Murder!!! - Climax



Murder Part - 1
Murder Part - 2
Murder Part - 3
Murder Part - 4


പോലീസ്‌ ക്ലബ്ബിലെ ഈവന്‍റ് ഹാള്‍ . നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ , കേസിന്‍റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ സംഘം ഇടപെട്ടതും ചോദ്യം ചെയ്തതുമായ ആളുകള്‍ ‍. മുന്‍നിരയില്‍ ‍, മരിച്ച പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ . ഒരു വശത്ത് ക്യാമറയും മൈക്കുകളുമായി പത്ര–ടി.വി മാധ്യമപ്രവര്‍ത്തകര്‍ . അവിടേക്ക് കടന്നു വരുന്ന ആഭ്യന്തര മന്ത്രിയും ഡി.ജി.പി യും സദസ്സിന് അഭിമുഖമായിട്ടിരിക്കുന്ന മേശയ്ക്കപ്പുറമുള്ള കസേരകളില്‍ ഇരിപ്പുറപ്പിക്കുന്നു.

വാതില്‍ തുറന്ന് ഉള്ളിലേക്ക് വരുന്ന അശോക്‌ പ്രഭാകര്‍ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് വച്ച് മന്ത്രിയുടെയും ഡി.ജി.പി യുടെയും മുന്നില്‍ അറ്റന്‍ഷനാകുന്നു. തുടര്‍ന്ന് ഡി.ജി.പി യോടായി.......


അശോക്‌: Sir, shall we start?

D.G.P : Sure.

അശോക്‌: (സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട്‌) good morning everybody. കഴിഞ്ഞ 13 ദിവസങ്ങളായി ചാനലുകളും പത്രങ്ങളും ഒക്കെ ആഘോഷിച്ച ഒരു കൊലക്കേസിന്‍റെ ഫയല്‍ ഇന്നിവിടെ ക്ലോസ് ചെയ്യപ്പെടുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന പേരൊന്നും ചേരില്ലെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്‍റെ ജീവിതത്തിലെ ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു കുന്നേറ്റുംകര കൊലക്കേസ്‌.!

വാതില്‍ തുറന്ന്, ചുടുകട്ട രമണനുമായി ഉള്ളിലേക്ക് വരുന്ന ശരത്.

അശോക്‌: മരിച്ചവര്‍ - ശാരിക എന്ന 19 കാരിയും ശിവദാസമേനോന്‍ എന്ന 68 കാരനും. ഇരട്ടക്കൊലപാതകം എന്ന നിലയില്‍ അന്വേഷണമാരംഭിച്ച ഈ കേസിന്‍റെ പുരോഗതിക്കിടെ ശിവദാസമേനോന്‍റെ മരണം ഒരു സ്വാഭാവികമരണമായിരുന്നു എന്ന് വ്യക്തമായിരുന്നു; അയാള്‍ ആക്രമിക്കപ്പെട്ടിരുന്നു എങ്കിലും.! സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ദേ... ഇയാളെ, രമണന്‍ എന്ന ഈ മോഷ്ട്ടാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു; കൃത്യം നടന്ന മുറിയില്‍ നിന്നും ലഭിച്ച, ഇയാളുടെ മൊബൈല്‍ഫോണിന്‍റെ അടിസ്ഥാനത്തില്‍ . പക്ഷെ മുറിയിലെ കട്ടില്‍പ്പടിയില്‍ കണ്ട രക്തക്കറ മരണപ്പെട്ടവരുടെയും മോഷ്ട്ടാവിന്‍റെയും അല്ല എന്ന് തെളിഞ്ഞിടത്തു നിന്നാണ് സംഭവത്തില്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഞങ്ങള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശാരികയുടെ മുറിയുടെ പുറകിലായുള്ള പറമ്പില്‍ നിന്നും അതേ രക്തക്കറയോടുകൂടിയ ഒരു പ്രിസ്ക്രിപ്ഷന്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അത് ഞങ്ങളെ എത്തിച്ചത് ഡോക്റ്റര്‍ അലി മുഹമ്മദ്‌ എന്ന ന്യൂറോളജിസ്റ്റിന്‍റെ അടുത്താണ്. അദ്ദേഹം തന്ന വിവരമനുസരിച്ചാണ് പ്രതി ഞങ്ങളുടെ പിടിയിലായത്. അയാള്‍ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.

ശരത് വീണ്ടും പുറത്തേക്ക്.

മന്ത്രി: അശോക്‌.... ആരാണത്?

അശോക്‌: സര്‍ , പ്രതിയെ ഒരുപക്ഷെ ഈ ഇരിക്കുന്നവരില്‍ ഭൂരിഭാഗവും അറിയും. അയാള്‍ ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു.
പതുക്കെ ശ്രീകലയ്ക്ക് നേരെ തിരിയുന്ന അശോക്‌.
അശോക്‌: ശ്രീകല, വീട്ടിലെ വാതില്‍ നന്നാക്കിക്കാന്‍ ഒരുപാട് പേരെ ചട്ടം കെട്ടിയിരുന്നു ആല്ലേ....?
അന്തംവിട്ട് അശോകിനെയും MLAയേയും നോക്കുന്ന ശ്രീകല. സദസ്സിലിരിക്കുന്നവര്‍ പരസ്പരം അടക്കം പറയുന്നതിനിടെ ശരത്തും മൈക്കിളും പ്രതിയുമായി കടന്നു വന്നു. പ്രതിയെ കണ്ട് എം.എല്‍ .എ യും, ജഗന്നാഥനും, കലയും ഞെട്ടി..

അശോക്‌: ഇത് വിനോദ്. ഓട്ടോഡ്രൈവര്‍ ആണ്. ശാരികയുടെ വീട്ടിലെ മിക്കവാറും എല്ലാ ഒട്ടങ്ങളും ഓടാറുള്ളത് ഈ വിനോദാണ്. അതുകൊണ്ടുതന്നെ ഒരു ഓട്ടോഡ്രൈവര്‍ എന്ന നിലയില്‍ കവിഞ്ഞ ഒരു സ്വാതന്ത്ര്യം ഇയാള്‍ക്ക്‌ ആ വീട്ടില്‍ ഉണ്ടായിരുന്നു. അതേ സര്‍ ‍, ആ കട്ടിലില്‍ കണ്ട രക്തക്കറയുടെ ഉടമ ഇയാളാണ്.! ലോകത്ത് 0.45 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയുടെ 0.2 ശതമാനവും മാത്രം ആളുകള്‍ക്കുള്ള AB നെഗറ്റീവ്‌ എന്ന റെയറസ്റ്റ് ബ്ലഡ്‌ ഗ്രൂപ്പിന്‍റെ ഉടമ.!

DGP: But how…?

അശോക്‌: പറയാം സര്‍ ‍. സംഭവം നടന്ന 21-ാ൦ തീയതി ഉച്ചയ്ക്ക്, സുഖമില്ലാത്ത അമ്മയെ ഡോക്റ്റര്‍ അലി മുഹമ്മദിനെ കാണിച്ച്, മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നും വാങ്ങി സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ച വിനോദിന്‍റെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. മരിച്ച ശാരികയുടെ അമ്മ ശ്രീകലയുടെ കോള്‍ .! തന്‍റെ അച്ഛന് ഒരപകടം പറ്റിയെന്നും അത്യാവശ്യമായി തന്നെ ഒന്ന് തറവാട്ടില്‍ കൊണ്ട് വിടണമെന്നുമായിരുന്നു കല പറഞ്ഞത്. അതനുസരിച്ച്, അമ്മയെ വീട്ടിലാക്കിയ വിനോദ് നേരെ പോയത് ശ്രീകലയെ അവരുടെ തറവാട്ടില്‍ കൊണ്ട് ചെന്ന് വിടാനായിരുന്നു. അന്ന് വൈകുന്നേരം, വിനോദിന് ശാരികയുടെ വീട്ടിലെ നമ്പരില്‍ നിന്നും രണ്ടാമതൊരു കോള്‍ കൂടി വന്നു. വിളിച്ചത് ശിവദാസമേനോന്‍. അതിന്‍പ്രകാരം വിനോദ് ചെന്നു. ശ്രീകല ഇല്ലാത്തതിനാലും വേലക്കാരി അന്ന് അവധിയായിരുന്നതിനാലും രാത്രിയിലേക്ക് ഭക്ഷണമില്ലെന്നും, ഹോട്ടലില്‍ നിന്നും എന്തെങ്കിലും വാങ്ങി വരുവാനും പറഞ്ഞ് മേനോന്‍ വിനോദിന് കാശും നല്‍കി വിട്ടു. അവിടെ നിന്നാണ് വിനോദ് എന്ന ഓട്ടോഡ്രൈവര്‍ കൗശലക്കാരനായ ഒരു കുറ്റവാളിയായി മാറിയത്. ഏറെക്കാലമായി വിനോദ് മനസ്സില്‍ കൊണ്ട് നടന്ന മോഹമായിരുന്നു സുന്ദരിയായ ശാരിക. ഹോട്ടലില്‍ നിന്ന് പൊറോട്ടയും ചിക്കന്‍കറിയും വാങ്ങിയ ഇയാള്‍ വഴിമധ്യേ, ഡോക്റ്റര്‍ അലി മുഹമ്മദ്‌ തന്‍റെ അമ്മയ്ക്ക് കുറിച്ച് നല്‍കിയ zolpidem എന്ന ഗുളിക, മനുഷ്യന്‍റെ സര്‍വ്വനാഡികളും തളര്‍ത്തിക്കളയാന്‍ ശേഷിയുള്ള മയക്കുമരുന്ന്‌, ചിക്കന്‍കറിയില്‍ പൊടിച്ചു ചേര്‍ത്തു. ഒന്നോ രണ്ടോ അല്ല, നാലെണ്ണം. ഒരു സാധരണ വ്യക്തിയെ 6 മണിക്കൂറിലേറെ ഉറക്കിക്കിടത്താന്‍ കഴിയുന്ന തരത്തിലുള്ള 4 ഗുളികകള്‍ !

എല്ലാപേരുടെയും കണ്ണുകള്‍ വിനോദിലേക്ക് ചുരുങ്ങുന്നു.

*************************************************************************************

21/10/2010

വൈകുന്നേരം 7 മണി.


