണ്‍വെയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെടുത്തു.! മുന്നിലെ കണ്ണാടിയില്‍ ഞാന്‍ എന്നെ കണ്ടു. അല്ല, അത് ഞാനായിരുന്നില്ല. തലമുടി ഓരോന്നായി എണ്ണി തിട്ടപ്പെടുത്താന്‍ പറ്റുന്ന തരത്തില്‍ സ്പ്രിംഗ് കെട്ടിയ പോലെ എഴുന്നേറ്റു നില്‍ക്കുന്നു! മൂക്കും കണ്ണും വായും എല്ലാം ഒന്ന് തന്നെ. ആകെ മൊത്തം, പാതി കത്തിയ പ്ലാന്തടിപോലെ!!
"സാര്‍ വല്ലതും പറ്റിയോ സാര്‍"
"ഇല്ലെടാ ഒന്നും പറ്റീല. ഇനിയും നിന്റെ കയ്യില്‍ വല്ല യന്ത്രോം ഉണ്ടെങ്കി എടുത്തോണ്ട് വാ. എന്നിട്ട് അതെന്റെ നെഞ്ചത്ത് വച്ചു കത്തിക്ക്. അതിനു ശേഷം ഒരു റീത്തും കൂടി കൊണ്ട് വയ്ക്ക്!!അവന്റെ കോപ്പിലെ ഒരു അഞ്ചു മിനിറ്റ്... ഈശ്വരാ നാളെ ദുബായ് ബ്ലോഗ് മീറ്റ് ആണല്ലോ... ഞാന്‍ എങ്ങനെ പോകും.. നീയൊക്കെ എത്ര ചിലവാക്കിയായാലും എന്നെ സര്‍വീസ് ചെയ്തു വിട്ടേ പറ്റൂ. അല്ലാതെ ഞാന്‍ പോകില്ല!"
*****************************************************************************
കഥാന്ത്യം: പറഞ്ഞ പോലെ അവര്‍ എന്നെ സര്‍വീസ് ചെയ്ത് ഏതാണ്ട് പഴയ കൊലത്തുലാക്കി വീട്ടിലേക്കു വിട്ടു.
പിറ്റേന്ന് രാവിലെ ബ്ലോഗ് മീറ്റിനു പോയി. അതിലൂടെ അല്‍പ്പം..

സബീല്‍ പാര്‍ക്കില്‍ വാഴ നട്ടപ്പോള്‍

പകല്‍ക്കിനാവന്‍ ഹാജര്‍ വയ്ക്കുന്നു.






എന്തിനോ വേണ്ടി.....












നാടന്‍ പാട്ടിന്റെ മാപ്പിള വെര്‍ഷനുമായി വാഴച്ചേട്ടന്‍

കണ്ടാല്‍ തന്നെ അറിയില്ലേ... കുട്ടികളുടെ മനസ്സാ... ആന കളിക്കുന്ന കുറുമാന്‍!!

വിശാലന്റെ കണ്ണ് കോഴിക്കാലില്‍!!

തലേ ദിവസത്തെ ഭീകരാക്രമണത്തില്‍ നിന്നും മാനസികമായി മോചിതനാവാതെ ഞാന്‍!!
ഭീകരാക്രമണത്തെ പറ്റി ഒന്നും അറിയാതെ ചിരിക്കുന്ന അനിലേട്ടന്‍, തിരിച്ചിലാന്‍, ശ്രീക്കുട്ടന്‍.
Labels:
നര്‍മ്മം
ജട്ടീല്ലാക്കോണം!!

ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ മുടപുരത്തിന് തെക്ക് പടിഞ്ഞാറായിക്കിടക്കുന്ന പട്ടീല്ലാക്കോണം ജട്ടീല്ലാക്കോണമായി രൂപാന്തരം പ്രാപിച്ചത്- “ഇതിനൊരു ജട്ടിയുടെ ഷെയ്പ്പില്ലേ...?” എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ക്കിച്ചന്‍, പഞ്ചായത്താപ്പീസിലെ ചുവരില്‍ തൂക്കിയിരുന്ന പട്ടീല്ലാക്കോണത്തിന്‍റെ ഭൂപടം നോക്കി ഒരു സംശയം ഉന്നയിച്ചതിന്‍റെ പിറ്റേന്ന് മുതലല്ല! ഇത് കഥ വേറെയാണ്. ആ കഥ തുടങ്ങുന്നത് ഒരു മട്ടുപ്പാവില്‍ നിന്നും.! അതെ, രാജധാനിയുടെ ടെറസ്സില്‍ നിന്ന്.!
പേര് കേള്‍ക്കുമ്പോള്‍ ടെലിബ്രാന്‍ഡ് ഷോയുടെ മെയിന്‍ അട്രാക്ഷനായ ‘wo..ww’ പറഞ്ഞു പോകുമെങ്കിലും രാജധാനി ഒരു വീടാണ്. പട്ടീല്ലാക്കോണത്തെ അറിയപ്പെടുന്ന ഒരു വീട്. കുടുംബനാഥന്‍ മിസ്റ്റര്‍ ദുഷ്യന്തന്‍ ടെക്സ്റ്റൈല്‍ ഷോപ്പ് മുതലാളിയാണ്. നടത്തുന്നത് തുണിക്കച്ചവടമാണെങ്കിലും ‘സ്പോര്‍ട്ട് ദുഷ്യന്തന്‍’ എന്ന പേരിലാണ് ആ ചേട്ടന്‍ ഫെയ്മസായത്. അത് ചുമ്മാ കാശ് കൊടുത്താല്‍ കിട്ടുന്ന നാഷണല്‍ അവാര്‍ഡ് പോലെ വാങ്ങി പേരിന്‍റെ ഒപ്പം കെട്ടിത്തൂക്കിയതല്ല ദുഷ്യന്തേട്ടന്‍. കറതീര്‍ന്ന ഒരു കായിക പ്രേമിക്ക് നാട്ടുകാര്‍ അറിഞ്ഞിട്ട പേരായിരുന്നു അത്. കുട്ടിയും കോലില്‍ തുടങ്ങി ക്രിക്കറ്റും ഫുട്ബാളും റഗ്ബിയും വരെയുള്ള എല്ലാ കളികളും ദുഷ്യന്തേട്ടന്‍റെ പരിഗണയും പരിലാളനയും അനുഭവിച്ചവയാണ്! ഒരുപക്ഷെ ഈ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റ് തന്നെയാവണം കുറേ ഐശ്വര്യാറായിമാരെ പെണ്ണ് കണ്ടിട്ടും നെഗറ്റിവ് ഇംപ്രഷനില്‍ നിന്ന ദുഷ്യന്തഹൃദയം പി.ടി. ഉഷയുടെ ശബ്ദവും, കര്‍ണ്ണം മല്ലേശ്വരിയുടെ ശരീരവും, വീനസ് വില്യംസിന്‍റെ നിറവുമുള്ള ശകുന്തളേച്ചിയെ കണ്ടപാടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് കളഞ്ഞത്. ആഫ്റ്ററോള്‍ ദുഷ്യന്തന്‍ - ശകുന്തള എന്ന ഫെയ്മസ് കപ്പിള്‍സ് ആയിരുന്നിരിക്കണം ദുഷ്യന്തേട്ടന്‍റെ ഉള്ളില്‍. കാഴ്ചയ്ക്ക് ദുഷ്യന്തേട്ടനും, ശകുന്തളേച്ചിയും യഥാക്രമം പാലും കീലും പോലെയായിരുന്നു എങ്കിലും മനപ്പൊരുത്തം കൊണ്ട് അന്നാട്ടിലെ ഐഡിയല്‍ കപ്പിള്‍സ്.! എന്നുവച്ചാ ആകാരത്തിലും ആഹാരത്തിലും ശകുന്തളേച്ചി ദുഷ്യന്തേട്ടനെക്കാള്‍ അല്‍പ്പം മുന്നില്‍ നില്‍ക്കും എന്ന വ്യത്യാസം മാത്രം.! അങ്ങനെ അഭിജ്ഞാനശാകുന്തളത്തിന്‍റെ 2nd സീസണ്‍ അവിടെയാരംഭിക്കുകയായിരുന്നു.
പൈലിയാശാന്‍ ഒരു സെന്‍സസ് ഓഫീസറല്ല; എന്നിട്ടും പട്ടീല്ലാക്കോണത്തെ പുരുഷ ജനസംഖ്യ കൃത്യമായി ഓര്‍മ്മ വച്ചിരിക്കുന്നത് നേര്‍ന്നു പോയ നേര്‍ച്ചയോട് ജസ്റ്റിസ് കാട്ടാനുമല്ല. അദ്ദേഹത്തിന്‍റെ ജോലിയുടെ ഒരു നേച്ചര്‍ അതാണ്. പുള്ളിയാണ് അവിടുത്തെ ആസ്ഥാന ബാര്‍ബര്‍ . നീല നിറമുള്ള കറങ്ങുന്ന ജനല്‍ പാളികളുള്ള ടിപ്പിക്കല്‍ നാടന്‍ ബാര്‍ബര്‍ ഷോപ്പ്. പട്ടീല്ലാക്കോണത്തെ ഏക ബാര്‍ബര്‍ ഷോപ്പായതിനാലാവണം, തിരക്ക് പരിഗണിച്ച് ഊഴത്തിന് കാത്തിരിക്കുന്നവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ നാല് ചുവരിലും അര്‍ദ്ധനഗ്നരായ മദാമ്മമാരുടെ ചിത്രങ്ങള്‍ ഉണ്ട്! ഇപ്പോഴത്തെ പയ്യന്‍സ് കണ്ടാല്‍ ‘നൈസ് ബിക്കിനി ഗേള്‍സ്’ എന്ന് മാത്രമേ പറയുകയുള്ളൂ എങ്കിലും ഇന്‍റര്‍നെറ്റും യു-ട്യൂബും ഇല്ലാതിരുന്ന കാലത്ത് പട്ടീല്ലാക്കോണത്ത് നിന്നും ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഏറ്റവുമധികം ഹോം സിക്ക്നസ്സ് ഉണ്ടാക്കിയിരുന്നത് ഒരുപക്ഷെ ആ ചിത്രങ്ങളായിരുന്നു.! അതായിരുന്നു അന്തക്കാലത്ത് ആ ചിത്രങ്ങളും അന്നാട്ടുകാരും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധം.! ഇന്നിപ്പോള്‍ എല്ലാ പടങ്ങളുടെയും നിറം മങ്ങി. മദാമ്മമാരുടെ ബിക്കിനികളുടെ എക്സ്ക്ലൂസിവ് സോണുകളിലൊക്കെ ഓട്ട വീണു. വീണ ഓട്ടകളിലൂടെ ഗൗളി അകത്തേക്കും പുറത്തേക്കും പോയിത്തുടങ്ങി.!
പൈലിയാശാന്‍റെ ബാര്‍ബര്‍ഷോപ്പിലെ സ്ഥിരം സന്ദര്‍ശകനാണ് അടുത്ത ക്ഷേത്രത്തിലെ കാര്യകാരനായ മാധവേട്ടന്‍. ഏട്ട് മൂത്ത് പോലീസ്, കാര്യക്കാരന്‍ മാധവന്‍ മൂത്ത് മൂത്ത് അമ്പലം വിഴുങ്ങി! അതാണ് ലൈന്‍. ആളുകള്‍ വിളിക്കാന്‍ സൗകര്യപ്രകാരം അമ്പലം വിഴുങ്ങി മാധവന്‍ എന്നത് ചുരുക്കി AVM എന്ന് മോഡേണാക്കി. സ്വഭാവം അങ്ങനെയാണെങ്കിലും പട്ടീല്ലാക്കോണത്തെ ഭക്തിയുടെ ബ്രാന്‍ഡ് അംബാസഡറാണ് AVM. പുരാണ സീരിയലിലെ നാരദന്‍ നാരായണ നാരായണ എന്ന് വിളിച്ചു നടക്കുന്ന പോലെ സ്ഥാനത്തും അസ്ഥാനത്തും “ദേവ്യേയ്... അമ്മേ... മഹാമായേ..” ചൊല്ലിയാണ് AVMന്‍റെ നടപ്പ്. പൈലിയാശാന്‍റെ ഷോപ്പിലെത്തിയാല്‍ AVM ചുറ്റും ഒന്ന് നോക്കും. എന്നിട്ട്, ലോകത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും കാരണം പൈലിയാശാന്‍റെ ഷോപ്പിലെ മദാമ്മമാരാണെന്ന രീതിയില്‍ “ഈ നാണംകെട്ടവള്മാരുടെ വൃത്തികെട്ട പടങ്ങള് മൊത്തം എളക്കിക്കളയെന്‍റ പൈലീ” ന്ന് അറപ്പോടെയും വെറുപ്പോടെയും പറയും.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പട്ടീല്ലാക്കോണം ഒരു ഓട്ടമത്സരത്തിന് വേദിയായി. മത്സരത്തില്‍ ഒന്നാമതായി ഓടിക്കൊണ്ടിരിക്കുന്നയാള്‍ മുഖമൊക്കെ മൂടിക്കെട്ടി സ്വയം അജ്ഞാതനായ നിലയിലായിരുന്നു! അതാര്- എന്നറിയാനായി രണ്ടാമതായി ദുഷ്യന്തേട്ടനും അദ്ദേഹത്തിന് പിന്നിലായി കുറെ നാട്ടുകാരും ഓടി.! പക്ഷെ ഒന്നാംസ്ഥാനക്കാരന്‍ ‘കൊന്നാലും നിക്കൂല’ എന്ന മട്ടില്‍ പാഞ്ഞു കളഞ്ഞു! പിറ്റേന്ന് രാവിലെ, രാത്രി നടന്ന അത്ലറ്റിക് മീറ്റിന്‍റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് പട്ടീല്ലാക്കോണത്തെ മുക്കിലും മൂലയിലും പരന്നത് ഇപ്രകാരമായിരുന്നു – “ദുഷ്യന്തന്‍റെ രാജധാനിയില്‍ രാത്രി കള്ളന്‍ കയറി. പിന്നാലെ ഓടിയ ദുഷ്യന്തനെയും നാട്ടുകാരെയും വെട്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു”.
ആഴ്ച്ച ഒന്ന് കൂടി കഴിഞ്ഞു. വീണ്ടും ഒരു രാത്രികൂടി രാജധാനിയില്‍ നിന്നും ആ വിപ്ലവം പൊട്ടിപ്പുറപ്പെട്ട് റോഡിലേക്ക് നീങ്ങി. റിലേ അടിസ്ഥാനത്തില്‍ ഓടി നോക്കിയിട്ടും ദുഷ്യന്തനെയും നാട്ടുകാരെയും ബഹുദൂരം പിന്നിലാക്കി മുഖം മൂടിയ ഉസൈന്‍ ബോള്‍ട്ട് മിന്നല്‍ പിണറായി. പക്ഷേ, പിറ്റേന്ന് രാവിലെ പത്രത്തോടൊപ്പം ഒരു സംസ്കാരം കൂടി പ്രചരിപ്പിക്കുന്ന ന്യൂസ്പേപ്പര്‍ ബോയ് മനുവിന്‍റെ വായില്‍ നിന്നും പട്ടീല്ലാക്കോണം കേട്ടു, ആ ഞെട്ടിക്കുന്ന സത്യം. രാജധാനിയില്‍ കയറിയ കള്ളന്‍ വെറും ചില്ലറ കള്ളനൊന്നുമല്ല, അയാള്‍ മോഷ്ട്ടിക്കുന്നത് സാധാ ഐറ്റംസുമല്ല. ടെറസ്സിലെ അയയില്‍ ശകുന്തളേച്ചി വിശ്രമം അനുവദിച്ചിരുന്ന, അവരുടെ തന്നെ സെക്കന്‍ഡ് പേപ്പേഴ്സാണ് തുടര്‍ച്ചയായ രണ്ടാം തവണയും അപ്രത്യക്ഷമായിരിക്കുന്നത്.!!!
