പതിനെട്ടാംപട്ടയും രായൂട്ടനും!

പൂച്ചമാന്തിക്കര നിവാസികള്‍ ഇപ്പോള്‍ ഉറക്കമുണരുന്നത് എം.എസ്സ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേട്ടിട്ടോ, ഷക്കീറയുടെ വക്കാ വക്കാ കേട്ടിട്ടോ അല്ല. രയൂട്ടനെയും പുള്ളിയുടെ ഏണിയെയും വഹിച്ച്, ബിജുമോന്‍ എന്ന ‘പൈലറ്റ്‌’ പാറിപ്പറത്തി വരുന്ന ബജാജ് പള്‍സറിന്‍റെ DTS.i ശബ്ദം കേട്ടിട്ടാണ്. സിംഹവാലന് ശേഷം വംശനാശം എന്ന വിപത്ത് ആഞ്ഞടിച്ചത് പൂച്ചമാന്തിക്കരയിലെ തെങ്ങുകയറ്റ തൊഴിലാളികളിലായതാണ്, ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫ്ലോപ്പ് പടം ആകേണ്ടിയിരുന്ന രായൂട്ടന്‍റെ ജീവിതത്തെ, ഒരു മള്‍ട്ടി കളര്‍ സൂപ്പര്‍ ഹിറ്റ്‌ ആക്കിയത്.

പൂ.മാ.കരയിലെ തെക്കേക്കര അടക്കിവാണിരുന്ന കയറ്റക്കാരനായിരുന്നു പാപ്പിക്കുഞ്ഞ്. തെക്കേക്കരക്കാര്‍ക്ക് തെങ്ങെന്നാല്‍ പാപ്പിയായിരുന്നു. തേങ്ങകളില്‍ അവര്‍ പാപ്പിയുടെ ഹാപ്പി ഫെയ്സ് കണ്ടു. ഒരുനാള്‍ പട്ടിമാന്തിക്കരയില്‍ നിന്നും പൂച്ചമാന്തിക്കരയിലേക്ക് ഫാമിലി ടൂറിനെത്തിയ അളിയന്‍ രമേശനെയും കൂട്ടി പാപ്പി അതിരാവിലെ തന്നെ പണി സൈറ്റിലേക്ക് പോയി. സൈറ്റില്‍ എത്തിയപ്പോള്‍ രമേശന് ഒരാഗ്രഹം...! ആളുകള്‍ വളരെ ആദരവോടും അത്ഭുതത്തോടും മാത്രം പറഞ്ഞു കേട്ടിട്ടുള്ള, പാപ്പിയുടെ തെങ്ങിലേക്കുള്ള നടന്നു കയറ്റം ഒന്ന് നേരിട്ട് കാണണം. രമേശന്‍റെ ആഗ്രഹം കേട്ടപാടെ അടുത്ത്, ചാഞ്ഞു നിന്ന സാമാന്യം പൊക്കമുള്ള ഒരു തെങ്ങിനെ ചൂണ്ടിക്കൊണ്ട് പാപ്പി പറഞ്ഞു.
“അളിയാ ഈ തെങ്ങേല്‍ ഞാന്‍ ഇപ്പൊ ഓടിക്കേറും... കണ്ടോ.”
ഇതും പറഞ്ഞ് പാപ്പി മിന്നല്‍ വേഗത്തില്‍ ഓടിക്കേറിപ്പോയി, തെങ്ങിന്‍റെ മുകളിലേക്ക്. തെങ്ങ് ചതിക്കില്ലായിരിക്കും പക്ഷെ മടല്‍....... മുകളില്‍ എത്തിയ പാപ്പി ബാലന്‍സ്‌ ചെയ്യാന്‍ ചവിട്ടിയ ഉണക്ക മടല്‍ പാപ്പിയെ ചതിച്ചു. പിന്നെ കണ്ടത് ഓടിക്കേറിയ പാപ്പി പറന്നിറങ്ങുന്നതാണ്. ഒപ്പം ചതിയന്‍ മടലും. മടലോ പാപ്പിയോ ആദ്യം എന്ന ആകാംഷയ്ക്കൊടുവില്‍ പാപ്പി മടലിനെ തോല്‍പ്പിച്ച് മെഡല്‍ നേടിക്കൊണ്ട് ഭൂമിയെ പുല്‍കി...!

വടക്കേക്കരയില്‍ സംഭവിച്ചത്‌ മറ്റൊരു ദുരന്തം... വടക്കേക്കരയുടെ സ്വന്തം കയറ്റക്കാരനായിരുന്ന തങ്കപ്പന്‍, പട്ടാളം വാസുവേട്ടന്‍റെ വീട്ടില്‍ തേങ്ങയിടാന്‍ കയറിയതായിരുന്നു. തെങ്ങില്‍ നിന്നുള്ള ഡിപ്പാര്‍ച്ചറിനിടയില്‍ വെറും വെറുതെ .... തൊട്ടടുത്ത കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പട്ടാളത്തിന്റെ മോള്‍ സ്വര്‍ണലതയിലേക്ക് തങ്കപ്പനേത്രങ്ങള്‍ ലേസര്‍ പായിച്ചു. കാരം ബോര്‍ഡിനുള്ളിലെ സ്ട്രൈക്കര്‍ പോലെ, സ്വ.ലത ബാത്ത്റൂമിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ആട്ടവും പാട്ടുമൊക്കെയായി കുളി ഉഷാറാക്കുകയാണ്. സ്വര്‍ണ്ണലതയിലെ കറതീര്‍ന്ന കലാകാരിയെ സസൂക്ഷ്മം നിരീക്ഷിച്ച്

മാര്‍ക്കിടുകയായിരുന്ന തങ്കപ്പന്റെ കണ്ട്രോള്‍ പോയി.തെങ്ങ് തന്‍റെ പ്രിഷ്ട്ടത്തില്‍ ഏല്‍പ്പിച്ച പരുപരുപ്പില്‍ നിന്നും നിമിഷം കൊണ്ട് തങ്കപ്പനിലെ കലാസ്നേഹി ഷക്കീല പടം ഓടുന്ന അംബിക തീയറ്ററിലെ കുഷന്‍ സീറ്റിന്റെ പതുപതുപ്പിലേക്ക് ഓടി. സ്ക്രീനില്‍ സ്വ. ലതയുടെ ഉജ്ജ്വല പ്രകടനം കണ്ട് അവളെ പ്രോല്സാഹിപ്പിക്കാതിരിക്കാന്‍ തങ്കം പോലത്തെ മനസ്സുണ്ടായിരുന്ന തങ്കപ്പന് കഴിഞ്ഞില്ല. തങ്കപ്പന്‍ മതി മറന്നു കയ്യടിച്ചു..... തെങ്ങില്‍ നിന്നും തങ്കപ്പന്റെ ഗ്രിപ്പ് തെറ്റി.......ഡേവിഡ്‌ ബെക്കാമിന്‍റെ ഫ്രീ കിക്ക്‌ ഗോള്‍ പോസ്റ്റിനുള്ളില്‍ വന്നു വീഴുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഒരു തടസവും കൂടാതെ തൊട്ടു താഴെയുള്ള പൊട്ടക്കിണറ്റിലേക്ക് ലാന്‍ഡ്‌ ചെയ്തു, തങ്കപ്പന്‍. പിന്നെ ഒരിക്കലും പഴയ ഗ്രിപ്പിലേക്ക് ഉയരാന്‍ തങ്കപ്പനായില്ല....!!