ശാരികയുടെ വീട്ടുമുന്നില്‍ വന്നു നില്‍ക്കുന്ന ഓട്ടോറിക്ഷ. കയ്യില്‍ പാര്‍സലുമായി വിനോദ് വീടിനുള്ളിലേക്ക്. ഉള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കുന്ന ശിവദാസമേനോന്‍. ഹാളിന്‍റെ ഒഴിഞ്ഞ കോണിലെ സോഫയില്‍ എന്തോ ആലോചിച്ച് കണ്ണും അടച്ചിരിക്കുന്ന ശാരിക. വിനോദിനെ കണ്ട്......

മേനോന്‍: ങാ... നീ വന്നോ....

ശബ്ദം കേട്ട് ഞെട്ടി ഉണരുന്ന ശാരിക. വിനോദ് പാര്‍സല്‍ ടേബിളില്‍ വച്ച്, ബാക്കി കാശ് മേനോന് കൊടുക്കുന്നു.

മേനോന്‍: ഡാ. നീ പോവല്ലേ. ഭക്ഷണം നിനക്കും കൂടിയാ. കഴിച്ചിട്ട് പോയാമതി. ഞാന്‍ രാത്രി കഴിക്കാറില്ല. ഒരു ഗ്ലാസ്‌ പാല്. അത്രന്നെ.

വിനോദ് ഒന്ന് ഞെട്ടുന്നു.

വിനോദ്: അയ്യോ എനിക്ക് വേണ്ട. ഞാന്‍ കഴിച്ചതാ. ങാ... അല്ലെങ്കില്‍ ഒരു പൊറോട്ട മാത്രം മതി. തീരെ വിശപ്പില്ല. അതാ.

ശാരിക പ്ലേറ്റ്‌ കൊണ്ട് വന്ന് പാര്‍സലില്‍ നിന്നും പൊറോട്ട എടുത്ത് വിനോദിന് കൊടുത്തു. ഗ്ലാസില്‍ പാലൊഴിച്ച് മേനോന് നല്‍കിക്കൊണ്ട്.....

ശാരിക: അപ്പൂപ്പാ, എനിക്ക് ഒന്നും വേണ്ട. ആകെ ഒരു വയ്യായ്ക.

വിനോദിന്‍റെ മുഖത്ത്, തന്‍റെ പ്രതീക്ഷകള്‍ തെറ്റുമോ എന്ന ആശങ്ക.

മേനോന്‍: നല്ല കഥയായി. പിന്നെ ഇതൊക്കെ ആര്‍ക്കാ വാങ്ങിയത്? ഒന്നും പറയണ്ട. രാത്രി പെണ്‍കുട്ടികള്‍ പട്ടിണി കിടക്കാന്‍ പാടില്ല. മക്കളതെടുത്ത് കഴിക്ക്.

മേനോന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസോടെ ശാരിക ഭക്ഷണം കഴിച്ചു; ചിക്കന്‍ കറിയും. ബാക്കി വന്ന ഭക്ഷണവും, പാത്രങ്ങളും എടുത്ത് അവള്‍ അടുക്കളയിലേക്ക് പോകുമ്പോഴും വിനോദിന്‍റെ കണ്ണുകള്‍ അവളെ വിട്ടു പിരിയുന്നില്ല.

പെട്ടെന്ന് തിരികെ വരുന്ന ശാരിക.


ശാരിക: അപ്പൂപ്പാ, എനിക്കെന്തോ വല്ലാത്ത ക്ഷീണം. ഇത്തിരിനേരം കിടക്കട്ടെ. പിന്നീട് വന്ന് പാത്രങ്ങള്‍ കഴുകാം.

മേനോന്‍: ശരി മോളെ.

ശാരിക മുകളിലേക്ക്. വിനോദ് മേനോന്‍റെ ഒപ്പം ടി.വി യില്‍ മുഴുകി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ശാരികയെ കാണാഞ്ഞ്.....


മേനോന്‍: ഈ കുട്ടിയെന്താ ഉറങ്ങിയോ....? ഞാനൊന്ന് നോക്കട്ടെ.

മുകളിലേക്ക് പോകുന്ന മേനോന്‍. തന്‍റെ കള്ളി പോളിയുമോ എന്ന് സംശയിച്ച് വിനോദ് അയാളെ തന്നെ നോക്കിയിരുന്നു. മേനോന്‍ തിരികെ വരുന്നതറിയുന്ന അയാള്‍ ശ്രദ്ധ ടി.വി യിലേക്ക് മാറ്റുന്നു. പടിയിറങ്ങുന്നതിനിടെ......


മേനോന്‍: പാവം, അതുറങ്ങി. ഇന്ന് ഏതോ ഒരു കൂട്ടുകാരിയുടെ ഇന്‍റര്‍വ്യൂവിന് ഒപ്പം പോയി വന്നതാ. യാത്രയുടെയായിരിക്കും, വന്നപ്പോഴേ ആകെ വാടിക്കുഴഞ്ഞ്‌. ദേ കണ്ടില്ലേ. ഇപ്പൊ വരാമെന്നും പറഞ്ഞു പോയതാ; സുഖ ഉറക്കം. ഇനിയിപ്പോ കിടക്കട്ടെ. പാത്രം രാവിലെ ശാന്ത കഴുകിക്കൊള്ളും.

വിനോദ്: എന്നാപ്പിന്നെ ഞാനും ഇറങ്ങുവാ. വീട്ടില് അമ്മ ഒറ്റയ്ക്കാ.

മേനോന്‍: എന്നാ ശരി. കല നാളെ വരുമെന്ന് പറഞ്ഞാ പോയത്. ഇപ്പൊ അങ്ങോട്ട്‌ വിളിച്ചിട്ട് കിട്ടുന്നുമില്ല. നാളെ വരുന്നുണ്ടെങ്കില്‍ അവള് നിന്നെ വിളിച്ചോളും.
വിനോദ്: ങാ.. ശരി.

വിനോദ് വണ്ടിയുമായി പുറത്തേക്ക്. മേനോന്‍ പുറകെ ചെന്ന് ഗേറ്റ് അടയ്ക്കുന്നു.


*************************************************************************************

DGP: ഹാ അതുകൊണ്ട് ഇയാള്‍ എങ്ങനെ.....?

അശോക്‌: സംഭവം നടന്നത് പിന്നെയാണ് സര്‍ .അവിടെ നിന്നിറങ്ങിയ ഇയാള്‍ വീട്ടിലേക്കു പോയില്ല. നന്നായി മദ്യപിച്ച ശേഷം ഉദ്ദേശം രാത്രി പത്തരയോടെ ഓട്ടോയില്‍ ശാരികയുടെ വീടിന്‍റെ പുറകുവശത്തുള്ള പറമ്പിലെത്തി. ശാരിക മുറി പൂട്ടിയിട്ടില്ല എന്ന് മേനോന്‍റെ സംസാരത്തില്‍ നിന്നും ഇയാള്‍ക്ക് വ്യക്തമായിരുന്നു. പുറത്തുനിന്നും ഉള്ളിലേക്ക് കടക്കുന്ന വാതിലിന്‍റെ പൂട്ട്‌ വീഴുന്നില്ലെന്നും ശരിയാക്കാന്‍ ആരെയെങ്കിലും കൂട്ടി വരണമെന്നും മുന്‍പ്‌ പലതവണ കലയും വിനോദിനോട്‌ സൂചിപ്പിച്ചിരുന്നു. മതില്‍ വഴി മുകളിലത്തെ നിലയിലെത്തിയ ഇയാള്‍ നേരെ ശാരികയുടെ മുറിയിലേക്ക് പോയി. വികാരമറ്റ് കട്ടിലില്‍ കിടന്ന ശാരിക എന്ന വെറും മാംസക്കഷണത്തില്‍ ഇയാള്‍ തന്‍റെ കാമം ഒഴിച്ചു തീര്‍ത്തു; അവള്‍ പോലുമറിയാതെ.

പൊട്ടിക്കരയുന്ന ശ്രീകലയും ജഗന്നാഥനും. ചാടി എഴുന്നേല്‍ക്കുന്ന MLA……

MLA: ടാ...... എന്നാലും നീ ഞങ്ങടെ മോളെ...... എങ്ങനെ തോന്നിയെടാ നിനക്ക്.... ആ പാവത്തിനെ കൊല്ലാന്‍...

MLA യെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്.....

അശോക്‌: sir, please cool down. സാര്‍ തെറ്റിദ്ധരിച്ചു. വിനോദ് ശാരികയെ റേപ്പ്‌ ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ...... കൊന്നു എന്ന് പറഞ്ഞില്ല.! അല്ല, സാറിനെന്താ ആകെ ഒരു ധൃതി? ഒന്ന് ക്ഷമിക്കൂ....

ഹാള്‍ ഒറ്റ നിമിഷത്തില്‍ നിശബ്ദമായി. MLA യുടെ മുഖത്ത് പരിഭ്രമം. മുഖത്തോട് മുഖം നോക്കുന്ന ആഭ്യന്തരമന്ത്രിയും DGP യും.


DGP: What do you mean Mr. ashok?

അശോക്‌: Exactly what I said sir….. ശാരിക കൊല്ലപ്പെട്ടത് വിനോദിന്‍റെ കൈ കൊണ്ടല്ല.

DGP: Then who is that….?

അശോക്‌ ഒരു ചെറു പുഞ്ചിരിയോടെ സദസ്സിലെ മുഴുവന്‍ ആളുകളെയും നോക്കിക്കൊണ്ട്.....