വാട്ടെവര്‍ ഇറ്റീസ്.... സംഗതി കേറിയങ്ങ് സീരിയസ്സായി. ചരിത്രത്തിലിതു വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത തരം മോഷണ പരമ്പരയെ പറ്റി ആളുകള്‍ നാണിച്ചും കോണിച്ചും പറയാന്‍ തുടങ്ങി. സാധനം മിസ്സായത് രാജധാനിയുടെ ടെറസ്സില്‍ നിന്നുമായിരുന്നു എങ്കിലും ആള് കൂടിയത് പൈലിയാശാന്‍റെ ഷോപ്പിനു മുന്നിലായിരുന്നു. പൈലിയാശാനെതിരെ വമ്പന്‍ ആരോപണങ്ങളുമായി ആളുകള്‍ രംഗത്ത്. പൈലിയാശാന്‍റെ മദാമ്മമാരാണ് നാട്ടില്‍ ഇത്തരത്തിലുള്ള കള്ളന്മാരെ സൃഷ്ട്ടിക്കുന്നത് എന്നായി AVM ഉം കൂട്ടരും. ഒടുവില്‍ മനസ്സില്ലാ മനസോടെയാണെങ്കിലും പ്രക്ഷോഭം കണക്കിലെടുത്ത് പൈലിയാശാന്‍ ചുവരിലൊട്ടിച്ചിരുന്ന, ആ നാടിന്‍റെ സംസ്കൃതിയെ താഴെയിറക്കി! ബിക്കിനി മദാമ്മമാര്‍ക്ക് ശാപമോക്ഷം.! ബിക്കിനി ലേഡീസ് എന്ന അലങ്കാരം പോയതോടെ ഐശ്വര്യാറായിക്ക് 90 വയസ്സായാലെന്ന പോലെയായി പൈലിയാശാന്‍റെ ബാര്‍ബര്‍ ഷോപ്പ്!! പക്ഷെ ഒറ്റ മോഷണത്തിലൂടെ തന്‍റെയും തന്‍റെ ഷോപ്പിന്‍റെയും അഭിമാനവും വരുമാനവും തകര്‍ക്കുകയും, തന്നെ കാണുമ്പോള്‍ ആളുകള്‍ സുകുമാര്‍ അഴീക്കോട് ഇന്നസെന്‍റിനെ നോക്കുന്ന ഭാവത്തില്‍ നോക്കുകയും ചെയ്യുന്ന ലെവലിലേക്ക് കാര്യങ്ങള്‍ എത്തിച്ച ആ കള്ളനെ തന്‍റെ മനസ്സിലെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം നമ്പറായി ആണിയടിച്ച് തൂക്കിക്കഴിഞ്ഞിരുന്നു പൈലിയാശാന്‍.! അതിന്‍റെ തുടക്കമെന്നോണമാണ് പൈലിയാശാന്‍ ദുഷ്യന്തേട്ടനെ രഹസ്യമായി കണ്ട് ഒരു കരാര്‍ ഉറപ്പിച്ചത്. മൂന്നാമതൊരാള്‍ അറിയാത്ത ആ കരാറിന്‍ പ്രകാരം രാജധാനിയുടെ ടെറസ്സിന്‍റെ നൈറ്റ് സെക്യൂരിറ്റി ഓഫീസറായി പൈലിയാശാന്‍ സ്വയം അപ്ഗ്രേഡഡായി!
കളഞ്ഞുപോയ തന്‍റെ ഇമേജ് തിരികെ പിടിക്കാന്‍ ഊണും ഉറക്കവും കളയാന്‍ തയാറായ പൈലിയാശാന്‍റെ കമ്മിറ്റ്മെന്‍റില്‍ ദൈവം പെട്ടെന്ന്‍ കണ്‍വിന്‍സ്ഡായി. രാജധാനിയുടെ ടെറസ്സിലെ അയ ഒരിക്കല്‍ കൂടി കുലുങ്ങി.! മുണ്ടയ്ക്കല്‍ ശേഖരനെ ഒറ്റയ്ക്ക് മുന്നില്‍ കിട്ടിയ മംഗലശേരി നീലകണ്‌ഠനായി മാറി പൈലിയാശാന്‍. അയയിലെ തന്‍റെ ലക്ഷ്യങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടിരുന്ന മുഖം മൂടിയ രൂപം വീണ്ടും ഉസൈന്‍ ബോള്‍ട്ട് ആകും മുന്നേ മംഗലശേരി നീലകണ്ഠന്‍ ചാടി വീണു. അപ്രതീക്ഷിതമായി വീണ പിടിയില്‍ നിന്നും അജ്ഞാതന്‍ കുതറി മാറാന്‍ ശ്രമിച്ചതും, പ്ഠേ....ന്ന് ഒരു ശബ്ദം കേട്ടതും, രാജധാനിയിലെ ലൈറ്റുകള്‍ ഓണ്‍ ആയതും ഒരുമിച്ച്.! അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചു.!! ശബ്ദം കേട്ട് ചാടിക്കിതച്ച് കേറി വന്ന ദുഷ്യന്തേട്ടന്‍ കണ്ടത് പൈലിയാശാന്‍റെ ഒരു സമ്മര്‍ കട്ടില്‍ ഊരും ദിക്കും തെളിയാതെ നിന്ന് കറങ്ങുന്ന മുഖം മൂടിയ ആള്‍ രൂപത്തെ. വിട്ടില്ല; പാഞ്ഞു ചെന്ന് മുട്ടുകാല്‍ മടക്കി ഒറ്റക്കേറ്റ്! അജ്ഞാതന്‍റെ ക്ലോക്കിന്‍റെ പെന്‍ഡുലം ഒടിഞ്ഞ് തൂങ്ങി!! പക്ഷെ- പൈലിയാശാനും, ദുഷ്യന്തേട്ടനും, ബഹളം കേട്ട് കയറി വന്ന ശകുന്തളേച്ചിയും ഞെട്ടിയത് അജ്ഞാതന്‍റെ വായില്‍ നിന്നും വന്ന ‘ദേവ്യേയ്.... അമ്മേ.... മഹാമായേ....’ എന്ന ലിറിക്സും നിന്നിടം നനച്ച്‌കൊണ്ട് അയാള്‍ നടത്തിയ ഇളനീര്‍ അഭിഷേകവും കഴിഞ്ഞപ്പോഴാണ്.!!!
അതോടെ AVM എന്ന ഭക്തന്‍റെ പേര് JVM (ജട്ടി വിഴുങ്ങി മാധവന്‍) എന്നും, പട്ടീല്ലാക്കോണം എന്ന നാടിന്‍റെ പേര് ജട്ടീല്ലാക്കോണം എന്നും രെജിസ്റ്റര്‍ ചെയ്യപ്പെട്ടു.!
Labels:
നര്‍മ്മം
ക്ലിന്റന് ഹിറ്റ്സ് -1 ഏപ്രില്‍ ഫൂള്‍ !!

ക്ലിന്‍റന്‍ - അപ്പേര് കേട്ടാല്‍ ഞങ്ങള്‍ ചിറയിന്‍കീഴ്കാര്‍ക്ക്, ഒരല്‍പം കൂടി പ്രാദേശികമായി പറഞ്ഞാല്‍ ... മുടപുരത്തുകാര്‍ക്ക് ആദ്യം മനസ്സിലേക്ക് വരിക വൈറ്റ്‌ഹൗസിലെ മോണിക്കാചേച്ചിയുമായി എന്തോ ഒരു ഇംപ്രോപ്പര്‍ ബന്ധം ആരോപിക്കപ്പെട്ട് ഇംപീച്ച് ചെയ്യപ്പെട്ട ആ പഴയ അമേരിക്കന്‍ അച്ചായനെയല്ല; മറിച്ച് ഒരു ചെറുപ്പക്കാരനെയാണ്. പറയാനും മാത്രം അതിനും വേണ്ടി ഗെറ്റപ്പൊന്നുമില്ലെങ്കിലും നാട്ടില്‍ ഇപ്പൊ ക്ലിന്‍റന്‍ വലിയൊരു സെറ്റപ്പാണ്! ടിന്‍റുമോന്‍ വൈറസിന് കീഴടങ്ങാത്ത പ്രദേശത്തിന് അവാര്‍ഡ് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് മുടപുരത്തിനായിരിക്കും.! ക്ലിന്‍റന്‍ കഥകള്‍ പറയാന്‍ തന്നെ സമയം തികയാത്ത പാവം മുടപുരത്തുകാര്‍ ടിന്‍റുമോനെക്കൂടി താങ്ങില്ല. അവര്‍ക്ക് അതിനുള്ള പാങ്ങില്ല!
ജന്മനാ കിട്ടിയ മണ്ടത്തരത്തിനൊപ്പം വീട്ടുകാര്‍ നല്‍കിയ ഒറിജിനല്‍ പേരിനു മുകളില്‍ ക്ലിന്‍റന്‍ എന്ന ക്ലാസിക് നയിം ഒട്ടിച്ച്‌ചേര്‍ത്ത് ക്ലിന്‍റന്‍റെ സ്വന്തം അമ്മ പോലും അവന്‍റെ യഥാര്‍ത്ഥ പേര് മറന്നുപോകും വിധം അതങ്ങ് വിളക്കിച്ചേര്‍ത്ത ജോയ് സാറിനെ ക്ലിന്‍റന്‍ ഇന്നും മാസത്തില്‍ ഒന്നെന്ന കണക്കില്‍ ചെന്ന് കാണുന്നുണ്ട്; ഗുരുപൂജ ചെയ്യാന്‍ ! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ക്ലിന്‍റന്‍ നാട്ടില്‍ ഫേമസായതോടെ, കുഞ്ഞാലിക്കുട്ടി എന്നൊരാള്‍ ഉള്ളതുകൊണ്ട് മാത്രം നാലാളറിഞ്ഞ റൗഫിനെപ്പോലെ ‘ക്ലിന്‍റന് പേരിട്ട സാര്‍’ എന്ന ലേബലില്‍ ജോയ്സാറും പ്രശസ്തനായി! വാട്ടെവര്‍ഇറ്റീസ്.... മിക്ക നാട്ടിന്‍പുറങ്ങളിലും കാണാറുള്ള റെഗുലര്‍ എക്സന്‍ട്രിക് പേഴ്സണാലിറ്റികളുടെ പ്രതിനിധിയായിരുന്നില്ല ക്ലിന്‍റന്‍. അവന്‍ സീരിയസ്സാണ്. ചിലപ്പോഴെക്കെ ജീനിയസ്സുമാണ്! അദ്ദാണ് കുഴപ്പം. എത്ര വലിയ മണ്ടത്തരവും സീരിയസ്സായേ പറയൂ... പുത്തന്‍ അറിവുകള്‍ എല്ലാം സ്വയം അങ്ങ് പരീക്ഷിച്ചുകളയും. ക്ലിന്‍റനെ ഒന്‍പതാം ക്ലാസ്സില്‍ ‘പ്രത്യുല്പ്പാദനം’ പഠിപ്പിച്ച ബയോളജി ടീച്ചര്‍ സാറാമ്മയോട് “എന്ത് പഠിപ്പിച്ചാലും ടീച്ചര്‍ ക്ലാസ്സില്‍ സാമ്പിള്‍ കാണിക്കുന്നതല്ലേ... ഇതിനും സാമ്പിള്‍ വേണം. ഞാന്‍ റെഡി ടീച്ചറും വാ” എന്ന് സീരിയസായി പറഞ്ഞ നിഷ്ക്കളങ്കചരിത്രമാണ് അവന്‍റെ പിന്‍ബലം! പാവം സാറ ടീച്ചര്‍ അതിനു ശേഷം സ്വരക്ഷയും സുരക്ഷയും കരുതി മാത്രം ക്ലിന്‍റനെ മേലില്‍ കയറ്റിയിട്ടില്ല; തിരുത്ത്.... മേലില്‍ ക്ലാസ്സില്‍ കയറ്റിയിട്ടില്ല!!!
എന്തൊക്കെ പ്രോഗ്രാംസ് ഉണ്ടായാലും ഒരു ദിവസവും ക്ലിന്‍റന്‍ മുടക്കാത്ത ഒന്നുണ്ട്. വൈകുന്നേരം ജങ്ങ്ഷനിലേക്കുള്ള വാക്ക്‌ഡൌണ്‍ . അവിടെ, വായനശാലയുടെ തിണ്ണയില്‍ സമയം തെറ്റാതെ അമരുന്ന ചന്തികളില്‍ ഒന്ന് ക്ലിന്‍റന്‍റെതായിരുന്നു.! ക്ലിന്‍റന് അതൊരു ട്യൂഷന്‍ ക്ലാസും ലബോറട്ടറിയുമാണ്. താനിതുവരെ അറിയാത്ത പല വിഷയങ്ങളെയും പറ്റി ക്ലിന്‍റന്‍ ബെയ്സിക് ഇന്‍ഫോര്‍മേഷന്‍സ് കളക്റ്റ് ചെയ്യുന്നതും ഡൌട്ട്സ് ക്ലിയര്‍ ചെയ്യുന്നതും അവിടെയാണ്. ക്ലിന്‍റന്‍റെ പ്രകൃതം നന്നായറിയാവുന്ന അവന്‍റെ ജങ്ങ്ഷന്‍മേറ്റ്സ് അവനെ കുടുക്കില്‍ ചാടിക്കാനുള്ള വഴികളാവും പലപ്പോഴും ഉപദേശിക്കുക.
അങ്ങനെ ഒരിക്കല്‍ ഒരു മാര്‍ച്ച് 31 ന്‍റെ ഈവ് മീറ്റിനിടെയാണ് ക്ലിന്‍റന്‍ ജീവിതത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ എന്ന സംഭവത്തെ പറ്റി അറിയുന്നത്. “അതെന്തുവാടാ ഈ ഏപ്രില്‍ ഫൂള്‍ ?” എന്നൊരു നിഷ്ക്കളങ്ക സംശയം ക്ലിന്‍റന്‍റെ വായില്‍ നിന്നും വീണുടയാന്‍ പിന്നെ കാണിപ്പയ്യൂര്‍ സമയം ഗണിച്ച് പറയുന്ന വരെ കാത്തിരിക്കേണ്ടി വന്നില്ല. ഒപ്പമുള്ള തറവാടികള്‍ക്ക് ക്ലിന്‍റനെ പൂട്ടാന്‍ ഒരു വകുപ്പുമായി.
“അയ്യോ അതറിയില്ലേ നിനക്ക്....? മണ്ടന്‍..! എടാ ഏപ്രില്‍ ഫൂള്‍ എന്ന് പറഞ്ഞാ ഒരുതരം ആചാരമാ... അതായത് ഏപ്രില്‍ ഒന്ന്, എന്നുവച്ചാ നാളെ രാവിലെ നീ ആരെയെങ്കിലും പറ്റി അയാളുമായി അടുത്ത ബന്ധമുള്ള ആരോടെങ്കിലും എടുത്താപൊങ്ങാത്ത ഒരു നുണ പറയണം.” – ഒരു സുഹൃത്തിന്‍റെ ഉത്തരം.