തെക്കനും വടക്കനും വന്നു പിണഞ്ഞ ദുരന്ത വാര്‍ത്തകളില്‍ നെഞ്ച് തകര്‍ന്ന കിഴക്ക്പടിഞ്ഞാറന്‍ മന്‍സാര്‍ (പുള്ളിക്കായിരുന്നു കിഴക്ക്, പടിഞ്ഞാറേ കരകളിലെ തെങ്ങ് കയറ്റത്തിന്റെ കൊണ്ട്രക്റ്റ്‌) ജോലിയില്‍ നിന്നും വോളിണ്ടറി റിട്ടയര്‍മെന്‍റ് എടുത്ത് വീട്ടിലിരിപ്പായി. വെറുതെ ഇരുന്ന് ബോറടിക്കാതിരിക്കാന്‍ ഒരു കല്യാണവും കഴിച്ചു. അതോടെ പുള്ളിയുടെ ‘കയറ്റവും ഇറക്കവും’ വീട്ടില്‍ മാത്രമായി ഒതുങ്ങി.

ഇതോടെ പൂ.മാ.കരയിലെ തെങ്ങിന്‍ തോപ്പുകള്‍ കലാഭവന്‍മണിപ്പടങ്ങള്‍ ഓടുന്ന തീയറ്റര്‍ പോലെ ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാതായി. അങ്ങനെയിരിക്കേയാണ് രാജു എന്ന പയ്യന്‍ പഠനം പോലും ഉപേക്ഷിച്ച്‌, തന്‍റെ നാട്ടിലെ ഏറ്റവും സ്കോപ്പുള്ള സ്വയം തൊഴില്‍ സംരംഭം തെങ്ങ് കയറ്റമാണെന്ന തിരിച്ചറിവില്‍ എത്തിയത്.രാജു എന്നായിരുന്നു സ്കൂളിലെ പേര് എങ്കിലും അത്രേം ബുദ്ധിമുട്ടുള്ള പേര് വിളിക്കാന്‍ തക്ക വിദ്യാഭ്യാസം ഇല്ലാതിരുന്ന അവന്റെ പാരന്‍റ്സ് അവനെ ‘രായു’ എന്ന് വിളിച്ചു. പിന്നെ ‘സ്വയംതൊഴില്‍’ ഒരു വന്‍ വിജയമായപ്പോള്‍ നാട്ടുകാര്‍ സ്നേഹം കൊണ്ട് ഒരു കുട്ടനും കൂടി ചേര്‍ത്ത് അത് രായൂട്ടന്‍ എന്നാക്കി.

കയറിയ തെങ്ങുകള്‍ക്കൊപ്പം രായൂട്ടന്‍ പൂ.മാ.കരയിലെ ജനഹൃദയങ്ങളും ഒന്നൊഴിയാതെ കീഴടക്കി. കീഴടക്കിയ ഹൃദയങ്ങളില്‍ ഒന്നായ, കൊണത്തെ രാഘവേട്ടന്റെ ചെന്തെങ്ങിന്‍ കുലയില്‍ പിറന്ന നല്ല ഒന്നാംതരം കരിക്കായ ജാനുവേടത്തിയെ രാത്രിക്ക് രാത്രി അടിച്ചോണ്ട് പോയി ജീവിത സഖിയുമാക്കി. ഒടുവില്‍ എല്ലായിടത്തും നടക്കുന്ന ‘ഗിവ് ആന്‍ഡ്‌ ടേക്ക്’ പദ്ധതിയിലൂടെ ജാനുവേടത്തി രായൂട്ടന് ഒരു മകളെ തന്നെ സമ്മാനിച്ചു.... രാജി. അവള്‍ അതിവേഗം ബഹുദൂരം വളര്‍ന്നു. ഒപ്പം വര്‍ഷങ്ങളും പുറകെ ഓടി. രാജിയെപ്പറ്റി പറഞ്ഞാല്‍... വെള്ളയ്ക്കാ കണ്ണുകള്‍, ഓലയ്ക്കാല്‍ പോലെ നീണ്ട തലമുടി, കൊതുമ്പ് കൈകള്‍, പൂക്കുല തോല്‍ക്കും പല്ലുകള്‍, ഈക്കിലി കണ്‍പോളകള്‍, മടല് ബോഡി....... അങ്ങനെ ആകെ മൊത്തം ഒരു ടി × ഡി തെങ്ങിന്‍തൈയുടെ സൗന്ദര്യമൊത്ത പെണ്ണ്..... മാന്യുഫാക്‌ചേര്‍ട് ബൈ രായൂട്ടന്‍ എന്ന് ആരും ഒറ്റ നോട്ടത്തില്‍ തന്നെ പറഞ്ഞ് പോകുന്ന രൂപം...... സ്നേഹം കൂടുമ്പോള്‍ മകളെ, “എന്‍റെ പോന്നു പതിനെട്ടാം പട്ടേ” എന്ന് വിളിച്ചു പോകുന്ന രായൂട്ടനെ കുറ്റം പറയാനേ പറ്റില്ല.

അങ്ങനെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ ഒരൊറ്റ എതിരാളികള്‍ പോലുമില്ലാതിരുന്ന രായൂട്ടന്‍റെ കര്‍മ്മ മണ്ഡലം ഇന്ന് വളര്‍ന്നു പന്തലിച്ച് കിടക്കുകയാണ്. വലിയ ബംഗ്ലാവായി, കാറായി, ബൈക്കായി, അങ്ങനെയെല്ലാമായി. ഒടുവില്‍ സിനിമാ നടന്മാരെ പോലെ കോള്‍ഷീറ്റ് ഉണ്ടാക്കേണ്ടി വന്നു, രായൂട്ടന്- അത്രയ്ക്ക് ബിസി. ഇനി എല്ലാം കൂടി ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലെന്ന സ്ഥിതി വന്നപ്പോള്‍ സ്റ്റാര്‍സിങ്ങര്‍ സന്നിധാനന്ദനെ പോലെ രായൂട്ടനും ആദ്യം ചെയ്തത് ഒരു മാനേജരെ വയ്ക്കുക എന്നതായിരുന്നു. ഡ്രൈവിങ്ങും മാനേജ് ചെയ്യുന്ന മാനേജര്‍.... അതായിരുന്നു, ആരെന്നുപോലും അറിഞ്ഞുകൂടായിരുന്നിട്ടും Mr.ബിജുമോനെ ആ തസ്തികയിലേക്ക് പോസ്റ്റ്‌ ചെയ്യാന്‍ രായൂട്ടനെ പ്രേരിപ്പിച്ചത്. രായൂട്ടന്‍ തന്നെ ബിജുമോന്റെ യൂണിഫോമിന്റെ കളര്‍ കോമ്പിനേഷനും കണ്ടെത്തി. മഞ്ഞ ടി ഷര്‍ട്ടും ചുവപ്പ് ബര്മുഡയും. ഡ്യൂട്ടി സമയത്ത് ബിജുമോന്‍ അങ്ങനെ തന്നെ വേണമെന്ന് രായൂട്ടന് വളരെ നിര്‍ബന്ധമായിരുന്നു. പൂ.മാ.കരയിലെ ഒരേ ഒരു ഗള്‍ഫ്‌ കാരനായിരുന്ന ജോസച്ചായന്റെ വീട്ടില്‍ കേറാന്‍ ചെന്നപ്പോള്‍ കൂലിക്കൊപ്പം കൊടുത്ത ഗള്‍ഫ്‌ മെയ്ഡ് ‘ഓവറോള്‍’ ആയിരുന്നു രായൂട്ടന്‍റെ ഔദ്യോഗിക വേഷം. ബിജുമോനായിരുന്നു പിന്നെ അങ്ങോട്ട്‌ രായൂട്ടന്‍ ഏതു തെങ്ങില്‍ കേറണം, എന്ന് കേറണം, എപ്പൊ ഇറങ്ങണം എന്നൊക്കെ തീരുമാനിച്ചിരുന്നത്.