അശോക്‌: പറയാം സര്‍ . പക്ഷെ അതിനു മുന്‍പ്‌ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി. വന്ന കാര്യം നടത്തി വിനോദ് ആ മുറിയില്‍ നിന്നും പോയി എന്നത് സത്യമാണ്. പക്ഷെ പോകുന്നതിനു മുന്‍പ് ഇയാള്‍ക്ക് ഒരു അബദ്ധം പറ്റി. കട്ടിലില്‍ നിന്ന് എഴുന്നേറ്റു പോകാന്‍ തുടങ്ങുന്നതിനിടയില്‍ അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ ബാലന്‍സ്‌ തെറ്റി വീണു. വീഴച്ചയ്ക്കിടെ കട്ടിലില്‍ തട്ടി ഇയാളുടെ നെറ്റി പൊട്ടിയിരുന്നു. നെറ്റി തുടച്ച കൈ കൊണ്ട് ഇയാള്‍ വീണ്ടും കട്ടിലിന്‍റെ പടിയില്‍ പിടിച്ച് എഴുന്നേറ്റു. അങ്ങനെയാണ് ഇയാളുടെ രക്തക്കറ കട്ടിലില്‍ കാണപ്പെട്ടത്. കഴിഞ്ഞില്ല; മുറിക്കുള്ളിലെ ബാത്ത്റൂമില്‍ കയറിയ ഇയാള്‍ വാഷ്‌ബേസിനില്‍ കയ്യും മുഖവും കഴുകിയിട്ടാണ് അവിടം വിട്ടു പോയത്. അതും ബാത്ത്‌റൂമിലെ ലൈറ്റ് ഓഫ് ചെയ്യാതെ. തിരികെ ഓട്ടോയിലെത്തിയ വിനോദ് വണ്ടിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി കഴിച്ചു. വണ്ടിയിലെ ഗ്ലാസില്‍ , മുഖത്ത് കൂടി ഒലിച്ചിറങ്ങുന്ന രക്തം കണ്ട വിനോദ് തന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന, ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ പ്രിസ്ക്രിപ്ഷന്‍ കൊണ്ട് രക്തം തുടച്ച് വലിച്ചെറിഞ്ഞു. ഒപ്പം കാലിയായ മദ്യക്കുപ്പിയും. ഇയാളുടെ ഓട്ടോറിക്ഷ അവിടം വിട്ടു പോയതിനു ശേഷമാണ് ചുടുകട്ട രമണന്‍ അവിടെ എത്തുന്നത്. മുകളിലെത്തിയ രമണനെ ഞെട്ടിച്ചത് തുറന്നു കിടന്ന വാതിലുകള്‍ ആയിരുന്നു. ശാരികയുടെ മുറിയിലേക്ക് കയറാന്‍ തുടങ്ങിയ ഇയാള്‍ പാതി ചാരിയ ബാത്ത്റൂമിലെ ലൈറ്റ് കണ്ട് അതിനുള്ളില്‍ ആളുണ്ട് എന്ന് തെറ്റിദ്ധരിച്ചാണ് കട്ടിലിനടിയില്‍ ഒളിച്ചത്. എന്നാല്‍ പത്തു മിനിറ്റിനു ശേഷവും ആരും പുറത്തു വരാതായപ്പോള്‍ അതിനുള്ളില്‍ ആരുമില്ല എന്ന് മനസിലാക്കിയ രമണന്‍ കട്ടിലിനടിയില്‍ നിന്നും പുറത്തേക്കിറങ്ങി. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ശാരികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് അയാളും ആ മുറി വിട്ടു പോയി. പക്ഷെ കട്ടിലിനടിയിലേക്ക് കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഇയാളുടെ മൊബൈല്‍ഫോണ്‍ ഇയാള്‍ക്ക് അവിടെ നഷ്ട്ടപ്പെട്ടിരുന്നു. അതായത് ഈ ക്രൈം സ്റ്റോറിയില്‍ വിനോദ് എന്ന ഓട്ടോ ഡ്രൈവര്‍ക്കും രമണന്‍ എന്ന മോഷ്ട്ടാവിനും ഉണ്ടായിരുന്ന റോള്‍ അവിടെ അവസാനിച്ചു.

ഒരു മാധ്യമപ്രവര്‍ത്തക: അപ്പൊ പിന്നെ ആരായിരുന്നു സാര്‍ ആ കൊലയാളി?

അശോക്‌: കൊലയാളിയല്ല, കൊലയാളികള്‍ ‍. കൊന്നത് ഒരാളാണെങ്കിലും കൊലയാളിയെ സഹായിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.

മന്ത്രി: Ashok, Who are they?

അശോക്‌: (MLA യെ സൂക്ഷിച്ചു നോക്കിക്കൊണ്ട്) സര്‍ ‍, ആ കൊലപാതകി ശാരികയുടെ രക്തബന്ധത്തില്‍പെട്ട ഒരാളാണ്.

MLA യുടെ ചുണ്ടുകള്‍ വിറച്ചു തുടങ്ങി. മുഖം വിയര്‍ക്കുന്നു.


DGP: Please leave the suspense Ashok. Who is that?

അശോക്‌: സര്‍ , ശാരിക മരണപ്പെട്ടത് സ്വന്തം അച്ഛനെക്കാള്‍ അവള്‍ ഇഷ്ട്ടപ്പെട്ടിരുന്ന, സ്നേഹിച്ചിരുന്ന ഇളയച്ഛന്‍റെ കൈകള്‍ കൊണ്ടാണ്.

DGP: What??????

എല്ലാപേരുടെയും കണ്ണുകള്‍ MLA കൃഷ്ണദാസിലേക്ക്......

MLA: എന്താടോ താനീ പറയുന്നേ? ഞാനോ..... ഇല്ല. നിങ്ങള്‍... എന്താ നിങ്ങടെ ഉദ്ദേശം? എന്തും പറയാമെന്നാ.....

അശോക്‌: ഹാ..... ക്ഷോഭിക്കാതെ, Mr. MLA. അല്ലെങ്കിലും നിങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ കുഴപ്പമാണ് തോക്കില്‍ കേറിയുള്ള വെടി വയ്പ്പ്. ഞാന്‍ മുഴുവന്‍ പറയട്ടെ. ശാരികയുടെ ഇളയച്ഛന്‍ എന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ എന്ന് മാത്രമാണോ അര്‍ത്ഥം? ആണെങ്കില്‍ ജഗന്നാഥന്‍ പറയട്ടെ.......

ജഗന്നാഥന്‍ പരുങ്ങുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ശ്രീകല ജഗന്നാഥനെ തുറിച്ചു നോക്കുന്നു.

മന്ത്രിയോടും DGP യോടുമായി...


അശോക്‌: അതെ, ഈ ജഗന്നാഥന്‍ ആ കുട്ടിയുടെ അച്ഛനല്ല; ഇളയച്ഛനാണ്.

സദസ്സിലിരിക്കുന്നവര്‍ പരസ്പരം പിറുപിറുക്കുന്നു.

അശോക്‌: ഒരു പതിനെട്ട് വര്‍ഷം മുന്‍പ്‌ നടന്ന കഥ. ശാരികയ്ക്ക് കഷ്ട്ടിച്ച് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്രീകലയുടെ ആദ്യ ഭര്‍ത്താവ്, ജഗന്നാഥന്‍റെയും കൃഷ്ണദാസിന്‍റെയും മൂത്ത സഹോദരന്‍ ഹരിദാസ്‌ ഒരപകടത്തില്‍ മരിച്ചത്. തുടര്‍ന്നാണ് ശ്രീകലയെ ജഗന്നാഥന്‍ വിവാഹം ചെയ്തത്. ആ ദാമ്പത്യത്തില്‍ കുട്ടികള്‍ ഇല്ല. ശ്രീകലയ്ക്ക് ഒരു പുതു ജീവിതം കൊടുക്കുക എന്ന സദുദ്ദേശമായിരുന്നില്ല ജഗന്നാഥന്‍റെയുള്ളില്‍ . മറിച്ച്, അവരുടെ പേരില്‍ ഉണ്ടായിരുന്ന കണക്കറ്റ സ്വത്തുവകകളായിരുന്നു. ജേഷ്ഠന്‍റെ മകളെ സ്വന്തം മകളായി വളര്‍ത്തും എന്ന് ശ്രീകലയ്ക്ക് വാക്ക് നല്‍കിയ ഇയാള്‍ ‍, ശാരിക കൊല്ലപ്പെടുന്ന ദിവസം വരെയും അത് പാലിക്കുകയും ചെയ്തു. പക്ഷെ, ഇത്രയും നാള്‍ നോക്കി നടത്തിയിട്ടും ഇനിയും തന്‍റെ പേരിലേക്ക് മാറ്റപ്പെട്ടിട്ടില്ലാത്ത സമ്പത്തിന്മേല്‍ താന്‍ നടത്തിയ കണക്ക് കൂട്ടലുകള്‍ ഒറ്റ ദിവസം കൊണ്ട് ശാരിക തെറ്റിക്കും എന്ന അവസ്ഥ വന്നപ്പോള്‍ വളര്‍ത്തുമകളെക്കാള്‍ ഇയാള്‍ സ്വത്തിനെ സ്നേഹിച്ചു. അതിനയാള്‍ കണ്ടെത്തിയ പോംവഴി ശാരികയുടെ മരണവും......

ജഗന്നാഥന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട്...

അശോക്‌: എന്താ ജഗന്നാഥന്‍, ശരിയല്ലേ...

ജഗന്നാഥന്‍ മറുപടിയില്ലാതെ നിന്നു.

അശോക്‌: അന്ന്, ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വന്ന ദിവസം. നിങ്ങളുടെ പാസ്പോര്‍ട്ടില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ജഗന്നാഥാ, ഈ കഥയില്‍ നിങ്ങടെ കഥാപാത്രത്തിന്‍റെ ഡെപ്ത്.

DGP: Ashok, But how? And for what?

അശോക്‌: I’ll explain sir.

മേശപ്പുറത്തിരുന്ന ഫയലില്‍ നിന്നും ഒരു പാസ്പോര്‍ട്ട് എടുത്തുകൊണ്ട്...

അശോക്‌: സര്‍ , ഇത് ജഗന്നാഥന്‍ റിന്യൂ ചെയ്യാന്‍ കൊടുത്ത, ഇയാളുടെ പാസ്പോര്‍ട്ട് ആണ്. ഞങ്ങള്‍ ഇയാളുടെ വീട്ടില്‍ ചെന്ന ദിവസം, ചോദിക്കാത്ത ഒരു ചോദ്യത്തിന് ഇയാള്‍ ഉത്തരം പറഞ്ഞിരുന്നു. താന്‍ അവസാനം നാട്ടില്‍ വന്നത് മൂന്നു മാസം മുന്‍പാണ് എന്ന്. അതില്‍ പകുതി മാത്രമായിരുന്നു സത്യം. മൂന്നു മാസം മുന്‍പ്‌ ഇയാള്‍ വന്നിരുന്നു, പക്ഷെ അവസാനമായി നാട്ടില്‍ വന്നത് അന്നല്ല. ഇനി ഞാന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം.