“എന്തിന്?” – ക്ലിന്‍റന്‍ ആകെ കണ്‍ഫ്യൂഷനിലായി.
“ങാ... അതായത്, നിനക്ക് ആരുടെ അടുത്തു നിന്നെങ്കിലും എന്തെങ്കിലും നേടാന്‍ ഉണ്ടെങ്കില്‍ അയാളെ പറ്റി വലിയൊരു നുണ പറയണം. വെറുതെ പറഞ്ഞാല്‍ പോര. കേള്‍ക്കുന്നയാള്‍ അതങ്ങു വിശ്വസിക്കണം. എന്നാലേ ഉദ്ദേശം ലക്‌ഷ്യം കാണൂ... നാളത്തെ ദിവസത്തിന്‍റെ മാത്രം പ്രത്യേകതയാ അത്..”
“സത്യമാണോ?” – ക്ലിന്‍റന് ആവേശം മൂത്ത് മൂത്ത് നല്ല ബ്രൗണ്‍ നിറത്തിലായി.!
“ഹാ.. സത്യമാണോന്നോ? എത്ര ഉദാഹരണങ്ങളാ... നമ്മുടെ ചെങ്കപ്പറമ്പിലെ ബൈജു, ഒരു ജോലീം കൂലീം ഇല്ലാതെ നടന്നവനാന്നേ... ഇത് പോലെ ഒരു ഏപ്രില്‍ ഒന്നിന് എയര്‍പോര്‍ട്ടില്‍ വച്ച് മുകേഷ് അംബാനിയുടെ പെണ്ണുമ്പിള്ളയോട് വെറുതെ... വെറും തമാശയ്ക്ക് പറഞ്ഞു- ചേച്ചീ ചേച്ചീടെ കെട്ട്യോന്‍ മുകേഷണ്ണനെ പലപ്രാവശ്യം വേറെ പെണ്ണുങ്ങളുടെ ഒപ്പം ഇവിടെയൊക്കെ കണ്ടിട്ടുണ്ട്. ചേച്ചി ഒന്ന് സൂക്ഷിക്കണം എന്ന്.”
“എന്നിട്ട്”
“എന്നിട്ടെന്താ 24 മണിക്കൂറ് കഴിഞ്ഞില്ല; ബൈജുവിന് റിലയന്‍സ്‌കാര് ഫ്യുവല്‍ ഡ്രോപ്പറായി ജോലി കൊടുത്തില്ലേ?”
“റിലയന്‍സ്‌കാരോ? ഫ്യുവല്‍ ഡ്രോപ്പറോ???”
ങാ.. റിലയന്‍സ്കാരുടെ പമ്പില് പെട്രോള്‍ ഒഴിക്കലല്ലേ അവന്‍റെ പണി.!!”
“ഹോ വിശ്വസിക്കാന്‍ പറ്റണില്ല. ഈ ഏപ്രില്‍ ഫൂള്‍ ഒരു സംഭവം തന്നെ. എനിക്ക് ഇതുകൊണ്ട് ഒരു കാര്യം നേടാനുണ്ട്.” - ക്ലിന്‍റന്‍ നയം ക്ലിയറാക്കി.
“ഹും... നല്ല കാര്യം. പക്ഷെ എല്ലാം പ്ലാന്‍ ചെയ്തു ചെയ്യണം. പറയാന്‍ പോകുന്ന നുണ വേറെ ആരോടും പറയരുത്. എന്നാല്‍ ഫലം പോകും ഓര്‍ത്തോ...!” – കൂട്ടുകാര്‍ വിടുന്ന ഭാവമില്ല.
“ഹ ഹ എടാ മക്കളേ... പള്ളീലെ കപ്പിയാരെയും ബസ്സിലെ കിളിയെയും മണിയടിക്കാന്‍ പഠിപ്പിക്കല്ലേ...! എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യും. എനിക്ക് ഒരു ബൈക്ക് വാങ്ങണം. കുറച്ചു പൈസ അച്ഛന്‍റെ അടുത്തൂന്ന് ഒപ്പിക്കണം. ങാ വഴിയുണ്ട്...” – ഇതും പറഞ്ഞ് ക്ലിന്‍റന്‍ അന്നത്തെ ക്ലാസ് കട്ട് ചെയ്തു. നാളെ എന്തോ വലിയതൊന്ന് തങ്ങളെ കാത്തിരിക്കുന്നുവെന്ന് മനസ്സുകൊണ്ട് പറഞ്ഞ് ബാക്കിയുള്ളവര്‍ ക്ലിന്‍റനെ യാത്രയാക്കി.!
അന്ന് രാത്രി ക്ലിന്‍റന്‍ ഓപ്പറേഷന്‍ ഏപ്രില്‍ഫൂളിന്‍റെ തിരക്കഥ തയാറാക്കി. അന്ന് ക്ലിന്‍റന്‍റെ സ്വപ്നങ്ങളെ സമ്പന്നമാക്കിയത് പുത്തന്‍ ബൈക്കുകളുടെ മൂളലും, മുരള്‍ച്ചയും, അലര്‍ച്ചയും അടങ്ങുന്ന ഓഡിയോയും, ചിരിച്ച മുഖവുമായി തനിക്ക് ബൈക്ക് വാങ്ങാന്‍ അച്ഛന്‍ കാശ് തരുന്നതിന്‍റെ വീഡിയോയും ആയിരുന്നു.!
ടൈംപീസിലെ ചെറിയ സൂചി കറങ്ങിത്തിരിഞ്ഞ് 5 നും 6 നും ഇടയില്‍ വന്നു നിന്നു. കരയാന്‍ ബുക്ക് ചെയ്യപ്പെട്ടിരുന്ന സമയമായപ്പോള്‍ അത് തൊള്ളകീറി നിലവിളിച്ചു.! ചാടിയെണീറ്റ ക്ലിന്‍റന്‍ അലാറം ഓഫ് ചെയ്ത് മെല്ലെ പുറത്തിറങ്ങി. സൂര്യന്‍ കിഴക്ക് കലാപരിപാടി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ക്ലിന്‍റന്‍ പുറത്തേക്കിറങ്ങി നാലുപാടും ഒന്ന് നോക്കി. എല്ലാ ദൈവങ്ങളെയും മനസ്സില്‍ കണ്ട് “എടാ അണ്ണാ.........” ന്ന് നിലവിളിച്ചോണ്ട് ചേട്ടന്‍റെ മുറിയുടെ വാതിലില്‍ വന്ന് പടപടോന്നിട്ടിടിച്ചു. ബഹളം കേട്ട് രതിസുഖ സാരേ ജഹാംസെ അച്ഛാ ആയിക്കിടന്ന ചേട്ടന്‍ ചാടിയെണീറ്റു.! ബട്ട്, എ ബിഗ് പ്രോബ്ലം!! ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടു മെയിന്‍ സംഗതികളില്‍ ഒന്ന് മിസ്സിംഗ്. ഒന്ന് മിസ്സിസ്. അതിനി മിസ്സ് ആവില്ല. പിന്നൊന്ന് ഉടുതുണി. അത് മിസ്സ് ആയി! ചേട്ടന് കലി കേറി.
“എടീ എന്‍റെ മുണ്ടെന്ത്യേടീ...?”
“ ഇത് കൊള്ളാം. എന്നോടാണോ ചോദിക്കുന്നേ? ആവേശത്തില് എങ്ങോട്ടെങ്കിലും അഴിച്ചെറിഞ്ഞു കാണും.!!”
“ശോ! ഇതിപ്പോ പ്രശ്നായല്ലോ. ഇന്ന് മുതല്‍ ഒരു സ്പെഷ്യല്‍ മുണ്ട് എന്‍റെ തലയ്ക്കല്‍ വച്ചെക്കണം കേട്ടോടീ... തല്‍ക്കാലം ഞാനീ ബെഡ്ഷീറ്റ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം”
“അയ്യോ! ചേട്ടാ അതു ബെഡ്ഷീറ്റല്ല. പില്ലോ കവറാ!!”
“കോപ്പ്!! അതാണ്. ഉടുത്തിട്ട് എങ്ങും എത്തുന്നുമില്ല ഉള്ളില്‍ ഇറങ്ങാന്‍ നോക്കീട്ട് പറ്റുന്നുമില്ല.!”
ഒടുക്കം ബെഡ്ഷീറ്റും വാരിപ്പുതച്ച് ചേട്ടന്‍ വാതില്‍ തുറന്നു. പുറത്ത്, ഏങ്ങിക്കരഞ്ഞുകൊണ്ട് ക്ലിന്‍റന്‍.
“എന്താടാ ക്ലിന്‍റാ..?”
“എടാ അണ്ണാ..... ചതിച്ചെടാ.... ചതിച്ചു.!”
“എടാ എന്താ നീ കാര്യം പറ.”
“എടാ അണ്ണാ.... ഫ്... ഫ്...ഫാ...”
“നേരം പരപരാന്ന് വെളുക്കും മുന്‍പേ വിളിച്ചുണര്‍ത്തി മുഖത്തിനിട്ടാട്ടുന്നോടാ വൃത്തികെട്ടവനെ.!”
“ ആട്ടിയതും കുലുക്കിയതുമൊന്നും അല്ലണ്ണാ; ഫാദര്‍ ഇന്‍ വെല്‍....!”
“എന്തോന്ന്?”
“എടാ ഔര്‍ ഫാദര്‍ ഇന്‍ വെല്‍”
“ഡാ നീ എന്തുവാ ഈ പറയുന്നേ?”
“അണ്ണാ... എടാ നമ്മുടെ അച്ഛന്‍ കിണറ്റില്‍ ചാടി!!”
“ഈശ്വരാ..” ന്നും വിളിച്ച് ചേട്ടന്‍ ഉടുത്തിരുന്ന ബെഡ്ഷീറ്റുമായി പുറത്തേക്കോടി. മുന്നും പിന്നും നോക്കീല. കിണറ്റിന്‍റെ പടിയില്‍ കയറിയിരുന്ന് ഉള്ളിലേക്ക് ഒറ്റച്ചാട്ടം.! പുറകെ നിലവിളിച്ചുകൊണ്ട് മിസ്സിസ്സും പോയി. പക്ഷെ ചാടീല.!
“എടാ അണ്ണാ... വല്ലതും തടഞ്ഞോ?” - ക്ലിന്‍റന്‍ കിണറ്റിന്‍റെ കരയില്‍ നിന്നും വിളിച്ച് ചോദിച്ചു.
“ഇല്ലെടാ. അച്ഛന്‍റെ പൊടിപോലുമില്ല! ഈ കിണറ്റിലല്ലെന്നാ തോന്നുന്നേ!”
ങാ... എന്നാ നീ മെല്ലെ ഇങ്ങ് കേറിപ്പോരെ”
ഒടുക്കം അവിടേം ഇവിടേം പിടിച്ചു തൂങ്ങി ബെഡ്ഷീറ്റ് ചേട്ടന്‍ മുകളിലെത്തി. അപ്പോഴതാ കിണറ്റില്‍ ചാടിയെന്ന് അനിയന്‍ പറഞ്ഞ അച്ഛന്‍.. അതേ അച്ഛന്‍ ചുള്ളനായി ഓടി വരുന്നു.
“ഹ ഹ ഹ കൂയ്.. എടാ അണ്ണാ നീ ഞെട്ടണ്ട. ഞാനേ നിന്നെ എപ്രിള്‍ഫൂളാക്കിയതാ. എങ്ങനുണ്ട്? എങ്ങനുണ്ട്?”
‘കൂ’ – എന്ന് തുടങ്ങുന്ന എന്തോ ഒന്ന് പറയാന്‍ വന്നിട്ട് രംഗം പന്തിയല്ലാത്തത് കൊണ്ട് “കൂടുന്നു നിനക്ക്” എന്ന് മാത്രമേ ചേട്ടന്‍ പറഞ്ഞുള്ളൂ. കൊച്ചുവെളുപ്പാന്‍കാലത്ത് പച്ച വെള്ളത്തില്‍ വീണ് ട്രാന്‍സ്‌പാരന്‍റ് ബെഡ്ഷീറ്റുമായി ചേട്ടന്‍ നിന്നു വിറയ്ക്കുകയാണ്. ഷിവറിംഗ് ചേട്ടന്‍റെ ഗുദാം വരെ കയ്യേറിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ മിസ്സിസ് ‘പ്രഥമശുശ്രൂഷ’ നല്‍കാന്‍ ചേട്ടനെ വീണ്ടും വിളിച്ചോണ്ടു പോയി.! അമ്മയും തിരിഞ്ഞു നടന്നു. സീനും സിറ്റുവേഷനും മനസ്സിലാകാതെ ഡയലോഗ് മാത്രം കേട്ട് നിന്ന അച്ഛന്‍ ക്ലിന്‍റനോട് കാര്യം തിരക്കി.
“അച്ഛാ... അത് പിന്നെ, ഇന്ന് ഏപ്രില്‍ ഒന്നാ..”
“അതിന്?”
“അല്ല... ഒന്നുമില്ല, ചേട്ടനെ ഒന്ന് ഫൂള്‍ ആക്കിയതാ.”
“അതിനെന്തിനാടാ അവന്‍ രാവിലെ കിണറ്റില്‍ ചാടിയെ?”
“അതുപിന്നെ അച്ഛാ... ആക്ച്വലീ അച്ഛന്‍ കിണറ്റില്‍ ചാടി എന്നും പറഞ്ഞാ അവനെ ഞാന്‍ പറ്റിച്ചത്... പിന്നേയ്, ആ ബൈക്ക് വാങ്ങാനുള്ള കാശ്... ഇപ്പൊ തന്നെ തരണ്ട. സാവധാനം... ബ്രേക്ക്‌ഫാസ്റ്റൊക്കെ കഴിച്ചിട്ട് മതി!!”
“വേണ്ടടാ കുരുത്തം കെട്ടവനേ... പിന്നീടേക്കാക്കണ്ട. ഇപ്പൊ തന്നെ അങ്ങ് പിടിച്ചോ” – കണ്ട്രോള്‍ പോയ അച്ഛന്‍ കൈ വീശി ക്ലിന്‍റന്‍റെ ചെകിട്ടത്ത് തന്നെ കൊടുത്തു ആദ്യ ഗഡു! പക്ഷെ കൊണ്ടില്ല! ക്ലിന്‍റന്‍ അതി വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിക്കളഞ്ഞു. വിചാരിച്ചതിലും ഒരല്‍പം വേഗത്തില്‍ കൈ വീശിപ്പോയ അച്ഛന്‍റെ ബാലന്‍സ് തെറ്റി. അച്ഛന്‍ നിന്നിടത്ത് നിന്നൊന്നു കറങ്ങി. പിന്നെ നാലുകാലും പറിച്ച് നേരെ കിണറ്റിനുള്ളിലേക്ക് ബുര്‍ഷ്ഷ്‌ഷ്..... എന്ന ശബ്ദത്തോടെ ക്രാഷ്‌ലാന്‍ഡ് ചെയ്തു! ഒടുക്കം ഫൂള് കളി കാര്യമായി. അച്ഛനതാ കിണറ്റിനുള്ളില്‍ കൈകാലിട്ടടിച്ചു കളിക്കുന്നു.! ക്ലിന്‍റനിലെ സീരിയസ് പേഴ്സണാലിറ്റി ഉണര്‍ന്നു. ഒരു തവണ റെസ്ക്യൂഡ്രില്‍ നടത്തി ക്ഷീണിച്ച ചേട്ടന്‍ വേച്ചു വേച്ചു വീട്ടിലേക്ക് കയറുമ്പോള്‍ പുറകില്‍ നിന്നും ഒരിക്കല്‍ കൂടി ക്ലിന്‍റന്‍ അണ്ണനെ വിളിച്ചു... വീണ്ടും ഒരു റിക്വസ്റ്റുമായി.