എല്ലാമാസവും ഒന്നാംതീയതി രായൂട്ടന്‍റെ അപ്രഖ്യാപിത അവധി ദിവസമാണ്. അന്നാണ് ജാനുവേടത്തി രായൂട്ടന്‍റെ ‘ഓവറാള്‍’ കഴുകുന്നത്. വിവരമറിഞ്ഞ് ഒടുവില്‍ പഞ്ചായത്തീന്ന് ആള്‍ വന്നുതുടങ്ങി. കൊതുക് നശീകരണത്തിനുള്ള മരുന്നില്‍ മേമ്പൊടിയായി ചേര്‍ക്കാന്‍ രായൂട്ടന്‍റെ ഓവറാള്‍ കഴുകിയ വെള്ളം വേണത്രേ!! പക്ഷെ ജാനുവേടത്തി പകുതിയേ കൊടുക്കാറുള്ളൂ. പറമ്പില്‍ ‘ഫ്യൂറിഡാനു’ പകരം വാഴകളില്‍ ജാനുവേടത്തി പ്രയോഗിക്കുന്നതും ഇതേ വെള്ളമാണ്.
“വീട്ടാവശ്യം കഴിഞ്ഞു മതി നാട്ടാവശ്യം” പുള്ളിക്കാരി തുറന്നടിച്ചു. അല്ലെങ്കിലും ജാനുവേടത്തി അങ്ങനാ..... വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ വന്നയാളെയും മൊത്തം ഒന്ന് പരിശോധിച്ചിട്ടേ മിസ്സിസ് രായു മടക്കി അയച്ചുള്ളൂ. വീട്ടാവശ്യത്തിനുതകുന്ന എന്തെങ്കിലും അയാള്‍ ആ ‘കുഴി’യില്‍ നിന്ന് എടുത്തു കൊണ്ട് പോയാലോ???!! ജാനുവേടത്തിയുടെ സ്വഭാവം മാറുന്നതും, പിടക്കോഴി 34 C സൈസിലുള്ള ബ്രെയ്സിയര്‍ എന്ന ‘ചുമടുതാങ്ങി’ ഇട്ടു നടക്കുന്നതും സ്വപ്നം കാണാന്‍ മാത്രമേ കഴിയൂ എന്ന് നന്നായറിയുന്ന രായൂട്ടന്‍, അത് കൊണ്ട് തന്നെ ഇതൊന്നും മൈന്‍ഡ് ചെയ്യാറേ ഇല്ല..!!

അങ്ങനെയിരിക്കെ ഒരു ദിവസം രായൂട്ടന്‍റെ വെട്ടുകത്തിക്ക് മൂര്‍ച്ച കൂട്ടാനായി ടൗണിലേക്ക് പോയ ബിജുമോനെ കാണാതായി! രായൂട്ടന്‍സ്‌ വില്ലയിലെ എല്ലാപേരും ജീവിതത്തില്‍ ആദ്യമായി വിഷമിച്ചു. സ്നേഹിക്കുന്നതില്‍ ഒരു പിശുക്കും കാട്ടാതിരുന്ന ബിജുമോന്‍റെ സ്നേഹം കിട്ടാതെ ആ മൂവര്‍സംഘ കുടുംബം ചോക്ക്‌ കത്തിപ്പോയ ട്യൂബ് ലൈറ്റ് പോലായി. അന്ന് രാത്രി തന്നെ രായൂട്ടന്‍ പൂ.മാ.കരയിലെ എസ.ഐ ടൈഗര്‍ കുട്ടപ്പന്‍ സമക്ഷം പരാതിയും നല്‍കി. നാട്ടിലെ പ്രമാണിയും, തന്‍റെ വീട്ടിലെ സ്ഥിരം കയറ്റക്കാരനുമായ രായൂട്ടന്‍ ആദ്യമായി സമര്‍പ്പിച്ച പരാതിയിന്മേല്‍ ടൈഗര്‍, 'പുലിയായി’ അന്വേഷിക്കാം എന്ന ഉറപ്പും നല്‍കി.

പിറ്റേന്ന് ഉച്ചക്ക് വീടിനു മുന്നില്‍ വന്നു നിന്ന അംബാസഡറിന്‍റെ ശബ്ദം കേട്ട്, അത് ബിജുമോന്‍ ആകുമെന്ന് കരുതി രായൂട്ടന്‍ ഓടി.... ജാനുവേടത്തി ഓടി.... രാജി ഓടി.... എന്തിന്- വീട്ടിലെ പട്ടിയും, പൂച്ചയും, കോഴികളും വരെ ഓടി വീടിനു മുന്നില്‍ ചെന്നു. അംബാസഡറിന്‍റെ ഡോറും, മുന്നില്‍ ഇരുന്ന ആളിന്റെ വായും ഒന്നിച്ചു തുറന്നു!! കൊടുങ്ങല്ലൂര്‍ ഭരണിക്ക് പാട്ട് പാടുന്ന ഗായകന്‍റെ കോറസ് സംഘത്തില്‍ വര്‍ക്ക്‌ ചെയ്തിരുന്ന അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ രായൂട്ടനോട് സംസാരിച്ചു. അയാളുടെ ഇളയ മകളുമായി ബിജുമോന്‍ ഒളിച്ചോടി പോലും....!