ക്യാമറകള്‍ അശോകിലേക്ക് സൂം ചെയ്യപ്പെടുന്നു.

അശോക്‌: ശാരിക മരിക്കുന്നതിന്‍റെ തലേ ദിവസം. അതായത് 20- ാ൦ തീയതി, ഇയാള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറിങ്ങി എന്ന് എമിഗ്രേഷന്‍ സ്റ്റാമ്പില്‍ നിന്നും വ്യക്തമായിരുന്നു. പിന്നെ 22-ാ൦ തീയതി, അതായത് കൊലപാതകം പുറത്തറിഞ്ഞ ദിവസം തിരികെ ദുബായിലേക്ക് പോയ ഇയാള്‍ അന്ന് തന്നെ ദുബായില്‍ നിന്നും തിരിച്ചു വരികയും ചെയ്തു. തിരുവനന്തപുരത്തു ഇറങ്ങിയത് പിറ്റേന്ന്, അതായത് 23-ാ൦ തീയതി. തുടര്‍ന്ന് ഞങ്ങള്‍ 22-ാ൦ തീയതി തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് ഫ്ലൈ ചെയ്ത എയര്‍ലൈനുകളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഇയാള്‍ കഴിഞ്ഞ 22 ന് യാത്ര ചെയ്തിരുന്നു എന്ന് വ്യക്തമായത്. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നും.! ട്രാവല്‍ ഏജന്‍സിയില്‍ എത്തിയ എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടിയത് മറ്റൊരു ട്വിസ്റ്റ്‌ ആയിരുന്നു. ഒറ്റ ബില്ലില്‍ സെറ്റില്‍ ചെയ്തിരുന്നത് രണ്ടു പേര്‍ക്കുള്ള ടിക്കറ്റുകള്‍!! സ്വന്തം പേരില്‍ ഒരു റിട്ടേണ്‍ ടിക്കറ്റും, ഒപ്പമുണ്ടായിരുന്ന ആളിന് തിരുവനന്തപുരം- ദുബായ് വണ്‍വേ ടിക്കറ്റും. അങ്ങനെ 22 ന് വെളുപ്പിന് 4:30 നുള്ള EK 523 വിമാനത്തില്‍ ജഗന്നാഥനും കൂട്ടാളിയും തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയി. അന്ന് രാത്രിതന്നെ ദുബായില്‍ നിന്നുള്ള റിട്ടേണ്‍ ഫ്ലൈറ്റില്‍ തിരിച്ച ജഗന്നാഥന്‍ 23 ന് വെളുപ്പിന് മരണമറിഞ്ഞിട്ട്‌ വന്നതെന്ന രീതിയില്‍ നാട്ടിലെത്തി. ഫ്ലൈറ്റ്‌ നമ്പര്‍ EK 522.

DGP: So who is that stranger?

അശോക്‌: Iam coming to that sir.

അശോക്‌ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്ത്‌ ചെവിയോടു ചേര്‍ത്തു.

അശോക്‌: ങാ... രവി. തന്‍റെ എന്‍ട്രിയ്ക്ക് ടൈം ആയി. ഇങ്ങു പോരെ....

വാതില്‍ തുറന്ന് വരുന്ന well dressed personality. ഒപ്പം, കയ്യില്‍ വിലങ്ങുമായി മറ്റൊരാളും.


ജഗന്നാഥന്‍ വീണ്ടും ഞെട്ടുന്നു.

പുതുമുഖത്തിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തി DGP ക്ക് പരിചയപ്പെടുത്തുന്ന അശോക്‌


അശോക്‌: സര്‍ ‍, ഇത് രവിശങ്കര്‍ . എന്‍റെ സുഹൃത്താണ്. ഇന്‍വെസ്റ്റിഗേറ്റിവ്‌ ജേര്‍ണലിസ്റ്റ്. ഇപ്പൊ BBC യ്ക്ക് വേണ്ടി ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു. കുന്നേറ്റുംകര ദുബായിലേക്ക് വളര്‍ന്നപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം എത്തിയത് രവിയുടെ മുഖമാണ്. എന്‍റെ ആവശ്യപ്രകാരം രവി അവിടെ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പേരുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്ന, ഈ നില്‍ക്കുന്ന ക്രിസ്റ്റി കഥയിലേക്ക്‌ വരുന്നത്. ക്രിസ്റ്റി ജഗന്നാഥന്‍റെ കമ്പനിയുടെ മാനേജരാണ്. ഇയാളായിരുന്നു അന്ന് ജഗന്നാഥനോടൊപ്പം ഉണ്ടായിരുന്ന സഹയാത്രികനും, കൊലപാതകത്തിലെ സഹപ്രവര്‍ത്തകനും.!

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് എല്ലാപേരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിയുന്നു. കടന്നു വരുന്നത് സബ്ഇന്‍സ്പെക്ടര്‍ അന്‍വര്‍. ഒപ്പം ഒരു പെണ്‍കുട്ടിയും.

അശോക്‌: ജഗന്നാഥന്‍ ഈ പെണ്‍കുട്ടിയെ അറിയോ?

ജഗന്നാഥന്‍ മറുപടി പറയുന്നില്ല.

അശോക്‌: പക്ഷെ ഈ കുട്ടി ജഗന്നാഥനെ അറിയും, ക്രിസ്റ്റിയേയും.

DGP: അശോക്‌, മനസ്സിലായില്ല.

അശോക്‌: സര്‍ , ഇത് അശ്വതി. ഈ കുട്ടി, മരിച്ച ശാരികയുടെ കൂട്ടുകാരിയായിരുന്നു. ശാരിക മരിച്ച ദിവസം രാവിലെ ഈ കുട്ടിയുടെ ഒരു ഇന്‍റര്‍വ്യൂവിന്‍റെ കാര്യത്തിനായി ഒപ്പം പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് പത്രത്തില്‍ കണ്ട ഒരു പരസ്യത്തിന് പിന്നാലെ പോകുകയായിരുന്നു ഈ കുട്ടി. വിദേശത്ത്‌ റിസപ്ഷനിസ്റ്റ് ആയി ജോലി എന്നതായിരുന്നു ഓഫര്‍ ‍. പരസ്യത്തില്‍ പറഞ്ഞതനുസരിച്ച് ഇന്‍റര്‍വ്യൂ നടക്കുന്ന ഹോട്ടലില്‍ അശ്വതിയും ശാരികയും എത്തി. ശാരികയെ പുറത്തിരുത്തി അശ്വതി ഇന്‍റര്‍വ്യൂ ഹാളിലേക്ക് പോയി. അവിടെയുണ്ടായിരുന്നത് ക്രിസ്റ്റി ആയിരുന്നു. തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും നോക്കാതെ തന്നെ ജോലി ദുബായില്‍ ഓക്കേ ആണെന്നും വൈകാതെ പുറപ്പെടണമെന്നും പറഞ്ഞ ക്രിസ്റ്റിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അശ്വതി ജോലിയെ പറ്റി അന്വേഷിച്ചു. ഉള്ളിലെ മുറിയില്‍ എം.ഡി ഉണ്ടെന്നും ബാക്കി കാര്യങ്ങള്‍ അദ്ദേഹം പറയുമെന്നും ക്രിസ്റ്റി അശ്വതിയെ വിശ്വസിപ്പിച്ചു. ഇതേ സമയം, പുറത്തിരുന്ന ശാരികയോട് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ഇവിടെ നില്‍ക്കണ്ട എന്നും ഇന്‍റര്‍വ്യൂ എന്ന പേരില്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി വിദേശത്തേക്ക് കയറ്റി അയക്കുന്ന ആളുകളാണ് അവര്‍ എന്നും ഇന്നലെയും ഇവിടെ ഇതേ ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു എന്നും പറഞ്ഞു. അപകടത്തില്‍ പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ഉള്ളിലേക്ക് ചെന്ന ശാരിക കാണുന്നത് തന്‍റെ കൂട്ടുകാരിയെ കയറിപ്പിടിക്കുന്ന വളര്‍ത്തച്ഛനെയാണ്. ഒപ്പം ക്യാമറയില്‍ അത് ഷൂട്ട്‌ ചെയ്യുന്ന ക്രിസ്റ്റിയേയും. ശാരികയെ കണ്ട് ഞെട്ടുന്ന ജഗന്നാഥന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് അശ്വതി പുറത്തേക്കോടി. പുറകെ ശാരികയും. വിവരം ശ്രീകല അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ മനസ്സിലാക്കിയ ജഗന്നാഥന്‍ ആദ്യം ചെയ്തത് ശാരിക വീട്ടില്‍ എത്തുന്നതിന് മുന്നേ ശ്രീകലയെ വീട്ടില്‍ നിന്നും മാറ്റുക എന്നതായിരുന്നു. അതിനുവേണ്ടി ശ്രീകലയുടെ അച്ഛന്‍റെ ബൈക്ക്‌ ഒരു അപകടത്തില്‍ പെടുത്തി. വിവരമറിഞ്ഞ് തറവാട്ടിലേക്ക് പുറപ്പെട്ട ശ്രീകല ഫോണ്‍ വഴി ശാരികയുമായി ബന്ധപ്പെടാതിരിക്കാനായി ശ്രീകലയുടെ വീട്ടിലെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്തു. എല്ലാം ചെയ്തത് ക്രിസ്റ്റി, ചെയ്യിച്ചത് ജഗന്നാഥന്‍.! തുടര്‍ന്ന് സുഹൃത്തിന്‍റെ കാറില്‍ ട്രാവല്‍ ഏജന്‍സിയില്‍ പോയി ടിക്കറ്റുകള്‍ എടുത്ത് രാത്രി ഒരു മണിയോടെ ജഗന്നാഥനും ക്രിസ്റ്റിയും ശാരികയുടെ മുറിയിലെത്തി. രണ്ടു കുറ്റകൃത്യങ്ങള്‍ അതിനോടകം നടന്നിരുന്ന ആ മുറി അതേ രാത്രിയില്‍ തന്നെ ഒരു കൊലപാതകത്തിനും കൂടി സാക്ഷ്യം വഹിച്ചു. തലയിണ കൊണ്ട് ശാരികയെ ശ്വാസം മുട്ടിച്ചു കൊന്നു, ജഗന്നാഥന്‍. ഒന്ന് പിടയാന്‍ പോലും അനുവദിക്കാതെ അവളുടെ കാലുകള്‍ കൂട്ടി പിടിച്ചത് ക്രിസ്റ്റി. മരണം ഉറപ്പാക്കിയ ഇവര്‍ , മുറിയില്‍ തന്നെയുണ്ടായിരുന്ന ചുരിദാറിന്‍റെ ഷോള്‍ ഉപയോഗിച്ച് ശാരികയെ ഫാനില്‍ കെട്ടിത്തൂക്കുമ്പോഴാണ് ശിവദാസമേനോന്‍ അവിടെ വന്നത്. മുന്നിലെ അരണ്ട വെളിച്ചത്തിലെ കാഴ്ചകളില്‍ നിന്നും ആ വൃദ്ധന്‍റെ കണ്ണുകള്‍ ജഗന്നാഥനെ തിരിച്ചറിഞ്ഞു. കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് ക്രിസ്റ്റി മേനോന്‍റെ തലയ്ക്കടിച്ചു വീഴ്ത്തി. മേനോനും മരണപ്പെട്ടു എന്ന് മനസ്സിലാക്കിയ അവര്‍ അവിടെ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക് പോയി. എയര്‍പോര്‍ട്ടില്‍ നിന്നും കാറിന്‍റെ ഉടമയെ വിളിച്ച് അത്യാവശ്യമായി ദുബായിലേക്ക് തിരികെ പോകണമെന്നും കാര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങില്‍ ഇട്ടിട്ടുണ്ടെന്നും പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ താടിക്ക് കൈ കൊടുക്കുന്ന മന്ത്രി.