“എടാ അണ്ണാ.... റിയലീ...... ബിലീവ് മീ ഡാ.... ഔര്‍ ഫാദര്‍ ഇന്‍ വെല്‍ !!
Labels:
നര്‍മ്മം
ദി സേക്രഡ് ഫെയ്സ് പാക്ക്!!!

9/12/2010 – ഈ ദിവസം എന്‍റെ ജീവിതത്തില്‍ കേറിയങ്ങ് പ്രസക്തവും ആകാംഷാഭരിതവും ആയത് കുറച്ചു നാളുകള്‍ക്കു മുന്‍പ്, മേല്‍പ്പറഞ്ഞ ദിവസം ഞാന്‍ ഒരമ്മാവനും എന്‍റെ അളിയന്‍ ഒരച്ഛനും ആകുമെന്ന് അങ്ങ് കരുനാഗപ്പള്ളിയിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് പ്രവചിച്ചതോടെയാണ്.! ഒരു വശത്ത് ചാര്‍ത്തിക്കിട്ടാന്‍ പോകുന്ന പുതിയ പട്ടത്തെ ഓര്‍ത്തുള്ള ടെന്‍ഷന്‍. മറുവശത്ത് പറഞ്ഞ ദിവസം തന്നെ ഡോക്ട്ടര്‍ക്ക് എന്നെ അമ്മാവനാക്കി വാക്ക് പാലിക്കാന്‍ പറ്റുമോ എന്ന ഡൌട്ട്!
എനിവെയ്സ്... ഒടുവില്‍ ആ ദിവസമായി. ഡോക്റ്റര്‍ നടത്തിയ പ്രെഡിക്ഷന്‍ തന്നാല്‍ കഴിയുന്ന അളവില്‍ തെറ്റിക്കാന്‍ കച്ചകെട്ടിയിരുന്ന ഗായത്രി, രണ്ടു പ്രാവശ്യം ഡ്രിപ്പ് കൊടുത്തിട്ടും 'ഇല്ല ഡോക്റ്ററെ... ഞാന്‍ പെറൂല; ഇത്തവണ ഡോക്റ്റര്‍ പെടും' എന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ഒടുക്കം ഡോക്ട്ടര്‍ക്ക് തന്‍റെ മാനം രക്ഷിക്കാന്‍ 'സിസേറിയന്‍' എന്ന പതിനെട്ടാം അടവ് പുറത്തെടുക്കേണ്ടി വന്നു. ഫലമോ, എനിക്ക് തിരുവോണം നാളുകാരിയായ ഒരു അനന്തിരവള്‍ ! അങ്ങനെയാണ് കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി ഭാവിയില്‍ ഓസിന് കിട്ടാന്‍ പോകുന്ന അഞ്ച്‍ കോടിയും ബി.എം.ഡബ്ലിയൂ വും സ്വപ്നം കണ്ടിരുന്ന എന്‍റെ അളിയന്‍ സ്ത്രീധനസമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ ഇന്‍റര്‍നാഷണല്‍ റാങ്കിങ്ങില്‍ ശ്രീമാന്‍ രാജാറാംമോഹന്‍ റോയിയുടെ ഒന്നാം സ്ഥാനത്തിന് ഒരുഗ്രന്‍ വെല്ലുവിളിയായി മാറിയത്.
അമ്മയ്ക്ക് ഇപ്പോള്‍ ഒരു ചെറിയ പ്രശ്നമുണ്ട്; മാനസിക പ്രശ്നം. വട്ടല്ല! ഒരു ചെറിയ പേടി. നാട്ടിലെ ക്ഷേത്രങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി വഴിപാടിനത്തില്‍ വന്നു ചേരുന്ന വരുമാനത്തിന്‍റെ മെയിന്‍ സോഴ്സ് എന്‍റെ രണ്ടു കസിന്‍ ചേട്ടന്മാരുടെ വീടുകളാണ്. പെണ്ണ് വേണം! ഈ ചേട്ടന്മാരുടെ കല്യാണം നടക്കണം. ഗള്‍ഫ് കാരായിപ്പോയതാണ് ഫിസിക്കലി 100% ഫിറ്റ് ആയിരുന്ന ഇവന്മാരുടെ ഏക പോരായ്മ. ഈ കുറവ് തന്നെയാണല്ലോ എന്‍റെ ഒരേ ഒരു മകനും ഉള്ളത് എന്ന തിരിച്ചറിവാണ് എന്‍റമ്മയെ ഇപ്പോള്‍ ഇത്രയും ഭയചകിതയാക്കിയിരിക്കുന്നത്.! കാള പ്രഗനന്‍റ് ആണെന്ന് കേട്ടാല്‍ അപ്പൊ വടമെടുക്കുന്ന സ്വഭാവക്കാരിയായതിനാലും തന്‍റെ മകന്‍ ഒരു കെട്ടാച്ചരക്കായി ഗള്‍ഫില്‍ തന്നെ നിന്ന് പോകുമോ എന്ന പേടി കൊണ്ടും, പരിചയമുള്ളവരോടൊക്കെ 'എന്‍റെമോനും കൂടി ഒരു പെണ്ണ് വേണം' എന്ന ന്യായമായ ആവശ്യം ഉന്നയിക്കാനും, വേണ്ടി വന്നാല്‍ അപേക്ഷിക്കാനും അമ്മ ശീലിച്ചു. അതിന്‍റെ ആദ്യ പ്രതികരണമെന്ന നിലയ്ക്കാണ് ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ലീല എന്ന ലീലാമ്മയുടെ വിരലുകള്‍ വീടിനുള്ളിലെ ചുവരില്‍ പെട്ടിയോടെ അടക്കം ചെയ്തിരുന്ന ആ കിളിയെ വീണ്ടും ചിലപ്പിച്ചത്.
സ്വന്തമായി ഒരു കല്യാണം കഴിച്ചിട്ടില്ലെങ്കിലും ലീലാമ്മ കല്യാണ ബ്രോക്കറാണ്, നമ്മുടെ കുടുംബ സുഹൃത്താണ്; സര്‍വ്വോപരി- സാധാരണ കിറുക്കിനും അപ്പുറം തലയ്ക്കുള്ളില്‍ ഓളങ്ങള്‍ അലതല്ലുന്ന രോഗമുള്ളവളാണ്!! സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, തോളത്ത് ഒരു കുഞ്ഞു ബാഗും തൂക്കി, റോഡിലേക്കിറങ്ങിയാല്‍ പിന്നെ കല്യാണ പ്രായമായവരെ മാത്രം ശ്രദ്ധിക്കാറുള്ള ലീലാമ്മയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ അറിയാം... ആള് മറ്റേതാണ് (കല്യാണ ബ്രോക്കര്‍ ) എന്ന്! "എന്നാലെന്താ അവര് കൊണ്ട് വരുന്നതൊക്കെ നല്ല ഒന്നാം ക്ലാസ് ആലോചനകള്‍ തന്നെയാ" എന്ന് അമ്മ ഊറ്റം കൊള്ളുമ്പോള്‍, ടാറ്റയുടെയും ബിര്‍ളയുടെയും ഇളമുറക്കാരായ തന്തമാര്‍ക്ക് ഇനിയും കല്യാണം കഴിപ്പിക്കാത്ത പെണ്മക്കള്‍ ഉണ്ടാവും എന്ന പ്രത്യാശയായിരുന്നു എന്‍റെയുള്ളില്‍.
"മോന്‍റെ ജോലി എന്തെരാണ്?" – ലീലാമ്മ എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം.
"സേഫ്റ്റി അഡ്വൈസര്‍ ആണ്" – അല്‍പ്പം ശബ്ദം ഇടറിച്ച് ഞാന്‍...
"അതെന്തെര്?" – ലീലാമ്മയുടെ രണ്ടാമത്തെ ചോദ്യം.
എന്നാല്‍ കഴിയും വിധം ഞാന്‍ കാര്യങ്ങള്‍ ലീലാമ്മയെ പറഞ്ഞു മനസ്സിലാക്കി.
"ഉം പ്രശ്നമാണ്... ഇപ്പൊ കൊഴപ്പം പെണ്‍പിള്ളാരുടെ തന്തമാര്‍ക്കാ. അവര് പേര്‍ഷ്യയില് പോയി കായിയുണ്ടാക്കി. ഇപ്പൊ പെണ്‍മക്കളെ പേര്‍ഷ്യാക്കാര്‍ക്ക് കൊന്നാലും കൊടുക്കൂല. ഇതെന്തെര് ലോകം?"
ലീലാമ്മ അപ്പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ ഗള്‍ഫ് മല്ലുക്കുട്ടന്മാര്‍ക്ക് പെണ്ണ് തരാന്‍ മുന്‍ ഗള്‍ഫ് മല്ലൂസ് ആയിരുന്ന പെണ്ണിന്‍റെ തന്തമാര്‍ക്ക് താല്‍പ്പര്യമില്ലത്രേ. ബ്ലഡി ഫാദര്‍ഇന്‍ ലോസ്. മൂരാച്ചികള്‍!!!
കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കീശയും ബാഗും ഗായത്രിയുടെ കട്ടിലിനടുത്തു വച്ച്, തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ കൊഞ്ചിച്ചു നിന്ന ലീലാമ്മയുടെ സെറിബ്രത്തില്‍ രൂപം കൊണ്ട ആ മെസ്സേജ് പതിഞ്ഞ ശബ്ദത്തില്‍ ആയമ്മയുടെ വായില്‍ നിന്നും പുറപ്പെട്ട് എന്‍റമ്മയെ ലക്ഷ്യമാക്കി വായുവിലൂടെ പാഞ്ഞു.!
"ടീ.... നിന്‍റെ മോന്‍റെ മറ്റേ സംഗതികളൊക്കെ എനിക്കൊന്നു കാണണം.!" - ഈശോയേ....ഇതെന്ത് സ്ത്രീ?!!
അല്‍പ്പ സമയം നിശബ്ദത. ആര്‍ക്കും ഒന്നും പറയാനില്ല. ഞാന്‍ ഇതൊന്നും കേട്ടതേയില്ല എന്ന മട്ടില്‍ ഗായത്രി ഉറങ്ങിക്കിടന്ന കൊച്ചിനെ തട്ടിയുണര്‍ത്തി വീണ്ടും താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി.!
"എന്ത് സംഗതികള്? ലീല ചേച്ചി ഇതെന്തോന്ന്..... പിള്ളേരുടെ മുന്നേ വച്ച്..." – അമ്മ ആകെ നാണിച്ചു പോയി.
"പിന്നല്ലാതെ.... ചെക്കന് സംഗതികളൊന്നും ഇല്ലാതെ ഞാന്‍ ഒരു കല്യാണം നടത്തില്ല. പറഞ്ഞില്ലാന്ന് വേണ്ട. ങാ...." -മിസ് ലീലാമ്മ മിസിസ്സ് അശ്ലീലാമ്മ ആയിത്തുടങ്ങി.!
അമ്മ എന്നെ ദയനീയമായോന്നു നോക്കി. രംഗം വഷളായേക്കും എന്ന് ഉള്‍വിളി കിട്ടിയ ഞാന്‍ റൂമിലേക്ക് പാഞ്ഞു. ഉടുത്തിരുന്ന മുണ്ട് മാറ്റി ജീന്‍സ് ഇട്ടു! അല്ല പിന്നെ, കളി കണിയാനോടോ.! അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പാന്‍റ്സാണ് സേഫ്. പാന്‍റ്സ് തന്നെയാണ് സേഫ്; പാന്‍റ്സ് മാത്രമാണ് സേഫ്!!
"എടീ ആലോചിച്ച് നിക്കാതെ ചെക്കന്‍റെ ജാതകവും ഗ്രഹനിലയും എടുത്തോണ്ട് വാ.." – ലീലാമ്മ വീണ്ടും അലറി
"ഹോ!. അതായിരുന്നോ കാര്യം. ഇതാദ്യമേ അങ്ങ് പറഞ്ഞൂടായിരുന്നോ. ഞാന്‍ ചുമ്മാ.." – മഞ്ഞ് പെട്ടെന്നുരുകി. അമ്മയ്ക്കാശ്വാസം.. ഓരോ ശ്വാസത്തിലും. എനിക്കും!
ഹൃദയവും കരളും കൈമാറുന്ന ശ്രദ്ധയോടെ അമ്മ ജാതകവും ഗ്രഹനിലയും കൈമാറി. പഴംപൊരിയും ഉഴുന്ന് വടയും വാങ്ങുന്ന ലാഘവത്തോടെ ലീലാമ്മ അത് വാങ്ങി. പുറത്ത്, ഞങ്ങടെ പോമറേനിയന്‍ സുന്ദരി സൂസി ചെറുതായൊന്ന് കുരച്ചു. എല്ലാം ശുഭം!
"മോനൊരു കാര്യം ചെയ്യ്. എന്‍റെ കൂടെ വാ. എനിക്ക് ജാതകത്തിന്‍റെ കോപ്പി മതി. ഇതിന്‍റെ ഒരു കോപ്പി എടുത്തു തന്ന് എന്നെ ഒന്ന് വീട്ടില്‍ ആക്കി തന്നാല്‍ വലിയ ഉപകാരം" – ലീലാമ്മയുടെ ഒരു റിക്വസ്റ്റ്.
എന്നെ കല്യാണം കഴിപ്പിക്കാന്‍ പോകുന്ന സ്ത്രീ; ഇങ്ങനെ ഒരു ചേതമില്ലാത്ത ഉപകാരമെങ്കിലും ഞാന്‍ അവര്‍ക്ക് വേണ്ടി ചെയ്യണ്ടേ... വേണം.!
മഴയൊന്നു കനത്തു. ബൈക്കിന്‍റെ പിന്‍സീറ്റില്‍ നിന്നും ലീലാമ്മയുടെ ഒരു നിലവിളി. – "അയ്യോ എന്‍റെ ചന്ദനം!"
ഞാന്‍ വണ്ടി നിര്‍ത്തി. ലീലാമ്മ കയ്യിലുള്ള കീശ അമര്‍ത്തിപ്പിടിക്കുന്നു, വെള്ളം കയറാതെ.
"എന്താ അതിനുള്ളില്"
"ചന്ദനമാ മോനേ.."
"ചന്ദനോ?"
"ഉം... അങ്ങ് ഹരിദ്വാറിലെ ഒരു സ്വാമിയുടെ അടുത്തു നിന്നും എന്‍റെ ഒരു കൂട്ടുകാരി കൊണ്ട് വന്നതാ. മുഖത്ത് തേക്കാന്‍. കറുത്ത പാടുകള്‍ മുഴുവന്‍ പോകും; സിദ്ധൗഷധം! ഇതും വാങ്ങി വരുന്ന വഴിക്കാണ് മോന്‍റെ വീട്ടില്‍ കേറിയത്. മോന്‍ വണ്ടി വിട്ടോ.."