വന്ന ഡ്യൂട്ടി അവസാനിപ്പിച്ച് തെറിവണ്ടി തിരികെ പോയി. നല്ല പരുവം വന്ന ഒന്നാംതരം തേങ്ങാക്കുല വെട്ടിയിട്ട ശബ്ദം കേട്ട് രായൂട്ടന്‍ തിരിഞ്ഞു. അതാ കിടക്കുന്നു തന്‍റെ സഹധര്‍മിണി താഴെ..! രായൂട്ടന്‍ പരിഭ്രമിച്ചു ചുറ്റിനും നോക്കി, രാജിയെയും കാണാനില്ല. പൈപ്പില്‍ നിന്നും വെള്ളമെടുത്ത് രായൂട്ടന്‍ വൈഫിന്‍റെ മുഖത്ത് കുടഞ്ഞു. പാതി ബോധത്തില്‍ ജാനുവേടത്തി പിറുപിറുത്തു-
“എന്നാലും എന്റെ ബിജുമോനെ..... എന്‍റെ തെങ്ങിന്‍റെ മൂട് കുത്തിക്കിളച്ചിട്ട് ഒരല്‍പം വളം കൂടി ഇടാതെയാണല്ലോ നീ വേറെ തെങ്ങില്‍ കയറാന്‍ പോയത്‌????....”
രായൂട്ടന്‍ ഞെട്ടി!! ബാസ്സ് കൂടിപ്പോയ സ്പീക്കര്‍ പോലെ രായൂട്ടന്റെ ശബ്ദം പതറി. “എങ്കിലും ജാനൂ..... എന്നോട്.....”



പെട്ടെന്ന് ജാനുവേടത്തി ഞെട്ടിയുണര്‍ന്നു. ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അവര്‍ കിടന്നിടത്ത് നിന്നും ചാടി എണീറ്റു. രായൂട്ടന്‍ ആവരോട് എന്തോ ചോദിക്കാന്‍ തുനിഞ്ഞതും, അതാ വീടിനുള്ളില്‍ നിന്നും ഒരു പ്രത്യേക ശബ്ദം. രക്ഷപെടാന്‍ കിട്ടിയ അവസരം മുതലാക്കി ജാനുവേടത്തി വീട്ടിനുള്ളിലേക്ക് ഓടി. പുറകെ രായൂട്ടനും. തല വാഷ്ബെയ്സിനുള്ളിലിട്ട് സര്‍വ്വശക്തിയും ഉപയോഗിച്ച് ഒക്കാനിക്കുകയാണ് മിസ്‌.രാജി. ഓടി വന്ന അച്ഛനെയും അമ്മയെയും കണ്ട രാജി ഓക്കാനവും ശബ്ദവും ഓഫ്‌ ചെയ്ത് നേരെ റൂമിലേക്ക്‌ ഓടി. പുറകെ ജാനുവും. ഇതെല്ലാം കണ്ട് രായൂട്ടന്‍, വൈറ്റ്ഹൗസിന്‍റെ തിണ്ണയില്‍ വച്ച് ബിന്‍ലാദനെ കണ്ട ജോര്‍ജ്‌ബുഷിനെ പോലെ ഇതെങ്ങനെ സംഭവിച്ചെന്ന രീതിയില്‍ നിന്നു.

ഒടുവില്‍ രായൂട്ടന്‍റെ കണ്‍ഫ്യൂഷന്‍ അവസാനിപ്പിച്ച്‌ ജാനുവേടത്തി മുറിക്കു പുറത്തു വന്നു. രായൂട്ടന്‍ ചാടി വീണ് ചോദിച്ചു. “എന്തുവാടീ പറ്റിയെ എന്‍റെ പതിനെട്ടാം പട്ടയ്ക്ക്?” ജാനുവേടത്തിയുടെ റിപ്ലേ പെട്ടെന്നായിരുന്നു. “അതേയ് അവള്‍ ഇത്തവണത്തെ പഞ്ചായത്തിലക്ഷന് വോട്ട് ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ മനുഷ്യാ......?”
“അതിനെന്തടീ”- രായൂട്ടാന്‍ വീണ്ടും ജിജ്ഞാസുവായി.
“ങാ... എന്നാലേ, പതിനെട്ടാം പട്ടേ...... പതിനെട്ടാം പട്ടേ...... എന്ന് അവളെ വിളിച്ചു നടന്നപ്പോഴേ ഓര്‍ക്കണമായിരുന്നു, പതിനെട്ടാം പട്ടയുടെ യഥാര്‍ഥ സ്വഭാവം. അതിനു 18 പട്ടയാകുമ്പോള്‍ ഒന്ന് കായ്ക്കണം, അല്ലെങ്കില്‍ ഒന്ന് കുലയ്ക്കുകയെങ്കിലും വേണം. തെങ്ങുകളുമായി ഡീല്‍ ചെയ്തത് നിങ്ങളാണെങ്കിലും തെങ്ങുകളുടെ സ്വഭാവസവിശേഷതകള്‍ നിങ്ങളെക്കാള്‍ അറിയാവുന്നതേയ്, ആ ബിജുമോനാ........!!!”
അതു കേട്ട് ഇടിവീണ കൊന്നത്തെങ്ങ് പോലെ നിന്നു രായൂട്ടന്‍..... പുറകിലെ ചുവരില്‍ തൂക്കിയിട്ട LCD യില്‍ മോഹന്‍ലാലും ഉര്‍വ്വശിയും പാടി.....

“പരുമലച്ചെരുവിലെ പടിപ്പുര വീട്ടില്‍ പതിനെട്ടാംപട്ട തെങ്ങ് വച്ചേ....
----- ----- ----- ----- ----- ----- ----- ----- ----- ----- ----- -----
കണ്ണീര്‍ തേവി വെള്ളമൊഴിച്ചു.........
ഇളം കണ്ണീര്‍ തേവി വെള്ളമൊഴിച്ചു.........”
--------------------------------------------------------------

വാല്‍ കഷണം :
ഇത് ഒരു ഫാന്‍സി കഥയാണ്. പ്രിയ വായനക്കാര്‍ ആ ഒരു രീതിയില്‍ മാത്രം ഈ പോസ്റ്റിനെ കാണുക.
നന്ദി.
1. ശ്രീ.എറക്കാടന്‍:- 'പൂച്ചമാന്തിക്കര' എന്ന, ചിരിയുണര്‍ത്തുന്ന, നല്ല ഒരു സ്ഥലനാമം നിര്‍ദ്ദേശിച്ചതിന്.
2. ശ്രീമതി.സ്മിതസതീഷ്‌ (Pournami) :- പോസ്റ്റിലെ സന്ദര്‍ഭാനുസരണം നല്ല പടങ്ങള്‍ വരച്ചു തന്നതിന്.
3. ഗൂഗിള്‍ :- വിവിധ സംഭാവനകള്‍ക്ക്.