അശോക്‌: ജഗന്നാഥന്‍ ദുബായിലെ തന്‍റെ കമ്പനിയുടെ മറവില്‍ നടത്തിയത്‌ പെണ്‍വാണിഭമായിരുന്നു. അയാള്‍ ദുബായിലെ സെക്സ് റാക്കറ്റുകളിലെ ഒരു പ്രധാനിയുമാണ് എന്ന് രവിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാല് ദിവസം മുന്‍പ് ക്രിസ്റ്റിയുടെ മൊബൈലില്‍ നിന്നും ജഗന്നാഥന് ഒരു മെസേജ് കിട്ടിയിരുന്നു. ഫ്രെണ്ട്സിന്‍റെ ഒപ്പം ജര്‍മനിക്ക് പോകുകയാണെന്നും പത്തു ദിവസം കഴിഞ്ഞേ വരൂ, വന്നിട്ടേ ഇനി വിളിക്കൂ എന്നുമായിരുന്നു മെസേജിന്‍റെ കണ്ടന്‍റ്. ഞങ്ങള്‍ നിങ്ങടെ പുറകെ ആണ് എന്ന് നിങ്ങള്‍ക്ക് തോന്നാതിരിക്കാനും ദുബായില്‍ രവിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടി, ഞാന്‍ പറഞ്ഞതനുസ്സരിച്ച് ക്രിസ്റ്റിയുടെ ഫോണില്‍ നിന്നും രവി തന്നെ അയച്ചതായിരുന്നു ആ മെസേജ്‍. എത്ര വിദഗ്ദമായി ചെയ്യുന്ന ക്രൈം ആയാലും ദൈവമായിട്ട്‌ കാട്ടി തരുന്ന ചില തെളിവുകള്‍ ഉണ്ടാകും സത്യത്തിലേക്ക്. രമണന് മൊബൈല്‍ ഫോണ്‍ വില്ലനായപ്പോള്‍ വിനോദിനെ സ്വന്തം രക്തം ചതിച്ചു. ജഗന്നാഥന് വിനയായത് പാസ്പോര്‍ട്ടും. ഒരുപക്ഷെ ആ പാസ്പോര്‍ട്ട് അന്ന് ഞങ്ങള്‍ കണ്ടില്ലായിരുന്നു എങ്കില്‍ കഥ മറ്റൊന്നായേനെ. ഈ അന്വേഷണം ഒരുപക്ഷേ വിനോദില്‍ അവസാനിക്കുമായിരുന്നു.

തിരിഞ്ഞ് DGP യോടായി...

അശോക്‌: Sir, I think my duty is over.

DGP: Excuse me Ashok. I have a doubt.

അശോക്‌: Please sir....

DGP: ഈ മേനോന്‍ എന്തിനാവും ആ സമയത്ത് ആ മുറിയില്‍ വന്നത്?

അശോക്‌: (ചിരിച്ചുകൊണ്ട്) No idea sir. ജീവിതത്തില്‍ ഉത്തരം കിട്ടാത്ത സിറ്റുവേഷനുകള്‍ വരുമ്പോള്‍ നമ്മള്‍ സ്വയം പറഞ്ഞ് രക്ഷപ്പെടുന്ന ഒരു വാക്കില്ലേ... വിധി... ജീവന് തുല്യം സ്നേഹിച്ചിരുന്ന പേരക്കുട്ടിയോടൊപ്പം ഈ ലോകം വിട്ടു പോകാനായിരുന്നിരിക്കണം മേനോന്‍റെ വിധി.

DGP: Anyways, you have done an excellent job, ashok.
ശരത്തിനോട് ജഗന്നാഥനെ അറസ്റ്റ്‌ ചെയ്യാന്‍ പറയുന്ന DGP. DGPക്കും മന്ത്രിക്കും കൈ കൊടുത്ത് തിരികെ നടക്കുന്ന അശോക്‌. ഹാളിലെ ആളുകള്‍ എഴുന്നേല്‍ക്കുന്നു. പുറകെ, പ്രതികളെയും കൂട്ടി രവിയും, ശരത്തും, അന്‍വറും, മൈക്കിളും.......... ക്യാമറകള്‍ ഫ്ലാഷ് ചൊരിയുന്നു.

അവസാനിച്ചു.

Murder!! Part -4



Murder Part - 1
Murder Part - 2
Murder Part - 3


ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ വീട്. തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന്‌ ഒരു ഓട്ടോറിക്ഷ റോഡിലേക്കിറങ്ങി പോകുന്നു. റോഡില്‍ നിന്നും പോലീസിന്‍റെ ടാറ്റാ സുമോ വാന്‍ ഗേറ്റ് കടന്ന് ഉള്ളിലേക്ക്. വാനില്‍ നിന്നും മഫ്തിയില്‍ പുറത്തിറങ്ങുന്ന അശോകും ശരത്തും. കോളിംഗ്ബെല്‍ ശബ്ദിക്കുമ്പോള്‍ വന്നു വാതില്‍ തുറക്കുന്ന ഡോക്റ്റര്‍ അലി മുഹമ്മദ്‌. അതിഥികളെ മനസ്സിലാകാതെ.....

ഡോക്റ്റര്‍ : ആരാ?

അശോക്‌: ഡോക്റ്റര്‍ അലി മുഹമ്മദ്‌...?

ഡോക്റ്റര്‍ ‍: അതെ. നിങ്ങള്‍ ‍...?

അശോക്‌: we are from police department. I am ashok, ashok prabhaakar – DYSP. and this is CI sharath.

ഡോക്റ്റര്‍ ‍: please come in.

ഇരുവരെയും കൂട്ടി ഡോക്റ്റര്‍ ഉള്ളിലേക്ക്. അതിഥികളോട് ഇരിക്കാന്‍ ആംഗ്യം കാട്ടിക്കൊണ്ട്..

ഡോക്റ്റര്‍ ‍: yes, tell me officers…. What should I do for you?

അശോക്‌: ഡോക്റ്റര്‍ ‍, കുന്നേറ്റുംകര കൊലപാതകം ഇപ്പൊ അന്വേഷിക്കുന്നത് ഞങ്ങളാണ്. ഡോക്റ്ററുടെ ഒരു ചെറിയ സഹായം ഞങ്ങള്‍ക്ക്‌ വേണം.

ഡോക്റ്റര്‍ ‍: of course. പറയൂ....

ശരത് കയ്യിലെ ബാഗ് തുറന്ന് ഒരു പേപ്പര്‍ എടുത്ത്‌ അശോകിന് നല്‍കുന്നു


അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍ ഡോക്റ്ററുടെതല്ലേ?

പേപ്പര്‍ വാങ്ങിക്കൊണ്ട്...

ഡോക്റ്റര്‍ ‍: അതെ. എന്താ കാര്യം.

ശരത്: ഡോക്റ്റര്‍ ‍, ഈ മെഡിസിന്‍......?

ഡോക്റ്റര്‍ : this is Zolpidem 10mg tablet. ഇന്‍സോംനിയ എന്ന ഡിസോര്‍ഡറിന് പൊതുവേ പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു ഡ്രഗ് ആണിത്.

ശരത്: ഇന്‍സോംനിയ...?

ഡോക്റ്റര്‍ ‍: yes. ഇന്‍സോംനിയ. പൂര്‍ണ്ണമായോ ഭാഗീകമായോ ഉറക്കം നഷ്ട്ടപ്പെടുന്ന അവസ്ഥ.

അശോക്‌: ഡോക്റ്റര്‍ ‍, ഇതിന്‍റെ ഡോസേജ്.....

ഡോക്റ്റര്‍ : ഞാനീ എഴുതിയിരിക്കുന്ന 10mg യുടെ ഒരു ടാബ്ലറ്റിന് ഒരു നോര്‍മല്‍ ഹ്യൂമന്‍ ബീയിങ്ങിനെ ഏകദേശം ആറ്‌ മണിക്കൂര്‍ വരെ ഉറക്കിക്കിടത്താന്‍ സാധിക്കും. ഒരു അഞ്ച് ടാബ്ലറ്റിനും മുകളിലേക്കായാല്‍ ഒരുപക്ഷെ വ്യക്തി മരിച്ചുപോകാനും വേറെ കാരണം തിരക്കണ്ട.

അശോക്‌: ഡോക്റ്റര്‍ ഈ മരുന്ന് കുറിച്ചിരിക്കുന്ന മീനാക്ഷിയമ്മയെ, ഡോക്റ്റര്‍ക്ക് നേരിട്ടറിയാമോ?