ലീലാമ്മയെ വീടിനു മുന്നില്‍ ഇറക്കി ഞാന്‍ ജാതകത്തിന്‍റെ കോപ്പി എടുക്കാന്‍ പോയി. തിരികെയെത്തി ഹോണ്‍ അടിച്ചപ്പോള്‍ ഇറങ്ങി വന്നത് 'പുതിയ മുഖം' ലീലാമ്മ! മൂക്കിന്‍റെ രണ്ടു തുള ഒഴികെ മുഖം മൊത്തം ചന്ദനം പൊത്തിയ ലീലാമ്മ.!!
"ചന്ദനക്കട്ട ആകെ നനഞ്ഞുകുഴഞ്ഞു പോയി. പിന്നെ ഞാന്‍ വെയ്റ്റ് ചെയ്തില്ല. വാരിയങ്ങു തേച്ചു. ഒരു ചെറിയ സ്മെല്ലുണ്ട്. ഈ പച്ചിലമരുന്നൊക്കെ ചേരുന്നതല്ലേ അതാ... പക്ഷെ സ്വാമി ഏതായാലും ഭയങ്കര സെറ്റപ്പാ. വിലപിടിപ്പുള്ള എന്തോ പ്രത്യേകതരം സാധനം കൊണ്ടാ ചന്ദനക്കട്ട പൊതിഞ്ഞിരുന്നത്. നല്ല പിതുപിതാന്ന്." –ലീലാമ്മ സ്വാമിയുടെ കട്ടയെപ്പറ്റി വാചാലയായി.!
ജാതകത്തിന്‍റെ കോപ്പി ലീലാമ്മയ്ക്ക് കൊടുത്ത് കല്യാണം ഏറെക്കുറെ ഉറപ്പാക്കിയ മട്ടില്‍ ഞാന്‍ വീട്ടിലെത്തി. അത്ഭുതം! അയല്‍പക്കത്തെ സ്ത്രീകളെല്ലാം വീട്ടില്‍ തടിച്ചു കൂടിയിട്ടുണ്ട്. എന്നെ കണ്ടപ്പോള്‍ ചിലരൊക്കെ അടക്കം പറയുന്നു. പെട്ടെന്നാണ് അത് കണ്ടത്. ഗായത്രിയുടെ മുറിയില്‍ നിന്ന് പുറത്തേക്ക് ഒരു ചെറിയ ക്യൂ.! മറുവശത്തു കൂടി തൊഴുതു പിടിച്ച കൈയ്യോടെ അമ്മച്ചി മാരും ചേച്ചിമാരും ഒക്കെ ഇറങ്ങി വരുന്നു. ശ്ശെടാ! ഇതെന്തു പാട്? ഞാന്‍ ഒന്ന് എത്തി നോക്കി. വരുന്നവരെല്ലാം കുഞ്ഞിന്‍റെ കാല്‍ തൊട്ട് തൊഴുന്നു!!! എന്നെ കണ്ട പാടേ ഗായത്രിയും അമ്മയും ചാടി പുറത്തിറങ്ങി.
"എന്താ എന്ത് പറ്റി?" – ഞാന്‍
"ചേട്ടാ.... ദിവ്യ..... എന്‍റെ മോള് ദിവ്യ..." – ഗായത്രി
"ആഹാ നീ കുഞ്ഞിന് പേരും ഇട്ടോ? ദിവ്യ. നല്ല പേര്." – ഞാന്‍
"അയ്യോ അതല്ല; മാതൃഭൂമിക്കാരുടെ നമ്പരുണ്ടോ അല്ലെങ്കി മലയാള മനോരമ?" – വീണ്ടും ഗായത്രി
"മലയാള മനോരമയോ? എന്തിന്.....?" – വീണ്ടും ഞാന്‍
"വേണ്ട വേണ്ട ഏഷ്യാനെറ്റ് കാരെ വിളി. അതാവുമ്പോ ലോകം മൊത്തം കിട്ടും." – ഇത് അമ്മയുടെ വക.
"ഹാ! നിങ്ങള് കാര്യം പറയുന്നുണ്ടോ?"
"ചേട്ടാ... എന്‍റെ മോള്..."
"നിന്‍റെ മോള്..?"
"എന്‍റെ മോള് ദിവ്യ ശിശുവാണ് ചേട്ടാ ദിവ്യ ശിശു!!"
"ങേ..! ദിവ്യ ശിശുവാ...!! അതെങ്ങനെയായി?"
ഒന്നര മണിക്കൂര്‍ മുന്‍പ് വരെ സാധാശിശുവായിരുന്ന പാവം കുഞ്ഞ് പെട്ടെന്ന് ദിവ്യ ശിശുവായി മാറിയ "സീക്രട്ട്" ഗായത്രിയില്‍ നിന്നും അറിഞ്ഞ ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ കിട്ടിയ കസേരയില്‍ ചന്തി കുത്തി. അപ്പോഴും ദിവ്യശിശുവിനെ കാണാന്‍ വരുന്ന നാട്ടുകാര്‍ക്ക് ചായ ഇടാനും, പലഹാരം എടുക്കാനുമായി അമ്മ അടുക്കളയിലും, തന്‍റെ ദിവ്യ മകളുടെ 'യൂസ്ഡ് സ്നഗ്ഗി' യും അതിനുള്ളിലെ 'സീക്രട്ടും' 'ദിവ്യ ചന്ദനക്കട്ട'യായി രൂപാന്തരം പ്രാപിച്ച അത്ഭുത കഥ വിരുന്നുകാരോട് വീണ്ടും വീണ്ടും പറഞ്ഞ് ഗായത്രി കുഞ്ഞിന്‍റെയടുത്തും ബിസിയായിരുന്നു!!!
Labels:
നര്‍മ്മം
ഒരൊന്നൊന്നര ഗുദ്രാ ഗാട്ട.!!

ദൈവം തന്‍റെ കരവിരുത് ഏറ്റവുമധികം യൂസ് ചെയ്ത് റിലീസ് ചെയ്ത പ്രോഡക്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ അന്നാട്ടുകാര്‍ക്ക് ഒന്നേയുള്ളൂ ഉത്തരം – കുട്ടപ്പന്‍. കരിമ്പിന്‍റെ നിറവും കാരിരുമ്പിന്‍റെ ശക്തിയും ഒത്തു ചേര്‍ന്ന വ്യക്തിത്വം; ഫൈവ് ഫീറ്റ് ഹൈറ്റ്, ചകിരിയില്‍ കരിയോയില്‍ പുരട്ടിയ വണ്ണം തലമുടി, Zig Zag പാറ്റേണില്‍ അറേഞ്ച് ചെയ്യപ്പെട്ട ദന്തനിര.! ചുണ്ടുകളുടെ മാര്‍ദ്ദവത്തെ വകഞ്ഞുമാറ്റി ഇടയ്ക്കിടെ പുറത്തേക്ക് ഉന്തി വരുന്ന മുന്‍വശത്തെ രണ്ടു ഷേപ്പ്ലെസ്സ് പല്ലുകള്‍ വിളിച്ചു പറയും കുട്ടപ്പന്‍ ചിരിക്കുകയാണെന്ന്!! കുട്ടപ്പന്‍ കിഴക്കോട്ട് നോക്കുമ്പോള്‍ ഇടതു കാലിലെ തള്ള വിരല്‍ തെക്ക് നിന്ന് വടക്കോട്ടും ബാക്കി വിരലുകള്‍ വടക്ക് നിന്നും തെക്കോട്ടും നോക്കും.! ഇത്രെയുമാണ് കുട്ടപ്പന്‍റെ എക്സ്റ്റീരിയേഴ്സ്. അസൂയ, കുശുമ്പ്, പാരവയ്പ്പ്, അഹങ്കാരം എന്നിവയ്ക്ക് പുറകേ അന്നാട്ടില്‍ ഏറ്റവും അറിവുള്ള ആള്‍ താന്‍ തന്നെ എന്ന ചിന്തയുമൊക്കെയാണ് ഇന്‍റീരിയേഴ്സ്.!
ഇങ്ങനെ കുട്ടപ്പന്‍റെ പേരിനും രൂപത്തിനും തമ്മില്‍ മലയാള സിനിമയും ഓസ്കാറും തമ്മിലുള്ള ബന്ധമായിയിരുന്നുവെങ്കിലും ആളുകള്‍ക്കിടയില്‍ കുട്ടപ്പനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് അയാളുടെ ഗീര്‍വാണങ്ങളായിരുന്നു. അങ്ങനെയാണ് വെറും കുട്ടപ്പനായിരുന്ന കുട്ടപ്പന്‍ ബ്ലണ്ടര്‍ കുട്ടപ്പനായത്. ട്രോപ്പോസ്‌ഫിയറിലാണ് നില്‍ക്കുന്നതെങ്കിലും എക്സോസ്ഫിയറിനും മുകളിലാണ് തന്‍റെ തല എന്ന രീതിയിലാണ് കുട്ടപ്പന്‍റെ ബ്ലണ്ടറുകള്‍ . അതിനു കുട്ടപ്പന്‍ തിരഞ്ഞെടുക്കുന്നതോ.... തറ, പറ തുടങ്ങിയ സാധനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം വിവരമുള്ള അപ്പാവികളെയും.!! ഇമ്മാതിരിക്കാര്‍ക്ക്, തങ്ങളുടെ ‘തള്ളുകള്‍ക്ക്’ മാക്സിമം പഞ്ച് കൊടുക്കാന്‍ എല്ലായിടത്തും ഉണ്ടാവാറുള്ളത് പോലെ കുട്ടപ്പനും ഉണ്ടായിരുന്നു ഒരാള്‍ - സ്പ്ലെണ്ടര്‍ ബാബുമോന്‍. ബ്ലണ്ടറും സ്പ്ലെണ്ടറും ജന്മനാ കൂട്ടുകാരായിരുന്നു എന്നാണ് നാട്ടുപ്പാട്ട്.! എന്നുവച്ചാ ക്ലെച്ചും ഗിയറും പോലെ അഭേദ്യമായ ബന്ധം! അങ്ങനെയിരിക്കെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടപ്പന് ദുബായില്‍ ഒരു വിസ ശരിയായി അവന്‍ അങ്ങോട്ട് പോയത്.
ഇന്ന് കുട്ടപ്പന്‍ ദുബായില്‍ നിന്നും മടങ്ങി വരികയാണ്. ആസ്ഥാന നികേഷ്കുമാറായ കൃഷ്ണേട്ടന്‍റെ ചായക്കടയില്‍ ഇന്ന് പതിവിലും അധികം ആളുകളുണ്ട്. എല്ലാവരും സംസാരിക്കുന്നത് ബ്ലണ്ടറിന്‍റെ മടങ്ങി വരവിനെ പറ്റിയും. പെട്ടെന്ന്, വലിയ കുറേ പെട്ടികളും ചുമന്നു വന്ന ഒരു ഇന്നോവ ചായക്കടയുടെ മുന്നില്‍ ,വന്നു സഡന്‍ ബ്രെക്കിട്ടു. വണ്ടിയുടെ ഫ്രണ്ടില്‍ നിന്നും ബാബുമോന്‍ ഫുള്‍ വോള്‍ട്ടേജ് ചിരിയുമായി ചാടിയിറങ്ങി പിന്നിലെ ഡോര്‍ തുറന്നു. ചുണ്ടന്‍വള്ളം പോലുള്ള ഒരു ഷൂവും അതില്‍ ഫിറ്റ് ചെയ്ത ഒരു കാലും പുറത്തേക്ക് നീണ്ടു.! 5 വര്‍ഷങ്ങള്‍ക്കു ശേഷം ആ രണ്ടു പല്ലുകളുടെ തിളക്കം ആസ്വദിച്ചു കൊണ്ട് നാട്ടുകാര്‍ ഉറപ്പു വരുത്തി - “ഇത് നമ്മുടെ ബ്ലണ്ടര്‍ തന്നെ!!”
വെളുത്ത പാന്‍റും ദുബായ് എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ടും വേഷം. അപ്പിയറന്‍സില്‍ മേമ്പൊടിയ്ക്കായി ഒരു കൂളിംഗ് ഗ്ലാസ്സും. ഇറങ്ങിയപാടേ പോക്കറ്റില്‍ നിന്നും 555 ന്‍റെ സിഗരറ്റ് പുറത്തെടുത്ത് ചുണ്ടിലേക്ക് തിരുകി. എന്നിട്ട് ആളുകളെ നോക്കി കൈവീശിക്കൊണ്ട് പറഞ്ഞു – “ ഹായ് ഗായ്സ്....!”
ആളുകള്‍ ഞെട്ടി പരസ്പരം നോക്കി.
“ഒരു ചായ എടുക്കട്ടോ കുട്ടപ്പാ....” കുട്ടപ്പന്‍ ചായക്കടയിലേക്ക് കേറിയതും കൃഷ്ണേട്ടന്‍റെ വക ഓഫര്‍ !
“ഓ... നോ നോ.... ഞാനീ ചായയൊന്നും കുടിക്കാറേ ഇല്ല. വിസ്കിയുണ്ടോ വിസ്കി”
കൃഷ്ണേട്ടന്‍ ഇല്ലെന്നു തലയാട്ടി.
“അറ്റ്‌ലീസ്റ്റ് ഒരു ബിയറെങ്കിലും കിട്ടോ, എനിക്കൊന്നു മുഖം കഴുകാന്‍..”
“കുട്ടപ്പാ അതൊന്നും ഇമ്മാതിരി കടകളില്‍ നിന്ന് കിട്ടൂല. ഒന്നുകില്‍ ബാറില്‍ പോണം അല്ലെങ്കില്‍ ബിവറേജസിന്‍റെ ഷോപ്പില്” – ബാബുമോന്‍ ഇടിച്ചു കേറി.
“ശോ! ഇതാണ്; ഇതാണ് ഞാനീ നശിച്ച നാട്ടിലേക്ക് വരാത്തത്. അപ്പൊ എനിക്കൊന്ന് മുഖം കഴുകണമെങ്കില്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ച് സിറ്റിയില്‍ പോകണമെന്ന്... ഹോറിബിള്‍ . ങാ... ബാബൂ... നീയൊരു കാര്യം ചെയ്യ്. ഇവിടത്തെ എക്സൈസ് മന്ത്രീടെ നമ്പര്‍ കൊണ്ട് താ. ഞാന്‍ ദുബായിലെ എന്‍റെ അറബിയെ വിളിച്ച് നാളെ തന്നെ ബിവറേജസ് ഷോപ്പ് ഇങ്ങോട്ട് മാറ്റാന്‍ വേണ്ടത് ചെയ്യാന്‍ പറയാം. ഓക്കേ...?”
“ശോ!! എന്നാലും ഇവന്‍ ഇത്രേം വലിയ ഒരു പ്രസ്ഥാനമായിട്ടാണല്ലോ തിരികെ വന്നത്” എന്ന രൂപേണ ബ്ലണ്ടറിനെ നോക്കി നിന്ന കൃഷ്ണേട്ടന്‍റെ തുറന്ന വായില്‍ക്കൂടി ഉള്ളില്‍ കടന്ന കുറേ ഓക്സിജന്‍ കപ്പിള്‍സ് ഉള്ളില്‍ നിന്ന് ഓരോ കാര്‍ബണിനെയും പിടിച്ചുവലിച്ച് പലതവണ പുറത്തേക്ക് പോയി.!!
“അല്ല ബ്ലണ്ടറേ, ഇങ്ങക്ക് അവിടെ കുതിരക്കാട്ടം കോരുന്ന പണിയാണെന്നാണല്ലോ ഇവിടെയൊക്കെ കേട്ടത്...” – ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന ഒരു അഹങ്കാരി വിളിച്ച് പറഞ്ഞു.