1997- A SCHOOL STORY


അഞ്ചാം ക്ലാസിലെ അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന് ഉത്തരമെഴുതുമ്പോള്‍ ഒരേ ഒരു ചിന്തയായിരുന്നു മനസ്സില്‍. ഇനിയെങ്ങാനും ഞാന്‍ ജയിച്ചു പോയാല്‍ ചെല്ലേണ്ടത് വിക്റ്റര്‍ സാറിന്റെ 6A യിലേക്ക്.'എന്റമ്മോ'!!! എന്നാ ബാക്ഗ്രൌണ്ട് സ്കോറില്‍ ഒരു വലിയ വെട്ടുപോത്തിന്‍റെ മുഖം മനസ്സില്‍ ഒന്ന് ഫ്ലാഷ്‌ ചെയ്തു. മോര്‍ഫിങ്ങിന്റെ ഡെമോ കാണിക്കുന്ന പോലെ അതിനു മെല്ലെ രൂപം മാറി.... അത് വിക്ടര്‍ സാറായി.
പെട്ടെന്നാണ് അത് കേട്ടത്. പ്യൂണ്‍ കുമാറണ്ണന്‍, തന്‍റെ പ്രധാന ഇന്‍സ്ട്രുമെന്റ് ആയ കൊട്ടുവടി ഉപയോഗിച്ച് കമ്പോസ് ചെയ്ത നമ്മുടെ സ്കൂളിന്‍റെ സ്വന്തം തീം മ്യൂസിക്‌ (സ്കൂള്‍ ബെല്‍) പ്ലേ ചെയ്തു. സാധാരണ ഗതിയില്‍, പരീക്ഷ തീര്‍ന്നു എന്ന് അറിയിച്ചു കൊണ്ട് വരുന്ന ഈ ബെല്ലിനു ശേഷമാണ് നമ്മുടെ ക്ലാസിലെ ഏറ്റവും മൂത്ത കുട്ടിയായ ഷിബു അണ്ണന്‍, കയ്യില്‍ കിട്ടിയാലുടന്‍ തൊട്ടു തൊഴുത് നാലായി മടക്കി പോക്കറ്റില്‍ വയ്ക്കുന്ന ചോദ്യപ്പേപ്പര്‍ വീണ്ടും പുറത്തെടുത്ത് ആററുപത് വേഗത്തില്‍ ഉത്തരമെഴുതാന്‍ തുടങ്ങുന്നത്.
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ തന്നെ തലയന്‍ മനു എന്നെയും കാത്ത് പുറത്തു നില്‍പ്പുണ്ടായിരുന്നു. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലുമായി തന്‍റെ ജീവിതത്തിലെ വിലപ്പെട്ട അഞ്ചു വര്‍ഷങ്ങള്‍ ഇന്‍വെസ്റ്റ്‌ ചെയ്ത അവനു ലഭിച്ച ഇന്‍ററസ്റ്റ്‌ അവന്‍ സേവ് ചെയ്തത് തലയിലാണെന്നു തോന്നും... എന്തൊരു തലക്കനം!!!
അവന്, പരീക്ഷ കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ വളരെ എളുപ്പമായിരുന്നത് കൊണ്ട് ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ അവന്‍ ആന്‍സര്‍ ഷീറ്റിന്‍റെ ഫ്രണ്ട്‌ പേജിന്‍റെ പകുതി കീറി രാജിക്കത്താക്കി ടീച്ചറെ ഏല്‍പ്പിച്ച്, പുറത്ത്‌ ഗുണ്ടമ്മയുടെ കടയില്‍ പുതിയ ജോലിയില്‍, “എടുത്തുകൊടുപ്പ്” വിഭാഗത്തില്‍ ജോയിന്‍ ചെയ്തു. ഗുണ്ടമ്മയുടെ ശരിക്കുള്ള പേര് അവരുടെ ഭര്‍ത്താവിനു പോലും ഓര്‍മയുണ്ടാകില്ല. അവരായിരുന്നു അക്കാലത്ത് സ്കൂളിനടുത്തുള്ള RV ഹോസ്പിറ്റലിന് ഏറ്റവും അധികം ലാഭം നേടിക്കൊടുത്തിരുന്ന വ്യക്തി. 'ഗുണ്ടമ്മാസ്കോര്‍ണറി'ലെ നെല്ലിക്കാവെള്ളവും കരക്കാവെള്ളവും, പിന്നെ ഗുണ്ടമ്മ തന്നെ നീണ്ട നാല് വര്‍ഷങ്ങള്‍ ഗവേഷണം നടത്തി കണ്ടു പിടിച്ചത് എന്ന് പറയപ്പെടുന്ന, അഖിലകേരള ബാര്‍ കിച്ചന്‍ വര്‍ക്കേഴ്സ്‌ അസോസിയേഷന്‍റെ പ്രത്യേക പരാമര്‍ശം നേടിയ “ഇടിച്ചക്കച്ചമ്മന്തി” യുമൊക്കെ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന നാളെയുടെ വാഗ്ദാനങ്ങള്‍ ക്ലാസിലൂടെ ‘മല’മ്പുഴ ഒഴുക്കി തുടങ്ങുമ്പോള്‍ തൂക്കിയെടുത്തു കൊണ്ട് പോകുന്നത് ഈ പറഞ്ഞ RV ഹോസ്പിറ്റലിലേക്കാണ്. ഇത് മനസ്സിലാക്കിയ ആശുപത്രീ മാനേജ്മെന്‍റ് ഒടുവില്‍ നയം വ്യക്തമാക്കി. തങ്ങളുടെ പ്രസ്ഥാനം ഇത്രേം വളര്‍ത്തി വലുതാക്കാന്‍ കൈമെയ്‌ മറന്ന്‍ പ്രവത്തിച്ച ഗുണ്ടമ്മ ദി ഗ്രേറ്റിനും കുടുംബാങ്ങങ്ങള്‍ക്കും RV യില്‍ ചികില്‍സ ഫ്രീ.....!!
ആരെങ്കിലും കണ്ടാല്‍ “എന്തുവാടാ..... കൊച്ചു പിള്ളാരെ പോലെ കണ്ട നെല്ലിക്കാ വെള്ളമൊക്കെ കുടിക്കാന്‍....” എന്ന് ചോദിക്കുമോന്നു ഉള്ളു കൊണ്ട് പേടിച്ചിരുന്നെങ്കിലും, അക്കാലത്തെ ഞങ്ങടെ സ്കൂളിലെ മൂത്താപ്പാമാരായ പത്താം ക്ലാസ്സിലെ അണ്ണന്മാര്‍ ഗുണ്ടമ്മാസ്കോര്‍ണറിലെത്താന്‍ കാരണഭൂതമായത്, സ്വന്തം കഠിനാധ്വാനം കൊണ്ടല്ലെങ്കിലും ഗുണ്ടമ്മയ്ക്ക് ഉണ്ടായിപ്പോയ അവരുടെ ‘അസ്സെറ്റുകള്‍’ കാണാനായിരുന്നു. ഗുണ്ടമ്മയുടെ വയറും പൊക്കിളും!! ഒരു സ്കൂളിന്‍റെ മുറ്റത്തായിട്ടു കൂടി അവര്‍ ഇങ്ങനെ ‘ഓവര്‍ എക്സ്പോസ്ഡ്’ ആയി വിപ്പന നടത്തിയത് പിള്ളാരെ വഴി തെറ്റിച്ചു കളയാം എന്ന പോക്ക് ചിന്ത കാരണമോ, വില്‍പ്പന കൂട്ടാനുള്ള തേഡ്റൈറ്റ് അട്വേര്‍ട്ടയ്സ്മെന്റിന് വേണ്ടിയോ, പണ്ട് സില്‍ക്ക് സ്മിത ചിറയിന്‍കീഴ്‌ ഷൂട്ടിങ്ങിന് വന്നപ്പോള്‍ തന്റെ സ്വന്തം വീട്ടില്‍ പെയ്മന്റ്റ്‌ഫ്രീ ആയി താമസിപ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കാനോ ഒന്നുമല്ല. ആ വയറ് മറയ്ക്കാന്‍ പറ്റിയ ‘ഗാര്‍മെന്‍റ്സ്’ അന്ന് ശീമാട്ടിയില്‍ പോലും ലഭ്യമായിരുന്നില്ല എന്നത് കൊണ്ടാണ്. കഷ്ട്ടം!!