ഡോക്റ്റര്‍ : ഇപ്പൊ, ഒരു പേഷ്യന്‍റ് എന്ന നിലയില്‍ അറിയാം. രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. അവരുടെ മകനാണ് അവരെ ചെക്കപ്പിന് കൊണ്ട് വരാറ്. ഹാ അയാള്‍ ദേ ഇപ്പൊ ഇവിടുന്നങ്ങോട്ട്‌ പോയതല്ലെയുള്ളൂ.

അശോക്‌: ഇപ്പോഴോ?

ഡോക്റ്റര്‍ : അതേന്നേ... നിങ്ങള്‍ വരുന്നതിനും.... കഷ്ടിച്ചൊരു രണ്ടു മിനിറ്റ്‌ മുന്‍പ്‌.

ശരത്: ഡോക്റ്റര്‍ ‍, ഞങ്ങള്‍ ഇങ്ങോട്ടേക്കെത്തുമ്പോള്‍ ഒരു ഓട്ടോറിക്ഷ പുറത്തേക്ക് പോയിരുന്നു.

ഡോക്റ്റര്‍ ‍: ആഹാ... അപ്പൊ അത് തന്നെ. അയാള്‍ ഒരു ഓട്ടോഡ്രൈവറാ.

അശോക്‌: അയാള്‍ എന്തിനാ ഇപ്പൊ വന്നത്?

ഡോക്റ്റര്‍ ‍: നിങ്ങള്‍ ഈ കൊണ്ടുവന്ന പ്രിസ്ക്രിപ്ഷന്‍ കൈമോശം വന്നുവെന്നും, മെഡിക്കല്‍സ്റ്റോറില്‍ നിന്നും അതില്ലാതെ മരുന്ന് കൊടുക്കുന്നില്ല എന്നും പറഞ്ഞാ വന്നത്. സംഗതി ശരിയാ. ഇത്തരം ഡ്രഗ്സ്‌ without prescription വില്‍ക്കാന്‍ പാടില്ല. ആരും അങ്ങനെ കൊടുക്കുകയും ഇല്ല.

പരസ്പരം നോക്കുന്ന അശോകും ശരത്തും.

ഡോക്റ്റര്‍ : അല്ല, എന്താ സര്‍ ‍? anything wrong?

അശോക്‌: ഡോക്റ്റര്‍ , ഞങ്ങളുടെ ഊഹം ശരിയാണെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കുന്ന കേസിലെ ഒരു പ്രധാന പ്രതിയാണയാള്‍ ‍.

ഡോക്റ്റര്‍ : is it? My god…!

അശോക്‌: ഡോക്റ്റര്‍ ‍, അയാളുടെ സ്ഥലമോ, അഡ്രസ്സോ അങ്ങനെയെന്തെങ്കിലും....

ഡോക്റ്റര്‍ ‍: I am sorry, രണ്ടു ദിവസത്തെ പരിചയമുണ്ടെന്നല്ലാതെ കൂടുതലൊന്നും....

അശോക്‌: it’s ok doctor. ഇനിയും അയാള്‍ ഇവിടെ വരുകയാണെങ്കില്‍ അപ്പൊ തന്നെ ഞങ്ങളെ ഇന്‍ഫോം ചെയ്യണം. ഞങ്ങള്‍ അല്ലാതെ തന്നെ അന്വേഷിച്ചോളാം. പിന്നെ, നമ്മള്‍ കണ്ടതും സംസാരിച്ചതും നമ്മളില്‍ തന്നെ നിന്നാല്‍ മതി.

ഡോക്റ്റര്‍ ‍: sure. I can understand.

അശോക്‌: ok doctor, thanks a lot for your time.

യാത്ര പറഞ്ഞ് അശോകും ശരത്തും തിരിയുമ്പോള്‍ എന്തോ ഓര്‍ത്തുകൊണ്ട്...


ഡോക്റ്റര്‍ ‍: excuse me….

അശോക്‌: yes…..

ഡോക്റ്റര്‍ : ഇന്നയാള്‍ ഇവിടെ വരുന്നതിനു മുന്‍പ് എന്‍റെ മൊബൈലില്‍ വിളിച്ചിരുന്നു. ഞാന്‍ വീട്ടിലുണ്ടോ എന്നറിയാന്‍. ഒരു മൊബൈല്‍നമ്പര്‍ തന്നെയായിരുന്നു. If you need……

*************************************************************************************

നാല് ദിവസങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം.....

പോലീസ്‌ ക്ലബ്‌. അങ്ങിങ്ങായ്‌ ഇട്ടിരിക്കുന്ന മേശകള്‍ക്ക് ചുറ്റും ഇരുന്ന്ചീട്ടു കളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന പോലീസുകാര്‍ ‍. ഒഴിഞ്ഞ ഒരു മൂലയിലെ മേശയ്ക്ക് ചുറ്റിനും അശോകും ശരത്തും അന്‍വറും. അവിടേക്ക് നാല് ക്യാന്‍ പെപ്സിയുമായി വരുന്ന മൈക്കിള്‍ , ക്യാനുകള്‍ മേശപ്പുറത്ത് വച്ച് ഒഴിഞ്ഞുകിടന്ന കസേരയില്‍ ഇരിക്കുന്നു. സംസാരത്തിനിടെ, ശബ്ദിക്കുന്ന മൊബൈല്‍ഫോണ്‍ എടുക്കുന്ന അശോക്‌.

അശോക്‌: ഹലോ... ങാ.. രവീ, നീ എത്തിയോ? ഓക്കേ.. ഓക്കേ... ഏതായാലും അരമണിക്കൂറെങ്കിലും എടുക്കില്ലെ... അതിനുള്ളില്‍ അന്‍വര്‍ എത്തും. ആര്‍ക്കും സംശയമൊന്നുമില്ലല്ലോ? Ok, that’s good. Anyway നീയിങ്ങ് പോരേ. ബാക്കി നേരില്‍ സംസാരിക്കാം. ഓക്കേ ഡാ...

ഫോണ്‍ കട്ട് ചെയ്ത് ഗൂഢമായി ചിരിച്ചുകൊണ്ട്

അശോക്‌: so... we approach the climax. രവിയായിരുന്നു ഫോണില്‍ . Flight has just landed. എയര്‍പോര്‍ട്ടിലേക്ക് അന്‍വര്‍ പോയാല്‍ മതി. തന്നെ അറിയാം അവന്. അവന്‍ പുറത്തിറങ്ങുമ്പോള്‍ അന്‍വര്‍ അവിടുണ്ടാവണം. അറിയാമല്ലോ... ആര്‍ക്കും സംശയത്തിന് ഒരിടകൊടുക്കരുത് be extra careful. പിന്നെ... ജീപ്പ് വേണ്ട. എന്‍റെ വണ്ടി എടുത്തോ.

പോക്കറ്റില്‍ നിന്നും വണ്ടിയുടെ ചാവി എടുത്ത് അന്‍വറിനു നല്‍കുന്ന അശോക്‌. അതും വാങ്ങി പോകുന്ന അന്‍വര്‍ ‍.

അശോക്‌: ശരത്തിനും മൈക്കിളിനും ഒരു ജോലി കൂടി ബാക്കിയുണ്ട്.

ശരത്: എന്താ സര്‍

അശോക്‌: കുന്നേറ്റുംകര കൊലക്കേസിലെ കൊലയാളിയും നമ്മളും തമ്മിലുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രമാണ്. പക്ഷെ അതിനുമുന്‍പ്‌, ഈ കേസില്‍ നമ്മള്‍ ശല്യം ചെയ്തവരും, നമ്മളെ ശല്യം ചെയ്തവരുമായ എല്ലാപേരും; വേലക്കാരി ശാന്തയില്‍ തുടങ്ങി ഈ കേസിന്‍റെ പുരോഗതിക്കിടെ നമുക്ക് മുന്നിലൂടെ കടന്നുപോയ each and every single face… ഒപ്പം, ഹോം മിനിസ്റ്ററും DGP യും ഒക്കെ അടങ്ങുന്ന ഒരു സദസ്സ് നാളെ ഇവിടെ വേണം. നമ്മുടെ കലാശക്കൊട്ട് കാണാന്‍.

ശരത്: മനസ്സിലായി സര്‍ ‍. ഉണ്ടാവും. എല്ലാവരും ഉണ്ടാവും. പ്രസ്സും മീഡിയയും അടക്കം.

ഉത്സാഹത്തോടെ നടന്നു നീങ്ങുന്ന ശരത്തും, മൈക്കിളും. പകുതി കുടിച്ച പെപ്സി ക്യാന്‍ വീണ്ടും ചുണ്ടോടു ചേര്‍ക്കുന്ന അശോക്‌....



ഇനി ക്ലൈമാക്സ്...!!!!

Murder!! Part -3



Murder Part - 1
Murder Part - 2


കൊലപാതകം നടന്ന ഇരുനില വീട്ടിലേക്ക് ഗേറ്റ് കടന്നു വരുന്ന പോലീസ്‌ ജീപ്പ്. പിന്നാലെ DYSP അശോക്‌ പ്രഭാകറിന്‍റെ പ്രാഡോ.
പോലീസ്‌ വാഹനം വരുന്നത് കണ്ട്, എങ്ങോട്ടോ പോകാനായി കാറിന്‍റെ ഡോര്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന ജഗന്നാഥന്‍ താക്കോല്‍ തിരികെ എടുക്കുന്നു. മറുകയ്യില്‍ പാസ്പോര്‍ട്ട്.
ജീപ്പ് നിര്‍ത്തി ശരത്തും പ്രാഡോയില്‍ നിന്നും ബാക്കി മൂന്നു പേരും പുറത്തിറങ്ങുന്നു.


അശോക്‌: ഇതാരാ ശരത്?

ശരത്: പറയും പോലെ സാര്‍ കണ്ടിട്ടില്ലല്ലോ, മരിച്ച കുട്ടിയുടെ ഫാദറാ. ജഗന്നാഥന്‍.

അശോക്‌: ഓ... അത് ശരി.