അത് കേട്ടപ്പൊ കുട്ടപ്പന്‍ ഒന്ന് ഞെട്ടി. മുഖത്ത് സ്വതവേ ഉണ്ടായിരുന്ന ചുളിവുകളുടെ എണ്ണം കൂട്ടാതെ തന്നെ, നിന്നെ ഞാന്‍ എടുത്തോളാമെടാ എന്ന മട്ടില്‍ സംശയം പറഞ്ഞവനെ ഒന്ന് നോക്കിക്കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു- “ഹ ഹ ഹ.... കുതിരക്കാട്ടമല്ല; ഗു... ഗു... ഗുദ്രാ.... ഗാട്ടാ.!”
“ഗുദ്രാ ഗാട്ടയോ???” ആരുടെയോ ന്യായമായ സംശയം.
“ഓ സോറി നിങ്ങള്‍ക്ക് ആര്‍ക്കും അറബി അറിയില്ലല്ലോ. ഗുദ്രാ....ഗാട്ടാ.... എന്ന് പറഞ്ഞാല്‍ അറബിയില്‍ കുതിരയിറച്ചി.!! ലോകത്തില്‍ തന്നെ ആദ്യമായി ഗുദ്രാ ഗാട്ട കയറ്റുമതി ചെയ്തത് എന്‍റെ കമ്പനിയല്ലേ. അതിന്‍റെ മാനേജരാണ് ഞാനിപ്പോള്‍ ” - ബ്ലണ്ടര്‍ വച്ച് കീറി.
“ങാ... ഇവനെന്നു പറഞ്ഞാല്‍ ആ അറബിക്ക് ജീവനാ. അറിയോ..?” – ബാബുമോന്‍ പഞ്ചിംഗ് തുടങ്ങി.
“അതെ, അദ്ദേഹം എന്നെ സ്വന്തം മകനെ പോലെയല്ലേ കാണുന്നത്. ങാ അത് പറഞ്ഞപ്പോഴാ, ദേ നിങ്ങളായതുകൊണ്ട് പറയാം. ഞാന്‍ ഇങ്ങോട്ട് വരുമ്പോ എന്‍റെ അറബി ഫ്ലൈറ്റിന്‍റെ പൈലറ്റിനെ വിളിച്ച് സംസാരിച്ചു. ഇടയ്ക്ക് ഉറങ്ങിക്കളയരുതെന്നും, എന്‍റെ ചെക്കന്‍ പുറകില്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കാനാ വിളിച്ചത്. ഇതറിഞ്ഞതും പൈലറ്റ് ഓടിയിങ്ങു വന്നില്ലേ. പുള്ളി അപ്പോഴേ പറഞ്ഞു സാറ് എയര്‍പോര്‍ട്ട് വരെ വന്നു ബുദ്ധിമുട്ടണ്ട, വീടിനു മുകളില്‍ എത്തുമ്പോ പറഞ്ഞാ മതി സൈഡാക്കി തരാം എന്നിട്ട് പാരച്യൂട്ട് വഴി ഇറക്കാം എന്നൊക്കെ. പിന്നെ ദേ.. ഈ ബാബു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കും, ഞാന്‍ വഴിയില്‍ ഇറങ്ങി പോയാല്‍ പിന്നെ അവന്‍ എന്നോട് പിണങ്ങും എന്നൊക്കെ പറഞ്ഞ് ഒരു തരത്തിലല്ലേ ഞാന്‍ പൈലറ്റിനെ സമ്മതിപ്പിച്ചത്. രസമതല്ലേയ്.... ഞാന്‍ ഇത് പറഞ്ഞ് തീരുന്നതിനും മുന്‍പേ പഹയന്‍ ഒരു പുതു പുത്തന്‍ പാരച്യൂട്ട് എടുത്ത് പാക്കറ്റ് കവറും പൊട്ടിച്ചു കളഞ്ഞില്ലേ...!!”
അന്യഗ്രഹ ജീവിയെ നോക്കുന്ന കൗതുകത്തോടെ നാട്ടുകാര്‍ കുട്ടപ്പനെ നോക്കി. ‘ഇവന്‍റെ ചന്തിയില്‍ വരച്ച കോല് കൊണ്ട് ഒരേറ് പോലും തങ്ങള്‍ക്ക് കിട്ടിയില്ലല്ലോ എന്‍റീശ്വരാ’ എന്ന ഭാവേന അവര്‍ ദീര്‍ഘം നിശ്വസിച്ചു..!
“ങാ... ഞാന്‍ ഇപ്പൊ വന്നത് ഒരു കല്യാണം കൂടി കഴിക്കാനാ. എല്ലാവര്‍ക്കും ഒരു സന്തോഷവാര്‍ത്ത കൂടി ഉണ്ട്. കല്യാണത്തിന് പ്രധാന വിഭവം, ദുബായിലെ എന്‍റെ കമ്പനിയില്‍ നിന്നും പ്രത്യേകം കൊണ്ട് വരുന്ന ഗുദ്രാ ഗാട്ട ആയിരിക്കും.!” – ഇത്രേം പറഞ്ഞൊപ്പിച്ച് കുട്ടപ്പനും, ബാബുവും വണ്ടിയില്‍ കേറി സ്ഥലം വിട്ടു. ആളുകള്‍ ഗുദ്രാ ഗാട്ട കഴിക്കാന്‍ കൊതി മൂത്ത് ബ്ലണ്ടറിന്‍റെ കല്യാണം പെട്ടെന്ന് നടക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ചായക്കടയുടെ മുന്നില്‍ കുട്ടപ്പന്‍റെ ഇന്നോവ വന്നു നിന്നു. ആദ്യ ചിത്രം പ്രതീക്ഷിക്കാതെ സൂപ്പര്‍ ഹിറ്റായ നായകനെ പോലെ ബ്ലണ്ടറും പുറകെ ബാബുമോനും പുറത്തിറങ്ങി. ചായക്കടയിലേക്ക് കേറിയ കുട്ടപ്പന്‍ വിളിച്ചു പറഞ്ഞു – “സക്സസ്സ്.... സക്സസ്സ്.... എന്‍റെ കല്യാണം ഉറപ്പിച്ചു.!!"
ആളുകളുടെയെല്ലാം മുഖം തെളിഞ്ഞു.
"കുട്ടിയെവിടുന്നാ കുട്ടപ്പാ?” – കൃഷ്ണേട്ടന് സംശയം.
“ഒത്തിരി ദൂരെന്നാ. എന്‍റെ കൃഷ്ണേട്ടാ... ഞാന്‍ ദുബായില് നല്ല ചൊക ചൊകാന്നുള്ള ഒരുപാട് പെണ്‍കുട്ട്യോളെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരെണ്ണം, ഉം.. ഹും... ഇവളെ എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത് പോലെ... ഹോ! എന്നെ കണ്ട പാടെ അവള്‍ കേറി പറഞ്ഞു കളഞ്ഞു അവള്‍ക്കു എന്നെ തന്നെ കെട്ടിയാ മതീന്ന്.” – ഉന്തിയ പല്ല് കാട്ടി ചിരിച്ചു കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു.
“നമ്മളീ അപ്സരസ്സ് എന്നൊക്കെ പറയില്ലേ.... ഐശ്വര്യാറായിയും കാവ്യാ മാധവനുമൊക്കെ ഇവളുടെ ഒരു നാലഞ്ചു വരി പിന്നിലെ ഇരിക്കൂ. ഒരൊന്നൊന്നര തലമുടി, ഒരൊന്നൊന്നര കണ്ണ്, മൂക്ക്, ചുണ്ട്. എന്‍റെ കൃഷ്ണേട്ടാ.... അങ്ങനെ ആകെ മൊത്തം ഒരൊന്നൊന്നര പെണ്ണ്.!” – കുട്ടപ്പന് കുളിര് കോരി; കേട്ട് നിന്നവര്‍ക്കും.! ആളുകളുടെ മനസ്സില്‍ “ഗുദ്രാ ഗാട്ട”യായിരുന്നു.
വാട്ടെവര്‍ ഇറ്റീസ്, അങ്ങനെ കല്യാണം കഴിഞ്ഞു. വൈകിട്ട് ബ്ലണ്ടറിന്‍റെ വീട്ടിലാണ് ആളുകളെ ഗുദ്രാ ഗാട്ട കഴിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ , പ്രായ ഭേദമില്ലാതെ ബ്ലണ്ടറിന്‍റെ വീട്ടിലേക്ക് വച്ച് വിട്ടു. വന്നവര്‍ വന്നവര്‍ നിരന്നിരുന്ന് ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്. S.I ജീപ്പില്‍ നിന്നും ചാടിയിറങ്ങി ഭക്ഷണം കഴിക്കുന്നവരോടായി അലറി –“ ആരും ഒന്നും കഴിക്കരുത്.ത്.ത്.ത്.ത്”
എക്കോ കേട്ട് വീട്ടില്‍ നിന്നും കുട്ടപ്പനും, ബാബുവും പുറത്തിറങ്ങി. S.I, ജീപ്പിന്‍റെ പുറകില്‍ നിന്നും കശാപ്പുകാരന്‍ ഷംസുവിനെ പുറത്തിറക്കുന്നത് കണ്ടതും ബാബുമോന്‍ അവിടെ നിന്നും എസ്കേപ്പായി.!
“ഇവിടെ ആരാ ഈ കുട്ടപ്പന്‍?” - S.I വീണ്ടും അലറി.
“ഞാനാ സര്‍ . സാര്‍ ഇരിക്കണം ഇപ്പൊ വിളമ്പാം. ഡേയ് സാറിന് ഇവിടൊരു പ്ലേറ്റ്” – നെഞ്ചും വിരിച്ചുകൊണ്ട് കുട്ടപ്പന്‍ ആദ്യം S.I യോടും പിന്നെ സപ്ലയറോടും പറഞ്ഞു.
“ഇതെന്തുവാടാ നീ ആളുകള്‍ക്ക് കഴിക്കാന്‍ കൊടുത്തത്?” - S.I വീണ്ടും.
“ഗുദ്രാ... ഗാട്ട.” – നാനോ കാറിനെ ലോകത്തിനു പരിചയപ്പെടുത്തിയ രത്തന്‍ ടാറ്റായെ പോലെ അഭിമാനം തുളുമ്പുന്ന മുഖത്തോടെ കുട്ടപ്പന്‍ പറഞ്ഞു.
“അവന്‍റമ്മൂമ്മേടൊരു ഗുദ്രാ ഗാട്ട; പട്ടിയെ പിടിച്ച് കശാപ്പ് ചെയ്താ അറിയില്ലെന്ന് കരുതിയോടാ...!!?”
ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങിയവരും, കഴിച്ചു തുടങ്ങിയവരും, ദഹിച്ചു തുടങ്ങിയവരും ചാടി എണീറ്റു. പിന്നെ കൈയ്യോണ്ടാണോ കാലോണ്ടാണോ S.I യും നാട്ടുകാരും കൂടി ചോദ്യം ചെയ്തതെന്ന് ബ്ലണ്ടറിനു മനസ്സിലായില്ല. മനസ്സിലായത് ഒന്ന് മാത്രം. എല്ലാം ഷെയര്‍ ചെയ്യാന്‍ എന്നും ഒപ്പം ഉണ്ടായിരുന്ന ബാബുമോന്‍ ഇത്തവണ കൂടെയില്ല എന്ന്. സംഭരിച്ചോണ്ട് വന്ന എനര്‍ജി തീര്‍ന്നപ്പോള്‍ പോലീസും നാട്ടാരും തിരികെ പോയി. കുട്ടപ്പന്‍ വേച്ച് വേച്ച് മണിയറയിലേക്കും. ഒടിവും, ചതവും, രക്തവുമായി കയറി വരുന്ന ഭര്‍ത്താവിനെ കണ്ട് പാലും, പഴവും, മുന്തിരിയുമായി വെയ്റ്റ് ചെയ്യുകയായിരുന്ന ഒന്നൊന്നര പുതുപ്പെണ്ണ് ചക്ക വെട്ടിയിട്ട പോലെ കട്ടിലിലേക്ക് വീണു.!
പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍.......
ചായ വാങ്ങാന്‍ ഫ്ലാസ്കുമായി ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ബാബുമോന്‍ പെയിന്‍റര്‍ ചന്ദ്രപ്പന്‍റെ വിളികേട്ട് തിരിഞ്ഞു.
“ഡാ ബാവൂ, അമ്മയ്ക്ക് വയ്യാതെ ഇവിടെ കിടത്തിയിരിക്കുവാ. അതാ ഇന്നലെ കല്യാണത്തിനു വരാതിരുന്നത്. എങ്ങനീണ്ടായെടാ കല്ല്യാണം? ശോ എനിക്കതല്ല ആ ഗുദ്രാ ഗാട്ട ഒന്ന് കഴിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാ.”
“ങാ അതുകൊണ്ട് അവന് അത്രേം തല്ലു കുറഞ്ഞു” – ബാബു മനസ്സില്‍ പറഞ്ഞു.
“അല്ല ബാവൂ, പെണ്ണ് ഒരൊന്നൊന്നര മോതലാണെന്ന് കുട്ടപ്പന്‍ എല്ലരോടും പറഞ്ഞെന്ന് കേട്ടൂ.... സത്യാണോടാ... അവള്‍ ഒന്നൊന്നരയാണോ?”
“അതെ, അവന്‍ പറഞ്ഞതില്‍ ഒരു തരി പോലും മാറിപ്പോയിട്ടില്ല. അവള്‍ ഒന്നര തന്നെയായിരുന്നു. ഇന്നലെ രാത്രി ചില പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്ക് ഒന്ന് ബോധം കെടേണ്ടി വന്നു. അങ്ങനെ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോഴല്ലേ അത് പൂര്‍ണ്ണമായി മനസ്സിലായത്.”
“എന്ത്?”
“അവള്‍ ഒന്നല്ല ഒന്നരയാണെന്ന്”
“എന്നുവച്ചാ?”
“അവള് ഗര്‍ഭിണിയായിരുന്നു ഹേ. അതും അഞ്ചു മാസം.!!”
Labels:
നര്‍മ്മം
ടീനേജ് ഡ്രീംസ്.!