തിരികെ വീട്ടിലേക്കു പോകുന്നതിനിടയില്‍ തലയന്‍ തന്‍റെ ഏറ്റവും പുതിയ പ്രേമ ഭാജനം, ‘ലീവ’യ്ക്ക് രണ്ട് മാസത്തെ ‘ലീവ്’ ലെറ്ററും നല്‍കി. പ്രസന്റ് പെര്‍ഫക്റ്റ് കണ്ടിന്യുവസ് ടെന്‍സിന്‍റെ പ്രയോഗം ഈസിയായി കുട്ടികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി തലയന്‍റെ പഠനത്തെ ഉദാഹരിച്ചു കൊണ്ടാണ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകര്‍ ഗ്രാമര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.പഠനത്തില്‍ പിന്നിലാണെങ്കിലും, ഇതിലൂടെ നല്ലൊരു പഠനസഹായിയായി അവന്‍ സ്കൂളില്‍ വര്‍ത്തിച്ചു. ഇങ്ങനെ- ‘പഠിച്ചുകൊണ്ടേയിരിക്കുന്നത്’ ആറാം ക്ലാസിലാണെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് അവന്‍ സമ്പാതിച്ചത്, വര്‍ഷത്തില്‍ മൂന്ന്‍ എന്ന റേറ്റിങ്ങില്‍ ഒന്‍പത് പ്രേമങ്ങള്‍....! കാമുകിമാര്‍ മിക്കതും സ്വന്തം പ്രായക്കാരായിരുന്നതിനാല്‍ മിക്കവാറും ഒക്കെ ഉച്ചക്ക് കുമാറണ്ണന്റെ മെലഡി ബെല്ലടി കേട്ട് ഓടിപ്പാഞ്ഞു വന്ന്‌ 6A യുടെ പിന്‍ബഞ്ചിലെ മൂലയിലെ ചെറ്റയിലേക്ക് അവന്‍ ചാരുന്നത് 10 A-യില്‍ നിന്നോ B-യില്‍ നിന്നോ ഒക്കെയായിരിക്കും. ആള് ചെറ്റേചാരി ആണെങ്കിലും വലിയ പരോപകാരിയാണ്. എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിലും അഗ്രഗണ്യന്‍.
മുന്‍പൊരിക്കല്‍ ശരിക്കൊരു പ്രസവശുശ്രൂഷ പോലും എടുക്കാനാവാതെ, സാഹചര്യ സമ്മര്‍ദം കൊണ്ട് അണ്‍എക്സ്പക്റ്റഡായി തിരകെ ജോലിക്ക് വരേണ്ടി വന്ന ഗൗരി ടീച്ചര്‍, തന്‍റെ ന്യൂ പ്രോഡക്റ്റിനെ സ്റ്റാഫ്‌ റൂമില്‍ തന്നെ തൊട്ടിലാട്ടി. പ്രോഡക്റ്റിന്‍റെ ജന്മാവകാശമായ മില്‍മ കൃത്യ സമയത്തിനു കിട്ടിയില്ലെങ്കില്‍ പ്രോഡക്റ്റ് കീറ്റല്‍ തുടങ്ങും. മില്‍മയുടെ ടാങ്കും ടാപ്പും ടീച്ചറില്‍ അറ്റാച്ച്ട് ആയിപ്പോയതിനാല്‍ ടീച്ചര്‍ ക്ലാസ്സില്‍ പോകുന്നത് തീരെ കുറവാണ്. ഒരുനാള്‍ നിശ്ചിത അളവില്‍ കൂടുതല്‍ മില്‍മ ഉള്ളില്‍ ചെന്ന് മത്ത് പിടിച്ച് ഉറങ്ങിപ്പോയ പ്രോഡക്റ്റിനെ തൊട്ടിലില്‍ കിടത്തി ഗൗരി ടീച്ചര്‍ ഒന്ന് ക്ലാസ്സില്‍ പോയി. ക്ലാസ്സില്‍ വന്നു പഠിപ്പിക്കല്‍ ആരംഭിച്ചതെയുള്ളൂ സ്റ്റാഫ്‌ റൂമില്‍ നിന്നും മെസ്സേജ് വന്നു. ടീച്ചറിന്‍റെ പ്രോഡക്റ്റ് സ്റ്റാഫ്‌ റൂം കണ്ണൂരാക്കിക്കൊണ്ടിരിക്കുന്നു......ടീച്ചര്‍ തലയനെ ജസ്റ്റ്‌ ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ മൂളയുള്ള ഒരേ ഒരു തല, ആ ക്ലാസ്സില്‍ അവന്‍റെതായിരുന്നു. പിന്നെ മടിച്ചില്ല, തലയന്‍ പാഞ്ഞു, സ്റ്റാഫ്‌ റൂമിലേക്ക്‌. സ്റ്റാഫ്‌ റൂമില്‍ നിന്നും ‘സാധനം’ കൈക്കലാക്കിയ തലയന്‍ തന്‍റെ കരിയര്‍ ബെസ്റ്റ്‌ പ്രകടനത്തോടെ തിരിച്ച് ക്ലാസ്സിലെത്തി. പക്ഷെ ഓട്ടത്തിനിടയില്‍ കയ്യില്‍ നിന്നും ബാറ്റണ്‍ വഴുതി താഴെ പോയത്‌ കണ്ടുപിടിച്ച ഗൗരി ടീച്ചര്‍, ഗൗരവപരമായ ‘വീഴ്ച്ച’ വരുത്തിയതിന് തലയന് പെനാലിറ്റി നല്‍കി. ഫലമോ? തലയന്‍ ആദ്യമായി ആറാം ക്ലാസ്സില്‍ തോറ്റു....!! വിഷയം ഇങ്ങനെയൊക്കെയാണെങ്കിലും വിക്റ്റര്‍ സാര്‍ കഴിഞ്ഞാല്‍ പ്രായം കൊണ്ട് ക്ലാസ്സിലെ ഒന്നാമനും പഠനത്തില്‍ Mr.ഓട്ടിയുമായ തലയനെ ക്ലാസ്സിലെ മറ്റ് കിളിന്തുകള്‍ക്ക് വലിയ സ്നേഹവും ബഹുമാനവുമാണ്.