ജഗന്നാഥന് ബാക്കി എല്ലാവരെയും ശരത് പരിചയപ്പെടുത്തി. നാല് പേരെയും കൂട്ടി ജഗന്നാഥന്‍ വീടിനുള്ളിലേക്ക്....
വിശാലമായ സ്വീകരണ മുറിയിലെ സോഫയിലേക്ക് ഇരുന്നു കൊണ്ട്


അശോക്‌: ജഗന്നാഥന്‍ എങ്ങോട്ടോ പോകാന്‍ തുടങ്ങുവായിരുന്നു എന്ന് തോന്നുന്നു.

ജഗന്നാഥന്‍: അതെ സാര്‍ പാസ്പോര്‍ട്ട് ഓഫീസ്‌ വരെ. പാസ്പോര്‍ട്ടിന്‍റെ എക്സ്പൈറി അടുത്തു. എനിക്ക് ഒരുപാട് വൈകാതെ ദുബായിലേക്ക് പോണം. അങ്ങ് പോയിട്ട് പിന്നെ റിന്യൂവലിനു കൊടുക്കാന്‍ പ്രയാസാ. തിരികെ പോകാതിരിക്കാന്‍ പറ്റാഞ്ഞിട്ടാ. അവിടെയും ആകെ പ്രശ്നങ്ങളാണേ.

അന്‍വര്‍: അവിടെ എന്താ ചെയ്യുന്നേ?

ജഗന്നാഥന്‍: ഒരു ചെറിയ മാന്‍പവര്‍ സപ്ലേ കമ്പനിയുണ്ട്. ഇപ്പൊ പിന്നെ റിസെഷനും ഒക്കെയായി ആകെ പ്രയാസമാ. അല്ലെങ്കി തന്നെ ഇനി എന്തിനാ ഇതൊക്കെ, ആര്‍ക്കു വേണ്ടിയാ? എല്ലാം കഴിഞ്ഞില്ലേ... (നെടുവീര്‍പ്പെടുന്നു).

ഓ....സംസാരത്തിനിടയില് മറന്നു ,സര്‍ , കുടിക്കാന്‍ എന്തെങ്കിലും ??...

അശോക്‌: നോ, താങ്ക്സ്. സീ മിസ്റ്റര്‍ ജഗന്നാഥന്‍... ഈ മര്‍ഡര്‍ വെറും ഒരു മോഷണത്തിനിടയില്‍ സംഭവിച്ചത് തന്നെയാകും എന്ന് തന്നെയായിരുന്നു ഇന്നലെ വരെ പോലീസിന്‍റെയും നിഗമനം. പക്ഷെ, ഫോറന്‍സിക്‌ ലാബില്‍ നിന്നും ഇന്ന് വന്നിരിക്കുന്ന രണ്ട് ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ ഈ കേസിന്‍റെ സ്വഭാവം അടിമുടി മാറ്റിയിട്ടുണ്ട്.

ഒന്ന്... മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്നും ലഭിച്ച രണ്ട് രക്ത സാമ്പിളുകള്‍. അതില്‍ ഒന്ന് നിങ്ങളുടെ അച്ഛന്‍ ശിവദാസ മേനോന്‍റെ തന്നെയാണ്; ‘A’ പോസിറ്റീവ്. രണ്ടാമത്തേത്, അതായത് കട്ടിലില്‍ കണ്ട രക്തക്കറ. അത് ‘AB’ നെഗറ്റീവ്. ശാരികയുടെ ബ്ലഡ്‌ഗ്രൂപ്‌ ‘O’ പോസിറ്റീവ് ആണ്. ഇപ്പൊ ഞങ്ങളെ കുഴപ്പിച്ചത് ആ രക്തക്കറ, ചുടുകട്ട രമണന്‍ എന്ന മോഷ്ട്ടാവിന്‍റെതും അല്ല എന്നതാണ്. അയാളുടെ ബ്ലഡ്‌ഗ്രൂപ്‌ ‘B’ പോസിറ്റീവ് ആണ്.

ജഗന്നാഥന്‍: സാര്‍ എന്ന് വച്ചാ...

അശോക്‌: കഴിഞ്ഞില്ല, പ്രോബ്ലം ഒന്ന് കൂടി ഉണ്ട്. ക്ഷമിക്കണം... അറിയാമല്ലോ. പെണ്‍കുട്ടിയെ ശാരീരികമായി..... ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അതിനായി നടത്തിയ ചുടുകട്ട രമണന്‍റെ ടെസ്റ്റിന്‍റെ റിസള്‍ട്ട് നെഗറ്റീവാണ്. I mean, സ്പേംസ് മാച്ചാവുന്നില്ല.

ജഗന്നാഥന്‍: അപ്പൊപ്പിന്നെ ആരാ സാര്‍ ‍.... എന്‍റെ മോളെ..... (കയ്യിലിരുന്ന പാസ്പോര്‍ട്ട് വഴുതി താഴെ വീണു. ആ അച്ഛന്‍റെ ശബ്ദമിടറി. ചെറിയ ഒരു ഗദ്ഗദം പതിയെ കരച്ചിലിനു വഴിമാറി)

അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, പ്ലീസ്‌. നിങ്ങളുടെ ഒരു സഹകരണമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.

ജഗന്നാഥന്‍: (കണ്ണ് തുടച്ചുകൊണ്ട്) സോറി സാര്‍ ,ഒരുപാട് ശ്രമിക്കുന്നുണ്ട്, എല്ലാരുടെയും മുന്നില്‍ ഒന്ന് അഭിനയിച്ച് നില്‍ക്കാന്‍. പക്ഷെ....

അശോക്‌: ഒരു ഫൗള്‍പ്ലേ നടന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടിയെ റേപ്പ്‌ ചെയ്തതും കൊലപാതകത്തിനും പിന്നില്‍ മറ്റൊരാള്‍ തന്നെയാണ്. സംഭവം കണ്ട ശിവദാസമേനോനെ അടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെട്ടതായിരിക്കണം. മുന്നില്‍ കണ്ട കാഴ്ച്ചയുടെ ഷോക്കിലാവും അദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ്‌ ഉണ്ടായതും.

ജഗന്നാഥന്‍: അച്ഛന് അവളെ ജീവനായിരുന്നു. ആകെയുള്ള പേരക്കുട്ടിയായിരുന്നല്ലോ...

ശരത്: അപ്പൊ MLA കൃഷ്ണദാസിന് കുട്ടികളില്ലേ?

ജഗന്നാഥന്‍: ഇല്ല, അവന് മക്കളില്ല.

അശോകും ശരത്തും പരസ്പരം നോക്കുന്നു.

അന്‍വര്‍ ‍: മോള്‍ക്ക്‌ വല്ല പ്രണയബന്ധവും ഉണ്ടായിരുന്നതായിട്ട് അറിവുണ്ടോ?

ജഗന്നാഥന്‍: ഇല്ല സാര്‍ . അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവള്‍ പറഞ്ഞേനെ. മാത്രവുമല്ല, മൂന്നു മാസം മുന്‍പാ ഞാന്‍ അവസാനം നാട്ടില്‍ വന്നത്. അന്ന് അവള്‍ക്ക് ചില കല്യാണാലോചനകള്‍ നടത്തുകയും ചെയ്തതാ. അതിലൊക്കെ അവള്‍ എതിര്‍പ്പ് കാണിച്ചില്ലെന്ന് മാത്രവുമല്ല, താല്‍പര്യവുമായിരുന്നു.

ഇടയ്ക്ക് ലാന്‍റ്ഫോണ്‍ റിംഗ് ചെയ്യുന്നു.


ജഗന്നാഥന്‍: excuse me sir, ഞാനാ ഫോണ്‍ ഒന്ന്...

അശോക്‌: അതിനെന്താ... എടുത്തോളൂ.

ഫോണ്‍ എടുക്കാന്‍ പോകുന്ന ജഗന്നാഥന്‍. താഴെ കിടക്കുന്ന പാസ്പോര്‍ട്ട് എടുത്തൊന്ന്‍ നിവര്‍ത്തി നോക്കി ടീപ്പോയിലേക്ക് വയ്ക്കുന്ന അശോക്‌.
അല്പ്പസമയത്തിനുള്ളില്‍ ഫോണ്‍ വച്ച് ജഗന്നാഥന്‍ തിരികെ വരുന്നു.

അശോക്‌: പാസ്പോര്‍ട്ട് എക്സ്പയര്‍ ആവാന്‍ ഒരു മാസം കൂടിയേ ഉള്ളല്ലേ?

ജഗന്നാഥന്‍: അതെ സാര്‍ ‍. പക്ഷെ ദുബായിലേക്ക് തിരികെ പോയാല്‍ പിന്നെ ഒന്നിനും സമയം കിട്ടില്ല. ഇതിനിടയില്‍ വൈഫിന്‍റെ വിസയുടെ കാര്യവും നോക്കണം. ഇനി അവളെ ഇവിടെ നിര്‍ത്തുന്നില്ല. എങ്ങനാ ഒറ്റയ്ക്കിവിടെ. മാത്രവുമില്ല ഒരുകൂട്ടം അസുഖവുമുണ്ട്. ആരെങ്കിലും നിര്‍ബന്ധിക്കാതെ മരുന്നൊന്നും കഴിക്കുകയും ഇല്ല.

അശോക്‌: അത് പറഞ്ഞപ്പോഴാ. ഞങ്ങള്‍ക്ക് മിസിസ്സിനെ ഒന്ന് കാണണം. ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്.

ജഗന്നാഥന്‍: അതിനെന്താ സാര്‍ ‍, വിളിക്കാം. കിടക്കുവാ.

ഉള്ളിലേക്ക് പോയ ജഗന്നാഥന്‍, ആകെ ക്ഷീണിതയായ ശ്രീകലയെ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു. പോലീസുദ്യോഗസ്ഥരെ കണ്ട കലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.


അശോക്‌: ക്ഷമിക്കണം, ഈ അവസ്ഥയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ . അന്ന്... അതായത് സംഭവം നടക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു. എവിടെ പോയതാ?

കല: എന്‍റെ വീട്ടില്‍ (വിങ്ങുന്നു)

അശോക്‌: പ്രത്യേകിച്ച്....

കല: അച്ഛന് ഒരാക്സിഡന്‍റ് പറ്റിയിട്ട്. (കരയുന്നു)

ജഗന്നാഥന്‍: സാര്‍ ‍, അവള്‍ക്കു നല്ല സുഖമില്ല. ഒരുപാട് സ്ട്രെയിന്‍ ചെയ്യരുതെന്ന് ഡോക്റ്ററും പറഞ്ഞിട്ടുണ്ട്. ചോദിക്കാനുള്ളത് എന്നോട് ചോദിച്ചാല്‍ ‍....