“എടാ ചെറുക്കാ അത് സയനൈഡാണെടാ. നാക്കില് തട്ടിയാ മതി തട്ടിപ്പോവോടാ” – എന്ന് മുതിര്‍ന്നവര്‍ പറയുമ്പോള്‍ “എന്നാലും കൊഴപ്പോല്ല, എനിക്കതിന്‍റെ ടേസ്റ്റ് ഒന്നറിയണം” എന്ന് തിരിച്ച് പറയുന്നതിനെയാണല്ലോ ഈ ഗൗമാരം ഗൗമാരം എന്ന് പറയുന്നത്.!! അതിനു പ്രത്യേകിച്ച് എന്‍ട്രന്‍സും റാങ്കും ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് ഞാന്‍ പോലുമറിയാതെ എനിക്കും കിട്ടി ഒരു ഗൗമാരം.! ടീനേജ് കോഴ്സ് വലിയ കുഴപ്പങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ അതിന്‍റെ ഫൈനല്‍ സെമസ്റ്ററിലേക്ക് കടക്കുന്ന അവസരത്തിലാണ് എന്‍റെ മനസ്സില്‍ ആ ദാഹം തുടങ്ങിയത്.അതി തീവ്രമായ ഒരു ആഗ്രഹം. എനിക്ക് അതിനൊന്നും ഉള്ള പ്രായം ആയില്ല എന്ന് മാത്രമല്ല, മാനസികമായി, 'ങാ... ഓക്കേ' എന്ന പരുവം ആയിരുന്നെങ്കിലും ശാരീരികമായി ഞാന്‍ ആ 'ലെവലിലേക്ക്' ഉയര്‍ന്നിട്ടേയുണ്ടായിരുന്നില്ല. ഇതൊക്കെ മറ്റാരേക്കാളും എനിക്കാണല്ലോ അറിയുക. എന്നിട്ടും ഞാന്‍ അത് വല്ലാതെ മോഹിച്ചു; എന്‍റെ തെറ്റ്.... ആര് കേട്ടാലും അവരൊക്കെ തെറി വിളിക്കേം ചെയ്യും. എന്നിട്ടും ഞാന്‍ അതാശിച്ചു; ഈ എന്‍റെ തെറ്റ്.... ഒരു പെട്ടി ബ്രൌണ്‍ ഷുഗര്‍ കളഞ്ഞു കിട്ടിയ ഒരുത്തന് അത് വിറ്റ് കാശാക്കാനാവാത്ത അവസ്ഥ!
കാര്യം പുറത്ത് പറഞ്ഞാല്‍ എന്‍റെ കോണ്‍ഫിഡന്‍സ് പോകും എന്നുള്ളത് കൊണ്ട് സംഗതി ഞാന്‍ 'കോണ്‍ഫിഡന്‍ഷ്യല്‍ ക്യാറ്റഗറി'യില്‍ തന്നെ പെടുത്തി ഒളിപ്പിച്ചു വച്ചു.! പക്ഷെ ഒരു ദിവസം പിടി വീണു, അമ്മയുടെ വക.....
"എന്താടാ നിനക്ക്? കുറച്ച് ദിവസമായി നിന്നെ ഞാന്‍ വാച്ച് ചെയ്യാന്‍ തുടങ്ങിയിട്ട്"
- അമ്മയ്ക്ക് ഡൗട്ടടിച്ചു തുടങ്ങി. പഴങ്കഞ്ഞിയുടെ അളവും കൂടുന്നു, വീട്ടിലെ പട്ടിയും പൂച്ചയുമൊക്കെ ഓവര്‍ വെയ്റ്റുമാവുന്നു.!! എന്‍റെ സെര്‍വര്‍ ഡൗണാണെന്ന് മനസ്സിലാക്കാന്‍ അമ്മയ്ക്ക് ഇതിലും വലിയ തെളിവ് വേണോ? അല്ലെങ്കിത്തന്നെ "എന്‍റെ മോന്‍ കഴിക്കുന്നതിനനുസരിച്ച് അവന്‍റെ ശരീരം വളരുന്നില്ലല്ലോ എന്റീശ്വരാ....." എന്ന് അമ്മ ഇടയ്ക്കൊക്കെ വിലപിക്കാറുണ്ടായിരുന്നു.!!
"ഏയ്.. ഒന്നുമില്ലമ്മാ..." - എന്‍റെ വക അവസാന ശ്രമം.
"ടാ... സത്യം പറഞ്ഞോ. എന്താ നിനക്ക് പറ്റീത്?"
ഹോ! കാര്യം കയ്യീന്ന് പോകുന്ന ലക്ഷണമുണ്ട്. അമ്മ ഒഴിഞ്ഞു പോകുന്നില്ല.
"അത്... അമ്മാ... ഒരു കാര്യം ഉണ്ട്. ഞാന്‍ പറയാം. പക്ഷെ അമ്മ അത് കേള്‍ക്കുമ്പോ ബഹളം ഒന്നും ഉണ്ടാക്കരുത്. എനിക്ക് അങ്ങനെ തോന്നിപ്പോയി"
"എന്ത് തോന്നീന്ന്" അമ്മയുടെ ഭാവം മാറിത്തുടങ്ങി.
"അത്... അത്... എനിക്കറിയാം അമ്മാ എനിക്ക് 17 വയസ്സ് ആകുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ഇങ്ങനെയൊന്നും ചിന്തിക്കാന്‍ കൂടി പാടില്ലെന്ന്. 18 തികയാതെ നിയമപരമായി ഒന്നും ചെയ്യാനും പറ്റില്ല. പക്ഷെ ഇനി എനിക്ക് കാത്തിരിക്കാന്‍ പറ്റൂലമ്മാ.... കാത്തിരിക്കാന്‍ പറ്റൂല...."
ഇത്രേം പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നിന്ന ഞാന്‍ കേട്ടത് ഡും... ഡും... ഡും... എന്ന ബി.ജി.എമ്മില്‍ ശ്രുതി ചേര്‍ത്ത "എന്‍റെ പോന്നു തെന്നൂക്കോണത്തമ്മച്ചീ...." എന്ന നിലവിളിയായിരുന്നു.! അമ്മ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു.!! ഡോള്‍ബീ ഡിജിറ്റല്‍ ശബ്ദം ജീവിതത്തില്‍ ആദ്യമായി കേട്ട് പേടിച്ച്, അകത്ത് പഠിച്ചു കൊണ്ടിരുന്ന ഗായത്രിയും ഇറങ്ങി വന്നു. അവളെ കണ്ട പാടെ അമ്മ അവള്‍ക്ക് നേരെ ചാടി.
"എന്ത് കേള്‍ക്കാനാടീ നീയിപ്പോ ഇങ്ങോട്ട് വന്നേ...? കേറിപ്പോടീ അകത്ത്." - പിന്നെ ഗായത്രീടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.!
"അമ്മാ ഇങ്ങനെ ബഹളം വെയ്ക്കാന്‍ മാത്രം എന്താ ഇപ്പൊ സംഭവിച്ചത്? എന്നായാലും വേണം, അത് ഒരല്പം നേരത്തെ ആകുന്നു. അത്രയല്ലേയുള്ളൂ."- ഞാന്‍ വീണ്ടും..
ഇപ്പൊ അമ്മയുടെ സകലമാന കണ്ട്രോളും പോയിക്കിട്ടി. ഞാന്‍ എല്ലാം തീരുമാനിച്ച് കഴിഞ്ഞെന്ന് അമ്മയ്ക്ക് മനസ്സിലായി.
അമ്മ നിലവിളിച്ചോണ്ട് ഫോണ്‍ എടുത്ത് ഡയല്‍ ചെയ്തു.
"ഹലൊ... ഹലോ... അതേ ഞാനാ. ഇനി എനിക്ക് ഇവിടെ ജീവിക്കണ്ട. ഇവിടെ ആകെ പ്രശ്നവാ. അടുത്ത പ്ലെയിന്‍ കിട്ടോങ്കി അടുത്ത പ്ലെയിന്‍, ഇങ്ങു വരണേ... നമ്മുടെ മോന്‍ കൈവിട്ടു പോയി. അവന്‍ ദേ ഏതോ പെണ്ണിനെ വിളിച്ചോണ്ട് വരാന്‍ പോണെന്ന്...! ഹലോ.. ഹലോ...ഹലോ....." - ഫോണിന്‍റെ മറുതലക്കല്‍ ഒരു വരിക്കച്ചക്ക വെട്ടിയിട്ട ശബ്ദം മാത്രമേ ഉണ്ടായുള്ളൂ.
ഇന്‍ഫാക്റ്റ്, ഞാനും ഞെട്ടി; വീണില്ല എന്നേയുള്ളൂ. ഫോണ്‍ വച്ചിട്ട് എന്‍റെ നേരെ തിരിഞ്ഞ അമ്മയെകണ്ട് എന്‍റെ മുട്ടിടിക്കാന്‍ തുടങ്ങി.
"സത്യം പറയെടാ... ഏതവളാ അത്? എവിടെയാ വീട്? ഏത് നഴ്സറീലാ പഠിക്കുന്നത്? അതോ അംഗന്‍വാടിയിലോ?" അമ്മ ക്വസ്റ്റ്യന്‍ പേപ്പര്‍ പ്രിന്‍റ് ചെയ്തു എന്‍റെ മുന്നിലേക്കിട്ടു.
ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി.
"അമ്മ എന്തൊക്കെയാ ഈ പറയുന്നേ? ഏത് പെണ്ണ്? ഏത് നഴ്സറി? അമ്മയ്ക്ക് വട്ടായാ?"
"പിന്നല്ലാതെ, നീയല്ലേ പറഞ്ഞത്?"
"അയ്യോ ഞാന്‍ പറഞ്ഞത് അതൊന്നുമല്ല"
"പിന്നെ???"
"ഡ്രൈവിംഗ് ക്ലാസ്സിനു പോകുന്ന കാര്യാ.....!!" - ഇപ്പൊ എനിക്ക് പകരം അമ്മ ഞെട്ടി.
"കുറെ നാളായമ്മാ ഇത് തോന്നി തുടങ്ങീട്ട്. എനിക്ക് ഡ്രൈവിംഗ് പഠിക്കണം. 18 വയസ്സായാല്‍ ഉടനെ ലൈസന്‍സും എടുക്കണം."
പിന്നെ ഞാന്‍ പറഞ്ഞതിനൊന്നും അമ്മയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും സൃഷ്ടിക്കാനായില്ല.
"അമ്മാ... അപ്പൊ ഞാന്‍ പൊയ്ക്കോട്ടേ? ഉണ്ണിയാശാന്‍ പഠിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്."
ഓഡിയോ മ്യൂട്ടായിരുന്ന അമ്മ എന്തോ ആലോചിച്ച് ഒന്ന് തലയാട്ടി.
ഹോ! അമ്മ സമ്മതിച്ചു..! അന്ന് ഞാന്‍ സന്തോഷമായി ഉറങ്ങി.
ഇതേസമയം - സന്തോഷത്തിനിടെ ഞാനും, ഞെട്ടലിനിടെ അമ്മയും മറന്നു പോയ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ വീണ്ടും ഓര്‍ത്തത് പിറ്റേന്ന് രാവിലെ ഗേറ്റിനു മുന്നില്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വന്നു നിന്നപ്പോളായിരുന്നു.!
ആ കാറില്‍ അച്ഛനായിരുന്നു. എന്‍റെ അച്ഛന്‍.!!
Labels:
നര്‍മ്മം
കര്‍ട്ടന്‍ റെയ്സര്‍ !

എന്‍റെ ഹൈസ്കൂള്‍ ടൈമില്‍ സ്കൂളിലെ സെന്‍സേഷന്‍സ് ആയിരുന്നു മാലിനി ടീച്ചറും അജയനും പിന്നെ വിജയനും. ബിന്ദു ടീച്ചര്‍ പ്രസവത്തിന് അവധിയില്‍ പോയപ്പോള്‍ ഉണ്ടായ വിടവ് അടയ്ക്കാന്‍ വന്ന സുന്ദരിയും, മധുരഭാഷിണിയും, 25 കാരിയും, അവിവാഹിതയുമായ മാലിനി ടീച്ചര്‍ എഴുതാത്ത ഇന്‍ലന്‍റ് പോലെയായിരുന്നു – ഫ്രഷ്.!!
തന്‍റെ ഇലക്ട്രോമാഗ്നറ്റിക് പുഞ്ചിരി കൊണ്ട്, പ്രായപൂര്‍ത്തി ആവാന്‍ ആലോചന തുടങ്ങിയ ഏഴാം ക്ലാസ്സുകാരനെ മുതല്‍ പെന്‍ഷനാവാന്‍ കാത്തിരിക്കുന്ന പ്രിന്‍സിപ്പാള്‍ ‘കടുവ’ വേലായുധന്‍ സാറിനെ വരെ മഫ്വ (Malini Fans and Welfare Association – MAFWA) യിലെ അംഗങ്ങള്‍ ആക്കാന്‍ ടീച്ചര്‍ക്ക് വേണ്ടി വന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമായിരുന്നു എന്ന രഹസ്യം സ്കൂളിലെ കൊടിമരത്തിന് പോലും സുപരിചിതമാണ്. അതുകൊണ്ട് തന്നെ, ക്ലാസ്സില്‍ കയറാതെ സാവിത്രി ചേച്ചിയുടെ കഞ്ഞിപ്പുരയില്‍ പുക കൊള്ളാന്‍ പോകുന്ന പഹയന്മാര്‍ പലരും മാലിനി ടീച്ചറുടെ ക്ലാസ്സ് തുടങ്ങുന്നതിനു മുന്നേ തന്നെ ഭക്ഷണം കണ്ട പട്ടിയുടെ കൂട്ട് ചിറിയും നക്കിത്തുടച്ച് ക്ലാസ്സിലേക്ക് റീലോഡെഡ് ആയിത്തുടങ്ങി. പ്യൂണ്‍ കുമാറണ്ണന്‍ ഒരിക്കല്‍ വായിച്ച നോട്ടീസ് തന്നെ വീണ്ടും വീണ്ടും ക്ലാസ്സില്‍ കൊണ്ട് വന്നുകൊണ്ടിരുന്നതിനു പിന്നിലെ ടെക്നിക്കല്‍ ഏററിനും കാരണം- ക്ലാസ്സില്‍ ബയോളജി പഠിപ്പിക്കുന്ന മാലിനി ടീച്ചറില്‍ നിന്നും പ്രസരണം ചെയ്യപ്പെട്ടിരുന്ന പേരറിയാത്ത ഏതോ ഒരു വൈറസ് തന്നെയായിരുന്നു.!
‘പരട്ട ബ്രദേഴ്സ്’ എന്ന ഫെയിം നേടിയ, സ്കൂളിലെ ഇരട്ട ബ്രദേഴ്സായിരുന്നു അജയനും വിജയനും. കാഴ്ച്ചക്ക് രണ്ടു പേരും ഒന്ന് തന്നെ. നീളും വീതിയും ഒക്കെ സിമട്രിക്കല്‍..! പക്ഷെ കളര്‍ കോമ്പിനേഷന്‍ നോക്കിയാല്‍ ഇങ്ക്ജെറ്റ് പ്രിന്‍ററിനുള്ളില്‍ വച്ച കാട്രിഡ്‌ജുകള്‍ പോലെ.. ഒന്നില്‍ കളറും ഒന്നില്‍ ബ്ലാക്കും!! പക്ഷേ എന്ത് കാര്യത്തിലും വിക്രമനെയും മുത്തുവിനെയും പോലെ രണ്ടും ഒറ്റക്കെട്ടാണ്. അതിനി ശാര്‍ക്കര ഭരണിക്ക് ചേച്ചിമാരെ ട്യൂണ്‍ ചെയ്യാനായാലും, ക്ലാസ്സിലെ പെണ്‍പിള്ളാരോട് ‘ഗുണ്ടാ ആക്റ്റ്’ കാണിക്കാനായാലും, സ്വന്തം അച്ഛനെ ഇരുട്ടടി അടിക്കാനായാലും അവരുടെ ഒരുമ അവര്‍ തെളിയിച്ചളയും!