കാര്യം ഇതൊക്കെയാണെങ്കിലും എന്റെ മനസ്സില്‍ രണ്ടു മാസങ്ങള്‍ക്ക് ശേഷം കയറി ചെല്ലേണ്ട 6A എന്ന കപ്പലും വിക്ടര്‍ സാര്‍ എന്ന ക്രൂരനായ കപ്പിത്താനും ആയിരുന്നു. ആനയുടെ നിറവും, കാണ്ടാമൃഗത്തിന്റെ രൂപവും, വെട്ടുപോത്തിന്റെ സ്വഭാവവുമുള്ള മനുഷ്യനിര്‍മിതമെന്നു പറയാനാകാത്ത, മനുഷ്യന്‍റെതെന്ന് തോന്നുന്ന ഒന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത, ഒരു യമണ്ടന്‍ ഐറ്റം...!!!!! അതായിരുന്നു വിക്റ്റര്‍ സാര്‍..... പിന്നെയുള്ള രണ്ടു മാസം, തുടങ്ങി വെച്ച ഉറക്കം പൂര്‍ത്തിയാക്കാന്‍ സാര്‍ സമ്മതിച്ചില്ല. എന്‍റെയുള്ളില്‍ ഇംഗ്ലീഷ് ഹൊറര്‍ സിനിമകളിലെ പേടിപ്പെടുത്തുന്ന രൂപത്തിന് തുല്യനായി സാര്‍. ഇതൊക്കെ വരുമെന്ന് ആദ്യമേ മണത്തറിഞ്ഞ ഞാന്‍ ഹെല്‍ത്ത്‌ ക്ലബ്ബില്‍ നേരത്തെ ചേര്‍ന്നിരുന്നു. മുതലാളി- വിക്റ്റര്‍ സാര്‍. തൊഴിലാളികള്‍- "എന്തിന് ഇത്ര ചെറുപ്പത്തിലേ കാലനെ പിണക്കണം....." എന്നൊരു ചിന്ത കൊണ്ട് മാത്രം അതില്‍ ചേര്‍ന്ന കുട്ടികള്‍.
ഏതായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നു തെളിയിച്ച് റിസള്‍ട്ട് വന്നു. ഞാന്‍ അഞ്ചില്‍ നിന്നും ജയിച്ചു!! ഒടുവില്‍, ഞാന്‍ ഭയന്ന ആ ദിവസവും വന്നെത്തി. സ്കൂള്‍ തുറന്നു.... മാടപ്രാവിന്‍റെ സ്വഭാവമുള്ള സുചിത്രന്‍ സാറിന്‍റെ ക്ലാസ്സില്‍ നിന്നും ഞാന്‍ വിക്റ്റര്‍ എന്ന് പേരായ മാടന്‍റെ ക്ലാസ്സിലേക്ക് വലതു കാല്‍ എടുത്തു വച്ചു. തലയന്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. പുറകിലെ ബഞ്ചില്‍ നിന്നും അവന്‍റെ കഴുകന്‍ കണ്ണുകള്‍ ആര്യയെയും അശ്വതിയും ഒക്കെ തഴുകിയിറങ്ങി. അവനു നോക്കാം... നഖം കൊണ്ടൊന്നു വെറുതെ പോറിയാല്‍ ചുണ വരുന്ന, അണ്ടി മുറ്റിയ മാങ്ങയായ അവനെവിടെ..... രണ്ടു കൈ കൊണ്ട് തല്ലിപ്പൊളിച്ചാലും ചുണ പോയിട്ട് ഒരു ‘ചു’ പോലും വരാത്ത വെറും കണ്ണിമാങ്ങകളായ ഞങ്ങളെവിടെ....!! ഏതായാലും കുറച്ചില്ല. ഫ്രണ്ട്‌ ബഞ്ചായ ഗൂഗിള്‍ എര്‍ത്തില്‍ തന്നെ ഞാന്‍ എന്‍റെ ‘മൂലംകുത്തി ജങ്ങ്ഷന്‍’ സെര്‍ച്ച് ചെയ്ത് സ്ക്രീന്‍ഷോട്ടാക്കി. അതാ വരുന്നു രജനീകാന്തിന്‍റെ ഇന്ട്രോടക്ഷന്‍ സീന്‍ പോലെ പൊടിയും പറത്തി ഭൂമിയും കുലുക്കി- വിക്റ്റര്‍ സാര്‍...
സാധാരണ ടേം എക്സാം കഴിഞ്ഞ് ക്ലാസ്‌ തുടങ്ങുന്ന ദിവസം ആദ്യ പിരീഡില്‍ കണക്ക് പരീക്ഷയുടെ പേപ്പറുമായി ശ്രീജ ടീച്ചര്‍ വരുമ്പോള്‍ മാത്രം ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കേള്‍ക്കുന്ന ശ്ശ്ശ്സ്സ്സ്ശ്ശ്ശ്.... എന്ന ആ ശബ്ദം ക്ലാസ്സില്‍ അലയടിച്ചു. വന്നു കേറിയ പാടെ ക്ലാസ് മൊത്തം ഒന്ന് നോക്കി തലയന്‍ അവിടെ തന്നെ ഉണ്ടെന്ന് സാര്‍ ഉറപ്പു വരുത്തി. അറ്റന്‍ഡന്‍സ് എടുത്തു കഴിഞ്ഞ് വീണ്ടും പുറത്തേക്ക് പോകുന്നതിനു മുന്‍പ്‌ “ഞാന്‍ അഞ്ച് മിനിട്ടിനുള്ളില്‍ വരും... അതിനിടയില്‍ ഇരിക്കുന്നിടത്തു നിന്ന് ആരെങ്കിലും എഴുന്നേല്‍ക്കുകയോ നാവെടുക്കുകയോ ചെയ്‌താല്‍.....” എന്ന് മാത്രമേ സാര്‍ പറഞ്ഞുള്ളൂ. അവാര്‍ഡ്‌ പടം ഓടുന്ന dts തീയറ്റര്‍ പോലെയായി ക്ലാസ്സ്‌.
ഇതിനിടയില്‍ ’എന്നോട് വിരോധമുള്ളത്’ എന്ന് ഇന്നും ഞാന്‍ വിശ്വസിച്ചു പോരുന്ന, ഏതോ ഒരു അജ്ഞാത ശക്തി പറത്തിക്കൊണ്ടു വന്ന ഒരു പേപ്പര്‍ കഷണം ക്ലാസ്സിനുള്ളിലേക്ക് കയറി വന്ന് നാടോടിനൃത്തം ആടാന്‍ തുടങ്ങി. ഇത് സേവന വാരം അല്ലെന്ന് ഒര്മിപ്പിക്കുന്നതിനു പകരം ‘ശുചിത്വകേരളം’ എന്ന മുദ്രാവാക്യം ഫ്ലക്സ്‌ ബോര്‍ഡില്‍ പ്രിന്‍റ് ചെയ്ത്‌ കാണിച്ചു തന്നു, എന്‍റെ മനസ്സ്. ഞാന്‍ എന്ന Mr.