അശോക്‌: ഏയ്‌, no problem. Let her take rest.

കലയെ വേലക്കാരി ശാന്ത വന്നു കൂട്ടിക്കൊണ്ടു പോകുന്നു.

അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, മുകളിലത്തെ മുറി ഞങ്ങള്‍ക്കൊന്നു കാണണം.

ജഗന്നാഥന്‍: പിന്നെന്താ.... നിങ്ങള്‍ ചെന്നോളൂ. നാളെയും മറ്റന്നാളും ഒക്കെ അവധിയാ. പാസ്പോര്‍ട്ടിന്‍റെ കാര്യത്തിന് ഇന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ ‍....

അശോക്‌: why not? ജഗന്നാഥന്‍ പൊയ്ക്കോളൂ. ഞങ്ങള്‍ക്ക് കുറച്ചു പരിപാടികള്‍ കൂടി ബാക്കിയുണ്ട്.

ജഗന്നാഥന്‍: താങ്ക്യൂ സാര്‍ ‍. (ഒരു പേപ്പര്‍ എടുത്ത് എന്തോ എഴുതിക്കൊണ്ട്) സാര്‍ ഇതാണ് എന്‍റെ നമ്പര്‍ ‍. എന്തെങ്കിലും ഉണ്ടെങ്കില്‍ ഇതില്‍ വിളിച്ചാ മതി.

പേപ്പര്‍ അശോകിന് നല്‍കിക്കൊണ്ട് പോകുന്ന ജഗന്നാഥന്‍. സ്റ്റെയര്‍ കേസ്‌ കയറി മുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍

മുകളിലെ മുറി തുറന്ന് കാര്യങ്ങള്‍ വിവരിക്കുന്ന ശരത്. മുറിയില്‍ നിന്നും പുറത്തു കടന്നുകൊണ്ട്...


ശരത്: സാര്‍ , മുകളില്‍ ആകെ ഈ ഒരു മുറിയേ ഉള്ളൂ. ബാത്ത് അറ്റാച്ച്ഡാണ്‌.

മുറിക്ക് പുറത്ത്, എതിര്‍ വശത്തുള്ള മറ്റൊരു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്ന ശരത്.


ശരത്: സാര്‍ ഇവിടെ വസ്ത്രങ്ങളും മറ്റും അലക്കി ഇടുന്ന സ്ഥലമാ. പ്രതി അകത്തേക്കും പുറത്തേക്കും പോയിരിക്കുന്നത് ഈ ഡോര്‍ വഴിയാണ്‌. ചുടുകട്ടയുടെ മൊഴി പ്രകാരം ഈ രണ്ടു വാതിലുകളും സംഭവ ദിവസം തുറന്നാണ് കിടന്നിരുന്നത്. ഇവിടെ നിന്നും സണ്‍ഷേഡ് വഴി താഴത്തെ മതിലിലേക്കിറങ്ങി പോയി എന്നാണ്‌ അവന്‍ പറയുന്നത്. കയറിയതും അങ്ങനെ തന്നെ.

അശോക്‌: ഉം... മൈക്കിളേ, താന്‍ താഴെ ചെന്ന് ആ വേലക്കാരിയെ ഒന്നിങ്ങ് വരാന്‍ പറഞ്ഞേ...

മൈക്കിള്‍ താഴേക്ക് പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തയുമായി തിരികെ വന്നു. പോലീസുകാരെ കണ്ട് ശാന്ത ആകെ വിയര്‍ക്കുന്നു.

അന്‍വര്‍ : നിങ്ങള്‍ എന്തിനാ ഇങ്ങനെ ഭയക്കുന്നെ? ങേ..?

ശാന്ത: എന്‍റെ പോന്നു സാറേ.. എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ... നല്ല സുഖമില്ലാത്തതാ. എനിക്കറിയാവുന്നതെല്ലാം ഈ സാറിനോട്‌ അന്ന് തന്നെ പറഞ്ഞിട്ടുള്ളതാ.

അശോക്‌: ഹാ... ശാന്തയെ വിളിച്ചത് പേടിപ്പിക്കാനാണെന്ന് ആരാ പറഞ്ഞത്? ഒരു കാര്യം ചോദിച്ചറിയാനല്ലേ...

ശാന്ത: എന്താ സാറെ...

അശോക്‌: ദേ... ഈ വാതില്‍ പൂട്ടാറില്ലേ?

ശാന്ത: ഇല്ല സാറേ... അത് ചാരാറേയുള്ളൂ. അതിന്‍റെ പൂട്ട്‌ വീഴത്തില്ല.

അശോക്‌: പുറത്തു നിന്ന് ഒരാള്‍ക്ക്‌ സുഖമായി അകത്ത് കടക്കാന്‍ പാകത്തിനുള്ളതായിട്ടും എന്താ ഇത് നന്നാക്കാതിരുന്നത്?

ശാന്ത: അതിപ്പൊ... എനിക്കറിയല്ല. അല്ലെങ്കിത്തന്നെ പുറത്തുള്ളവര്‍ക്ക് ആര്‍ക്കും അറിയില്ലല്ലോ സാറേ പൂട്ട്‌ കേടാണെന്ന്.

അന്‍വര്‍: നിങ്ങള്‍ പുറത്തുള്ളതല്ലേ... എന്നിട്ട് നിങ്ങള്‍ക്ക് അറിയില്ലേ? എന്തേ അങ്ങനെയല്ലേ ശാന്തേ....?

ശാന്ത ഞെട്ടി ഓരോരുത്തരുടെയും മുഖത്ത് നോക്കുന്നു.

അശോക്‌: ഉം... ശരി. ശാന്ത പൊയ്ക്കോ.

സാരിയുടെ തലപ്പ് കൊണ്ട് മുഖം തുടച്ച്, പരിഭ്രമിച്ച് ശാന്ത താഴേക്ക് പോയി.

അശോക്‌: ശരത്, എന്തൊക്കെയായിരുന്നു ഡോഗ് സ്ക്വാഡിന്‍റെ ഫൈന്‍ഡിംഗ്സ്?

ശരത്: ഡോഗ്... ഈ കാണുന്ന മതിലിനപ്പുറത്തുള്ള പറമ്പ് വഴി ഒരു 300 മീറ്റര്‍ മാറിയുള്ള റോഡിലാ ചെന്ന് നിന്നത്.

അശോക്‌: ശരത്തേ, നമുക്കൊന്ന് അങ്ങോട്ട്‌ പോയാലോ? പ്രതി വന്നതും പോയതുമായ അതേ വഴിയിലൂടെ....

ശരത്: അതിനെന്താ സര്‍ ‍, പോകാം.

ഓരോരുത്തരായി സണ്‍ഷേഡ് വഴി താഴെ മതിലിനു മുകളിലേക്ക് ഇറങ്ങി. അവിടെ നിന്നും അപ്പുറത്തെ പറമ്പിലേക്കും. മറ്റുള്ളവര്‍ ‍, കാട് കയറിയ പറമ്പില്‍ ചുറ്റും നിരീക്ഷിക്കുന്നതിനിടെ ശരത് തുടര്‍ന്നു.

ശരത്: സാര്‍ ഇവിടെ ചുറ്റിനും വീടൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഈ ഭാഗത്തേക്കൊന്നും ആരും അങ്ങനെ വരാറില്ല. ഈ സ്ഥലത്തിന്‍റെ ഓണര്‍ ഇവിടത്തുകാരനും അല്ല. പിന്നെ വല്ലപ്പോഴും വന്ന്........

അശോകിന്‍റെ ശ്രദ്ധയും കണ്ണും മറ്റെന്തിലോ പതിക്കുന്നതറിഞ്ഞ്‌ ശരത് പാതി വഴിയില്‍ നിര്‍ത്തി. ഒരല്‍പം ഉള്ളിലായി കണ്ട എന്തോ ഒന്നിലേക്ക് നടന്നടുത്ത അശോകിനെ മറ്റുള്ളവര്‍ പിന്‍തുടര്‍ന്നു. ഒഴിഞ്ഞ ഒരു മദ്യക്കുപ്പിയും രക്തം പുരണ്ട, നാലായി മടക്കിയ ഒരു പേപ്പറും. കുപ്പി കാല്‍ കൊണ്ട് തട്ടി പേപ്പര്‍ എടുത്ത് നിവര്‍ത്തുന്ന അശോക്‌.


അന്‍വര്‍ ‍: സാര്‍ ‍, ഇതൊരു പ്രിസ്ക്രിപ്ഷനല്ലേ?

അശോക്‌: ഉം.. ഡോക്റ്റര്‍ അലി അഹമ്മദ്‌. MBBS,MD,DM ന്യൂറോളജിസ്റ്റ്.

മരുന്ന് കുറിച്ചിരിക്കുന്നത് ഒരു മീനാക്ഷിയമ്മയ്ക്കും. അന്‍വര്‍ , താന്‍ ഈ പ്രിസ്ക്രിപ്ഷന്‍റെ ഡേറ്റ് ഒന്ന് നോക്കിയേ...

അന്‍വര്‍ : 21/10/2010. സര്‍ , ഇത്...

അശോക്‌: അത് തന്നെ... കുന്നേറ്റുംകര കൊലപാതകം ലോകം അറിയുന്നതിന്‍റെ തലേ ദിവസം. അല്ല ശരത്, സംഭവ ദിവസം ഇവിടെയൊന്നും മേയാനിറങ്ങിയിരുന്നില്ലേ?

ശരത്: ഇല്ല സാര്‍ , അന്ന് പിന്നെ ചുടുകട്ടയുടെ പുറകെ പോകാനാ ആന്‍റണി സാര്‍ പറഞ്ഞത്.

അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍റെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കണം. then send the original to the lab. പിന്നെ അന്‍വറും മൈക്കിളും ഒരു സ്ഥലം വരെ പോണം. you guys have a job.

എന്നിട്ട് കൂട്ടാളികളോട് എന്തോ രഹസ്യം പറയുന്ന അശോക്‌....

ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ‍...


തുടരും.....
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