അങ്ങനെയിരിക്കെയാണ് സ്കൂളിലെ മഫ്വാ അംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പരന്നത്. മാലിനി ടീച്ചറും ഫിസിക്സ് കുര്യാക്കോസ് സാറും തമ്മില്‍ പ്രേമം.! കേട്ടവര്‍ കട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കുര്യാക്കോസ് സാര്‍- നാല്പ്പതിനടുത്ത പ്രായം, രണ്ടു പിള്ളാരുടെ തന്ത, ഫോളോ ചെയ്യുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍, ധരിക്കുന്നത് ഖദര്‍ ഷര്‍ട്ടും മുണ്ടും. അങ്ങനെയുള്ള കുര്യാക്കോസ് സാര്‍ ഇത്തരത്തില്‍ ഒരു വൃത്തികെട് കാണിക്കുകയോ? ഒരിക്കലുമില്ല എന്ന് ഒരു പക്ഷം. എത്ര ഒഴിഞ്ഞ ടൂത്ത്‌പേസ്റ്റ് ട്യൂബ് ആയാലും ഞെക്കേണ്ട രീതിയില്‍ ഞെക്കിപ്പിഴിഞ്ഞെടുത്താല്‍ ഒരു നേരമൊക്കെ പല്ല് തേക്കാം എന്ന ‘ഇംപോസിബിള്‍ ഈസ് നത്തിംഗ്’ ലൈനില്‍ മറുപക്ഷം...
വാട്ടെവര്‍ ഇറ്റീസ്..... മാലിനി ടീച്ചറും കുര്യാക്കോസാറും തമ്മില്‍ എന്തോ ഒരു ‘ലത്’ ഉണ്ടായിരുന്നു എന്നത് ക്രമേണ എല്ലാവര്‍ക്കും മനസ്സിലായി. സ്കൂളില്‍ ബി.ബി.സി. പണി നടത്തുന്ന ആരുടെയോ വായില്‍ നിന്നും ഉത്ഭവിച്ച്, മിനിറ്റുകള്‍ക്കുള്ളില്‍ ക്ലാസ്‌റൂമുകളിലും സ്റ്റാഫ് റൂമിലും ഫ്ലാഷ് ചെയ്യപ്പെട്ട ആ ഹോട്ട്ന്യൂസ് ചിറയിന്‍കീഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്‌ലറ്റിന്‍റെ ഡോര്‍ തുറന്ന് മാലിനി ടീച്ചറും പുറകേ കുര്യാക്കോസാറും ഇറങ്ങി വന്നത്രെ!! ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഹോട്ട് ന്യൂസ് തിരുത്തിക്കൊണ്ട് പ്രിന്‍സി കടുവ വക സ്പെഷ്യല്‍ നോട്ടീസ് എല്ലാ ക്ലാസ്സിലും എത്തി. ടോയ്‌ലറ്റിലെ പൈപ്പിന്‍റെ ലീക്ക് മാറ്റാന്‍ വന്ന പ്ലംബര്‍ സാബു, ഉള്ളില്‍ ലീക്ക് ചെക്ക് ചെയ്യുന്നത് അറിയാതെ ടോയ്‌ലറ്റില്‍ ചെന്ന് കേറിയ മാലിനി ടീച്ചര്‍ ഉള്ളില്‍ സാബുവിനെ കണ്ട് നാണിച്ച് പുറത്തിറങ്ങുകയായിരുന്നു എന്നും, ടീച്ചറിന് പിന്നാലെ പുറത്തേക്കിറങ്ങിയ സാബുവിനെ കണ്ട ആരോ അത് കുര്യാക്കോസാറായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമായിരുന്നു തിരുത്ത്. പക്ഷേ അജയന്‍റെയും വിജയന്‍റെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. അവര്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. കുര്യാക്കോസാറിനെ സസ്പെന്‍ഡ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര മുറകളുമായി മുന്നോട്ടു പോകുമെന്ന് കടുവയെ ഭീഷണിപ്പെടുത്തി.! പക്ഷേ ഒന്നും ഏല്‍ക്കുന്നില്ലെന്ന് കണ്ട ട്വിന്‍സ് സന്ദര്‍ഭോചിതമായി കുര്യാക്കോസാറിന്‍റെ പേരില്‍ ചില മാറ്റങ്ങള്‍ വരുത്തി മുദ്രാവാക്യ രൂപത്തില്‍ അണികളെ നോക്കി ആഞ്ഞുചൊല്ലി. കേട്ട് നിന്ന അണികള്‍ അതേറ്റുചൊല്ലി – “കക്കൂസ് സാറേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാം..."!
ഹൈസ്കൂളില്‍ കാണിക്കാന്‍ പറ്റാവുന്ന കുരത്തക്കേടുകളുടെ മാക്സിമവും +2 വും കാണിച്ച് വിലസുകയായിരുന്ന അജയ-വിജയന്മാര്‍ക്ക് കുര്യാക്കോസ് സാര്‍ ശത്രുവായത് പെട്ടെന്നായിരുന്നു. അതിനു കാരണമായത് സിനിമാനടി വാണീ വിശ്വനാഥും!! സ്കൂളില്‍ ഒരു ഫങ്ഷന്‍ ഉത്ഘാടനം ചെയ്യാന്‍ വന്ന ആയമ്മ വന്ന കാര്യം ഉത്ഘാടിച്ച് തിരികെ പോയി രണ്ടാം ദിവസമാണ് കൊണ്ട്രവേസിക്ക് തുടക്കമായത്. വീട്ടില്‍ ക്യാമറ ഉള്ളവര്‍ക്ക് അത് കൊണ്ട് വന്ന് ഇനോഗറേഷന്‍റെ ഫോട്ടോ എടുക്കാന്‍ അവസരം നല്‍കപ്പെട്ടത് അക്കാലത്തെ സൂപ്പര്‍ലോട്ടോയെക്കാളും വലിയ ബമ്പറായിരുന്നു പിള്ളേര്‍ക്ക്.
രണ്ടാം ദിനം ക്ലാസിലെത്തിയ ഞങ്ങള്‍ കണ്ടത് അടൂര്‍ സംവിധാനം ചെയ്ത ജെയിംസ്‌ബോണ്ട് പടം പോലെ വ്യത്യസ്തമായ ഒരു കാഴ്ച്ച. ടൈറ്റ്ജീന്‍സും ഷര്‍ട്ടും ഇട്ട് ഉത്ഘാടനത്തിന് വന്ന നടിയുടെ പ്രസക്ത ഭാഗങ്ങളുടെ നെടുകെയും കുറുകെയും ഖണ്ഡിച്ച ചിത്രങ്ങള്‍ ആരോ ‘ആരോ’ ഇട്ടു മാര്‍ക്ക് ചെയ്ത് ബോര്‍ഡില്‍ ഒട്ടിച്ചിരിക്കുന്നു. വിവരമറിഞ്ഞ് കുര്യാക്കോസാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങി. ഫോട്ടോയിലെ ‘പ്രസക്ത’ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ‘മല’, ‘പൂരി’ എന്നിങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സംഗതി കണ്ടയുടന്‍ കുര്യാക്കോസാര്‍ ചോദിച്ചു –“അജയനും വിജയനും എവിടെ.......?”
കാര്യം സിംപിളായിരുന്നു. എഴുത്തില്‍ ഇത്രേം അക്ഷരത്തെറ്റ് വരുത്തുന്ന ഒരേ ഒരു കുട്ടിയേ ഉള്ളൂ സ്കൂളില്‍- അജയന്‍.! ചത്തത് ചാക്കോയെങ്കില്‍ പെട്ടത് കേരളാ പോലീസല്ലേ? പിന്നെ വിജയനെ കുറിച്ച് പ്രത്യേകിച്ച് ആലോചിക്കേണ്ടിയും വന്നില്ല. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. സമ്മതിക്കാതെ തരമില്ല. അത്ര സ്ട്രോങ്ങ് എവിഡന്‍സ് അല്ലെ. പിന്നെല്ലാം പെട്ടെന്നായിരുന്നു. വിത്തിന്‍ ഹാഫ് ആന്‍ അവര്‍, ടി.സി റെഡി. ലവനും മറ്റവനും സ്കൂളില്‍ നിന്നും ഔട്ട്.!
പരട്ടകള്‍ പോയതോടെ നികേഷ്‌കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍ പോലെയായി സ്കൂള്‍. പക്ഷെ അത് വേനല്‍മഴയാക്കി കുര്യാക്കോസ്-മാലിനി ബന്ധം വളര്‍ന്നു പന്തലിച്ച് കാടുപിടിച്ചു.! ഫിസിക്സും ബയോളജിയും പരസ്യമായിത്തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങി. രാവിലെ ‘ശിശിര’ത്തില്‍ തുടങ്ങുന്ന ശൃംഗാരം വൈകിട്ട് ‘ഗ്രീഷ്മ’ത്തിലാണ് അവസാനിക്കുക. ശിശിരം ബസ്സില്‍ കേറുന്ന കുര്യാക്കോസാര്‍ പിന്നില്‍ ഇരിക്കില്ല. മുന്നില്‍ ഡ്രൈവര്‍ ചെട്ടിയാരുടെ അടുത്ത് പോയി നില്‍ക്കും. അതിനു പുറകിലാണ് മാലിനി ടീച്ചറുടെ സീറ്റ്. കാമുകിയെ അങ്ങേയറ്റം ഇംപ്രസ്സ് ചെയ്യാനായി ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് കുര്യച്ചന്‍ ഒരു ശീലമാക്കി. ഇടയ്ക്ക് സാര്‍ തന്നെ ചെട്ടിയാര്‍ക്ക് ഗിയറും ഇട്ടു കൊടുക്കും!! ഗിയര്ബോക്സിനുള്ളില്‍ തൃശൂര്‍ പൂരത്തിന്‍റെ ഡിജിറ്റല്‍ ഓഡിയോ കേള്‍പ്പിച്ച് റോഡില്‍ നിന്നും ഉയര്‍ന്നു ചാടി ശിശിരം മുന്നോട്ട് കുതിക്കുമ്പോള്‍ മാലിനി ടീച്ചര്‍ ഒഴികെ ബാക്കി പാസഞ്ചേഴ്സ് കൊടുങ്ങല്ലൂര്‍ ഭരണിയുടെ പവര്‍ ഡി.വി.ഡി. ഓണ്‍ ആക്കും. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് ബസ്സിന്‍റെ പിന്നില്‍ നിന്നും നാല് കഴുകന്‍ കണ്ണുകള്‍ കുര്യാക്കോസാറിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു- അജയന്‍റെയും വിജയന്‍റെയും.
കുര്യാക്കോസാറിനെ തറപറ്റിക്കാന്‍ ഒരവസരം കാത്തിരുന്ന പരട്ടകള്‍ ശിശിരത്തില്‍ കണ്ട വണ്‍മാന്‍ഷോയ്ക്ക് അനുസരിച്ച് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. രണ്ട് സേഫ്റ്റിപിന്നുകളും കുറച്ചു ചരടുമായി പിറ്റേന്ന് ശിശിരത്തില്‍ ആദ്യം കേറിയ യാത്രക്കാര്‍ അവരായിരുന്നു. ചരട് കൃത്യം രണ്ടായി മുറിച്ച്, രണ്ടിന്‍റെയും ഓരോ തലകളില്‍ സേഫ്റ്റി പിന്നുകളും കെട്ടിയുറപ്പിച്ചു. അതിനുശേഷം മുകളിലെ, കൈ പിടിക്കാനുള്ള കമ്പികളില്‍ ചുറ്റി രണ്ട് ചരടുകളുടെയും ഓരോ തല വണ്ടിയുടെ മുന്നിലേക്ക് കൊണ്ട് ചെന്ന് ഏകദേശം ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തിനു കുറച്ച് പുറകിലായി കെട്ടിവച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ തിരികെ പിന്‍സീറ്റില്‍ വന്നിരുന്ന് പരസ്പരം നോക്കി ചിരിച്ചു – കൊലച്ചിരി.
അല്‍പ്പസമയത്തിനുള്ളില്‍ ചെട്ടിയാരും കിളിയും കണ്ട്രാക്കും വന്നു വണ്ടിയെടുത്തു. വഴിയില്‍ നിന്നും മാലിനി ടീച്ചര്‍ കയറി തന്‍റെ സ്ഥിരം സീറ്റില്‍ ഭാരമിരക്കി വച്ചു. ഒടുവില്‍ ആ നിമിഷം വന്നെത്തി. കുര്യാക്കോസാറും ശിശിരത്തില്‍ കയറി. ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റിലീസിന്‍റെ തലേന്ന് ഒറ്റയ്ക്ക് കണ്ട ലാല്‍ ആരാധകന്‍റേതു പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സന്തോഷം പരട്ടകളുടെ മുഖത്ത് അലയടിച്ചു. കേറിയപാടെ കാമുകിയെ ഒന്നിരുത്തി നോക്കിയിട്ട് സാര്‍ ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. സാര്‍ ബിസിയായെന്ന് മനസ്സിലാക്കിയ പരട്ടകള്‍ മെല്ലെ മുന്നില്‍ ചെന്ന് റെഡിയാക്കി വച്ചിരുന്ന ചരടുകള്‍ അഴിച്ച്, നേരെ താഴെ നിന്ന കുര്യാക്കോസാറിന്‍റെ താഴ്ത്തിയിട്ടിരുന്ന ഖദര്‍ മുണ്ടിന്‍റെ കരകളുടെ ഇരു വശത്തും പിന്ന് കുത്തി.! ‘ഇവന്മാര്‍ ഇതെന്ത് ചെയ്യുന്നെടാ’ എന്ന മട്ടില്‍ നോക്കിയ മാലിനി ടീച്ചറെയും ബാക്കി യാത്രക്കാരെയും സാക്ഷി നിര്‍ത്തി പിന്‍സീറ്റില്‍ തിരികെയെത്തിയ പരട്ടകള്‍ ഒരു ചെറുപുഞ്ചിരിയോടെ ചരടുകളുടെ മറുതല വലിക്കാന്‍ തുടങ്ങി. കര്‍ട്ടന്‍റെ ഇടതും വലതും ഒരേ അളവില്‍ ഉയര്‍ന്നു! കാണികള്‍ സ്റ്റേജിനുള്‍വശം ആവേശപൂര്‍വ്വം നോക്കിയിരിക്കെ കര്‍ട്ടന്‍ അതിന്‍റെ മാക്സിമം ഉയരം കീഴടക്കിയിരുന്നു. ഒരു ഇലാസ്റ്റിക്കും, ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം പൊഖ്‌റാനില്‍ നിന്നും കൊണ്ടുവന്ന ഒരിത്തിരി തുണിയും.!! മണലരിപ്പ എത്രയോ ഭേദം...! വെള്ളമയില്‍ പീലി വിടര്‍ത്തി ആടുന്നത് കണ്ട യാത്രക്കാര്‍ക്ക് അതൊരു പുതിയ അനുഭവമായി. മാലിനി ടീച്ചര്‍ക്കും....
പിന്നാമ്പുറത്ത് കടുത്ത ശൈത്യം അനുഭവപ്പെട്ട് തിരിഞ്ഞ കുര്യാക്കോസാര്‍ മനസ്സിലാക്കി – താന്‍ ബാക്ക്സ്റ്റേജിലാണെന്ന്. ഒടുക്കം ഒരു വിധം എല്ലാംകൂടി വലിച്ചു പറിച്ച് കര്‍ട്ടനിട്ടുകൊണ്ട് വളിച്ച ചിരിയുമായി സാര്‍ തന്‍റെ വ്യൂവേഴ്സിനെ ഒന്ന് നോക്കി. അതാ അങ്ങ് പുറകില്‍, തങ്ങള്‍ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് കൈകളില്‍ ചരടുകളുടെ മറുതലയുമായി അജയനും വിജയനും!!!
Labels:
നര്‍മ്മം
Subscribe to:
Posts (Atom)