ക്ലീന്‍ ചാടി എഴുന്നേറ്റു. നന്നായി ഉന്നം പടിച്ച് തറയില്‍ കിടന്ന പേപ്പറിന്‍റെ മുകളിലേക്ക് ചാടി വീണു. പേപ്പര്‍ വീണ്ടും പറന്ന് ഒരല്‍പം കൂടി അകലേക്ക്‌ പോയി. വിട്ടില്ല......! നാലുകാലില്‍ പുറകെ പാഞ്ഞു. ഒടുക്കം ഒരു വലിയ യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ പേപ്പര്‍ കഷണം ഞാന്‍ കയ്യിലൊതിക്കിയതും നേരത്തെ കേട്ട ശ്ശ്ശ്സ്സ്സ്ശ്ശ്ശ്.... ശബ്ദം വീണ്ടും എന്‍റെ കാതുകളില്‍ പൂണ്ടു വിളയാടി. എനിക്ക് ഏകദേശം സിറ്റുവേഷന്‍ പിടികിട്ടി. ഒന്ന് തിരിഞ്ഞു. പുറകില്‍.... അഞ്ച്‌ മിനിട്ട് എക്സ്ട്രാ ടൈം അനുവദിച്ചിട്ട്, ഗോള്‍ അടിക്കാറായപ്പോള്‍ വിസിലൂതി, ഞാന്‍ രണ്ട്‌ മിനിറ്റേ തന്നിരുന്നുള്ളൂ എന്ന് പറഞ്ഞ റഫറിയെപ്പോലെ വിക്ടര്‍ സാര്‍...!! പുള്ളി തിളച്ചു മറിയുകയാണ്. അദ്ദേഹത്തിന്‍റെ മുന്നില്‍ സ്പൈഡര്‍മാന്‍ സിനിമയുടെ പോസ്റ്റര്‍ പോലെ ശ്രുതിയുടെ കാലില്‍ തൊട്ടു... തൊട്ടില്ല... എന്ന രീതിയില്‍ കയ്യും കാലും തറയില്‍ കുത്തി ഞാന്‍....
വിക്റ്റര്‍ സാറിന്‍റെ ശിക്ഷാരീതികളുടെ ഒരു കരട് രൂപം തലയന്‍ എനിക്ക് പണ്ടേ പറഞ്ഞു തന്നിരുന്നു.ഞാന്‍ മെല്ലെ എണീറ്റ്‌ സാറിന്‍റെ അടുത്തേക്ക്‌ നീങ്ങി നിന്നു. എന്നിട്ട് മറവത്തൂര്‍കനവില്‍ “കുണ്ടിക്കുള്ളില്‍ ഉണ്ടയിറുക്ക് മാമാ” എന്നും പറഞ്ഞ് നില്‍ക്കുന്ന ശ്രീനിവാസനെ പോലെ പാതി കുനിഞ്ഞ് ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ സാറിന്‍റെ കയ്യില്‍ തട്ടുന്ന രീതിയില്‍ നിന്നു കൊടുത്തു. വിക്റ്റര്‍ സാറിന്‍റെ ‘മടല്’ കൈ എന്‍റെ ചന്തിയെ ഒന്ന് തഴുകി. അഞ്ചാം ക്ലാസ്സില്‍ സെക്കന്‍ഡ്‌ പേപ്പര്‍ ഇല്ലായിരുന്നതിനാലാവണം ഒരു പോളിസ്റ്റെര്‍ തുണിയുടെ ഇന്‍ഷുറന്‍സ്‌ മാത്രമേ ഉണ്ടായുള്ളൂ സാറിന്‍റെ വിരലുകള്‍ക്ക് പൊരുതി തോല്‍പ്പിക്കാന്‍. എന്‍റെ പുറകിലത്തെ ഒരു രണ്ടര ചതുരശ്രസെ.മീ സ്ഥലം അടങ്കല്‍ എടുത്തു സാര്‍ പേര്‍ഫോമന്‍സ് ആരംഭിച്ചു. കട്ടിംഗ് പ്ലെയറിന്‍റെ ചുണ്ടുകള്‍ക്കിടയില്‍ പെട്ട കേബിള്‍ പോലായി എന്‍റെ ഇടതു ചന്തി. ടൈറ്റാനിക്കില്‍ ‘കേറ്റ് വിന്‍സ്ലെറ്റ്’ രണ്ടു തള്ള വിരലുകളില്‍ ഉയര്‍ന്നു നിന്നതിനു ’പിന്നിലെ’ ടെക്നിക്കാലിറ്റി എനിക്ക് പിടികിട്ടി. ഏകദേശം ഒന്നര മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ പ്രകടനം അവസാനിച്ചു. കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ 6A യില്‍ നിന്നും ഒരുപാട് അകലെയല്ല, സ്വര്‍ഗ്ഗം എന്ന് എനിക്ക് മനസ്സിലാകാന്‍ ആ ഒന്നര മിനിറ്റ്‌ ധാരാളമായിരുന്നു. പിന്നെ കേട്ടത്, തുപ്പലില്‍ കുളിച്ച്, സാറിന്റെ വായില്‍ നിന്നും പുറത്തേക്ക് ചാടിയ നാല് വാക്കുകളായിരുന്നു- “ഇനി പോയി മര്യാദക്ക് ഇരുന്നോടാ.....”
പോയി.... പക്ഷെ ഇരിക്കാന്‍ ബുദ്ധിമുട്ടാണ്. അത് വീണ്ടും പറഞ്ഞ് മറു ചന്തിയും കൂടി പഞ്ചറാക്കാന്‍, ബോധത്തെ തോല്‍പ്പിച്ച് എന്റെ ബുദ്ധി വര്‍ക്ക്‌ ചെയ്തത് കൊണ്ട് ഞാന്‍ തുനിഞ്ഞില്ല. പിന്നെ പറ്റിയ പോലെ വലതു വശത്തെ നല്ലപാതിയിലെക്ക് പ്രഷര്‍ ചെലുത്തി ഒരു വശം ചരിഞ്ഞിരുന്നു. (അപ്പൊ എന്നെ നോക്കി കളിയാക്കി ചിരിച്ചത് കൊണ്ടാവും ആ ആഷ്‌വിന്‍ ഇപ്പൊ ദുബായില്‍ ആറു വിസിറ്റ് വിസ അടിച്ചിട്ടും ജോലി ശരിയാകാതെ നില്‍ക്കുന്നത്.)
വൈകിട്ട് വീട്ടില്‍ ചെന്ന് രണ്ട് കണ്ണാടികള്‍ പ്രത്യേക ആങ്കിളില്‍ മുന്നിലും പിന്നിലും സെറ്റ്‌ ചെയ്ത് ഉഴുതുമറിക്കപ്പെട്ട എന്റെ കൃഷിയിടത്തിന്‍റെ അവസ്ഥ ഒന്ന് കാണാന്‍ ശ്രമിച്ചു. ഹോ....!! പട്ടി കടിച്ചു കുടഞ്ഞ ആട്ടിറച്ചി പോലെ!! ശോ... തീരെ കലാബോധമില്ലാത്ത മനുഷ്യന്‍.
പിറ്റേന്ന് ക്ലാസ്സില്‍ ചെന്നപ്പോള്‍ അതാ നില്‍ക്കുന്നു പുതിയ സാര്‍. വിക്റ്റര്‍ സാറിന് ട്രാന്‍സ്ഫറാത്രേ!!. സന്തോഷം പറഞ്ഞറിയിക്കണോ.... പക്ഷെ എന്റെയുള്ളില്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ്- “ അങ്ങോര്, പോകുന്നതിനു മുന്‍പേ കവര്‍ന്നെടുത്തത് 23 തരുണീമണികളുടെ മുന്നില്‍ വച്ച് എന്‍റെ മാനവും, ‘കോതമംഗലത്ത്’ സ്വന്തമായുണ്ടായിരുന്ന രണ്ടര ഏക്കറും........."
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